Thursday, December 31, 2009

കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 5 || The Principles of Communism - 5

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ അനുബന്ധത്തില്‍ ഫ്രെഡറിക് എംഗല്‍സ് ചോദ്യോത്തരങ്ങളായി കൊടുത്തിരിക്കുന്നവയിലെ ഒരു ചോദ്യമാണിത്. മുമ്പത്തെ ചോദ്യങ്ങള്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന ലേബലില്‍ നിന്നും വായിക്കാം. ഇവിടെ പതിഞ്ചാമത്തെ ചോദ്യം വായിക്കാം. നീളക്കൂടുതലും ലേഖകരുടെ സമയക്കുറവും മൂലം ബാക്കിയുള്ള ചോദ്യങ്ങള്‍ അടുത്ത ഭാഗങ്ങളില്‍ കൊടുക്കുന്നതായിരിക്കും. യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എഴുതിയിട്ടുണ്ട്.]

15. സ്വകാര്യസ്വത്തുടമസ്ഥതയുടെ നിര്‍മ്മാര്‍ജ്ജനം മുമ്പ് അസാദ്ധ്യമായിരുന്നുവെന്നാണോ ഇതിനര്‍ത്ഥം?
അതെ, അസാദ്ധ്യമായിരുന്നു. സാമൂഹ്യക്രമത്തിലൂടെയുണ്ടാകുന്ന ഓരോ മാറ്റവും സ്വത്തുടമാബന്ധങ്ങളിലുണ്ടാകുന്ന ഓരോ വിപ്ലവവും പഴയ സ്വത്തുടമബന്ധങ്ങളുമായി പൊരുത്തപ്പെടാതായിക്കഴിഞ്ഞ പുതിയ ഉല്പാദന ശക്തികള്‍ സൃഷ്ടിക്കപ്പെടുന്നതിന്റെ അവശ്യഫലമാണ്. സ്വകാര്യസ്വത്തുടമസ്ഥത തന്നെ ഉത്ഭവിച്ചത് ഇങ്ങനെയാണ്. സ്വകാര്യസ്വത്തുടമസ്ഥത എക്കാലത്തും നിലവിലുണ്ടായിരുന്നില്ല. മദ്ധ്യയുഗങ്ങളുടെ അവസാനഘട്ടത്തില്‍ നിര്‍മ്മാണത്തൊഴിലിന്റെ രൂപത്തില്‍ പുതിയൊരു ഉല്പാദനരീതി രംഗപ്രവേശം ചെയ്തു. അന്ന് നിലവിലുണ്ടായിരുന്ന ഫ്യൂഡല്‍-ഗില്‍ഡ് സ്വത്തുടമസ്ഥതയുമായി പൊരുത്തപ്പെടാത്തതായിരുന്നുവത്. പഴയ സ്വത്തുടമബന്ധങ്ങള്‍ക്കപ്പുറത്തേക്ക് വളര്‍ന്നു കഴിഞ്ഞിരുന്ന നിര്‍മ്മാണത്തൊഴിലിന്റെ രൂപത്തില്‍ പുതിയൊരു ഉല്പാദനരീതി രംഗപ്രവേശം ചെയ്തു. അന്ന് നിലവിലുണ്ടായിരുന്ന ഫ്യൂഡല്‍-ഗില്‍ഡ് സ്വത്തുടമബന്ധങ്ങള്‍ക്കപ്പുറത്തേക്ക് വളര്‍ന്നുകഴിഞ്ഞിരുന്ന നിര്‍മ്മാണത്തൊഴില്‍ പുതിയ രൂപത്തിലുള്ള സ്വത്തുടമസ്ഥത സൃഷ്ടിച്ചു. അതാണ് സ്വകാര്യസ്വത്തുടമസ്ഥത അടിസ്ഥാനപ്പെടുത്തിയ നിര്‍മ്മാണത്തൊഴിലിന്റെ കാലഘട്ടത്തിലും വന്‍കിട വ്യവസായത്തിന്റെ വികാസത്തിന്റെ ആദ്യഘട്ടത്തിലും സ്വകാര്യ സ്വത്തുടമസ്ഥതയല്ലാതെ മറ്റൊരു രൂപാത്തിലുള്ള സ്വത്തുടമസ്ഥത സാദ്ധ്യമല്ലായിരുന്നു. എല്ലാവര്‍ക്കും നല്‍കുവാന്‍ തികയുന്നതിനു പുറമെ സാമൂഹ്യമൂലധനം വര്‍ദ്ധിപ്പിക്കുവാനും ഉല്പാദനശക്തികളെ കൂടുതല്‍ വികസിപ്പിക്കുവാനും വേണ്ടി ഉല്പന്നങ്ങളുടെ കുറെ മിച്ചം വയ്ക്കുവാന്‍ കൂടി ആവശ്യമായത്ര അളവില്‍ ഉല്പാദനം നടത്തുവാന്‍ കഴിയാത്ത കാലത്തോളം സമൂഹത്തിലെ ഉല്പാദനശക്തികളെ അടക്കി ഭരിക്കുന്ന ഒരു മേധാവി വര്‍ഗ്ഗവും ദരിദ്രമായ ഒരു മര്‍ദ്ദിതവര്‍ഗ്ഗവും എപ്പോഴുമുണ്ടായേ തീരൂ. ഈ വര്‍ഗ്ഗങ്ങള്‍ എത്തരത്തിലുള്ളതാണെന്ന് ഉല്പാദനത്തിന്റെ വികാസഘട്ടത്തെ ആശ്രയിച്ചിരിക്കും. കൃഷിയെ ആശ്രയിച്ചു നിലനിന്ന മദ്ധ്യയുഗങ്ങളില്‍ നാം കാണുന്നത് ഭൂപ്രഭുവിനെയും അടിയാളനേയുമാണ്. മദ്ധ്യയുഗങ്ങളുടെ അവസാനകാലത്ത് നഗരങ്ങളില്‍ ഗില്‍ഡ്‌മേസ്തിരിയും അയാളുടെ കീഴില്‍ പണിയെടുക്കുന്ന അപ്രന്റീസുകളേയും ദിവസവേലക്കാരനേയും കാണാം. പതിനേഴാം നൂറ്റാണ്ടിലുണ്ടായിരുന്നത് നിര്‍മ്മാണത്തൊഴിലുടമകളും നിര്‍മ്മാണത്തൊഴിലാളികളുമാണ്. പത്തൊമ്പതാം നൂറ്റാണ്ടിലുള്ളത് വന്‍കിട ഫാക്ടറിയുടമയും തൊഴിലാളിയുമാണ്. എല്ലാവര്‍ക്കും മതിയായത്ര അളവില്‍ ഇല്പാദനം നടത്തുവാനും സ്വകാര്യ ഉടമസ്ഥത ഉല്പാദനശക്തികള്‍ക്കൊരു വിലങ്ങൗം പ്രതിബന്ധവുമായിത്തീരുവാനുമാവശ്യമായത്ര വിപുലമായി ഉല്പാദനശക്തികള്‍ ഇനിയും വളര്‍ന്നിട്ടില്ലെന്നത് വ്യക്തമാണ്. എന്നിരുന്നാലും ഒന്നാമത്, വന്‍കിടവ്യവസായത്തിന്റെ വികസനം ഇതേവരെ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന തോതില്‍ മൂലധനത്തേയും ഉല്പാദനശക്തികളേയും ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നു. ആ ഉല്പാദനശക്തികളെ ചെറിയൊരു കാലയളവില്‍ അവസാനമില്ലാതെ വര്‍ദ്ധിപ്പിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്. രണ്ടാമത്, ഈ ഉല്പാദനശക്തികള്‍ കുറച്ച് ബൂര്‍ഷ്വാകളുടെ കൈകളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. അതേസമയം, ജനങ്ങളുടെ വമ്പിച്ച വിഭാഗങ്ങള്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ അണികളിലേക്ക് കൂടുതല്‍ കൂടുതല്‍ വീണുകൊണ്ടിരിക്കുന്നു. ബൂര്‍ഷ്വാകളുടെ സമ്പത്ത് പെരുകുന്ന തോതില്‍ തന്നെ അവരുടെ സ്ഥിതി കൂടുതല്‍ കൂടുതല്‍ ദുരിതപൂര്‍ണ്ണവും ദുസ്സഹവുമായി വരികയാണ്. മൂന്നാമത്, ഊറ്റമേറിയതും എളുപ്പം പെരുകുന്നതുമായ ഈ ഉല്പാദനശക്തികള്‍ സ്വകാര്യസ്വത്തുടമസ്ഥതയ്ക്കും ബൂര്‍ഷ്വാകള്‍ക്കുമപ്പുറത്തേക്ക് വളരെയേറെ വളര്‍ന്ന് കഴിഞ്ഞിരിക്കുന്നതിനാല്‍ അവ സാമൂഹ്യക്രമത്തില്‍ പ്രബലമായ കോളിളക്കങ്ങള്‍ക്ക് നിരന്തരം ഇടയാക്കുന്നുണ്ട്. ഇപ്പോള്‍ നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ മാത്രമാണ്, സ്വകാര്യസ്വത്തുടമസ്ഥതയുടെ നിര്‍മ്മാജനം സാദ്ധ്യവും അനുപേക്ഷണീയവുമായി വന്നിരിക്കുന്നത്.
അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്



Sunday, December 20, 2009

കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 4 || The Principles of Communism - 4

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ അനുബന്ധത്തില്‍ ഫ്രെഡറിക് എംഗല്‍സ് ചോദ്യോത്തരങ്ങളായി കൊടുത്തിരിക്കുന്നവയിലെ ഒരു ചോദ്യമാണിത്. മുമ്പത്തെ ചോദ്യങ്ങള്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന ലേബലില്‍ നിന്നും വായിക്കാം. ഇവിടെ പതിനാലാമത്തെ ചോദ്യം വായിക്കാം. നീളക്കൂടുതലും ലേഖകരുടെ സമയക്കുറവും മൂലം ബാക്കിയുള്ള ചോദ്യങ്ങള്‍ അടുത്ത ഭാഗങ്ങളില്‍ കൊടുക്കുന്നതായിരിക്കും. യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എന്നതൊഴിച്ചാല്‍ ബാക്കി വ്യത്യാസങ്ങളൊന്നും തന്നെ ഇല്ല]

14. ഈ പുതിയ സാമൂഹ്യചക്രം എത്തരത്തിലുള്ളതായിരിക്കണം?
ഒന്നാമത്, പുതിയ സാമൂഹ്യക്രമം സാമാന്യമായി വ്യവസായത്തിന്റെയും ഉല്പാദനത്തിന്റെ എല്ലാ ശാഖകളുടെയും നടത്തിപ്പ് പരസ്പര മത്സരത്തിലേര്‍പ്പെട്ടുകൊണ്ട് വെവ്വേറെ നില്‍ക്കുന്ന വ്യക്തികളുടെ കൈകളില്‍ നിന്ന് മാറ്റുന്നതാണ്. പകരമത്, ആ ഉല്പാദനശാഖകളെയെല്ലാം മുഴുവന്‍ സമൂഹത്തിന്റെയും പേരില്‍ - അതായത് സമൂഹത്തിന്റെ താല്പര്യാര്‍ത്ഥവും ഒരു സാമൂഹ്യപദ്ധതിയനുസരിച്ചും സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും പങ്കാളിത്തത്തോടു കൂടിയും നടത്തും. അങ്ങിനെയത് മല്‍സരങ്ങള്‍ അവസാനിപ്പിച്ച്, പകരം ആ സ്ഥാനങ്ങളില്‍ സഹകരണാടിസ്ഥാനത്തിലുള്ള സമ്പ്രദായങ്ങള്‍ ഏര്‍പ്പെടുത്തുന്നതായിരിക്കും. വ്യക്തികള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് വ്യവസായം നടത്തുന്നത് അനിവാര്യമായും സ്വകാര്യ സ്വത്തുടമസ്ഥതയിലേക്ക് വഴിതെളിക്കുന്നത് കൊണ്ടും, മത്സരമെന്നത് സ്വകാര്യസ്വത്തുടമകളായ വ്യക്തികള്‍ വ്യവസായം കടത്തിക്കൊണ്ടുപോകുന്ന വിധമല്ലാതെ മറ്റൊന്നുമല്ലാത്തതുകൊണ്ടും, സ്വകാര്യസ്വത്തുടമസ്ഥതയെ വ്യവസായത്തിന്റെ വ്യക്തിപരമായ നടത്തിപ്പില്‍ നിന്നും വേര്‍തിരിക്കുവാനാകില്ല. അതുകൊണ്ട് സ്വകാര്യസ്വത്തുടമസ്ഥതയും അവസാനിപ്പിക്കേണ്ടി വരും. തല്‍സ്ഥാനത്ത് എല്ലാ ഉല്പാദനോപകരണങ്ങളും പൊതുവായി ഉപയോഗിക്കപ്പെടും. എല്ലാ ഉല്പന്നങ്ങളും പൊതുധാരണയുടെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യപ്പെടും. അതായത്, പൊതുവുടമസ്ഥത എന്ന് പറയുന്ന സമ്പ്രദായം ഏര്‍പ്പെടുത്തുന്നതായിരിക്കും. സ്വകാര്യസ്വത്തുടമസ്ഥതയുടെ നിര്‍മ്മാജനം, വ്യവസായത്തിന്റെ വികാസത്തില്‍ നിന്ന് അനിവാര്യമായും ഉല്‍ഭൂതമാകുന്ന സാമൂഹിക വ്യവസ്ഥയുടെയാകെ പരിവര്‍ത്തനത്തിന്റെ ഏറ്റവും സംക്ഷിപ്തവും സമഗ്രവുമായ പ്രകാശനമാണ്. അതുകൊണ്ട്, സ്വകാര്യസ്വത്തുടമസ്ഥതയുടെ നിര്‍മ്മാജ്ജനം മുഖ്യാവശ്യമായി കമ്മ്യൂണിസ്റ്റുകാര്‍ മുന്നോട്ട് വയ്ക്കുന്നത് തികച്ചും ശരിയാണ്.

അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്



Tuesday, December 15, 2009

മൂല്യവും മിച്ചമൂല്യവും അല്പം ധനശാസ്ത്രവും

[മൂലരൂപത്തില്‍ നിന്നും, അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും സ്ഥല-കാലങ്ങള്‍ക്കനുസൃതമായി തിരുത്തിയിട്ടുണ്ട്]

ഭൗതികമൂല്യങ്ങള്‍ ഉല്പാദിപ്പിക്കാതെ സമൂഹത്തിന് നിലനില്‍ക്കാനോ, വളരാനോ സാദ്ധ്യമല്ലെന്ന് നാം നേരത്തെ മനസ്സിലാക്കിയതാണ്. ഈ ഭൗതികോല്പാദനം ഒരു വ്യവസ്ഥയുമില്ലാതെ നടക്കുകയാണോ? ഒരിക്കലുമല്ല. ഉല്പാദനത്തിനും വിനിയോഗത്തിനും അതിന്റേതായ ചില നിയമങ്ങളുണ്ട്. ധനശാസ്ത്രം ഈ വിധമുള്ള നിയമങ്ങളെക്കുറിച്ചാണ് പറയുന്നത്. സാമ്പത്തികമായ അടിത്തറയിന്മേലാണ് സമൂഹത്തിന്റെ ഉപരിഘടനയാകെ നിലകൊള്ളുന്നത്. സമ്പദ്ഘടന മാറുന്നതോടുകൂടി സമൂഹഘടനയുടെ ഉള്ളടക്കവും സ്വഭാവവും മാറുന്നു. അതുകൊണ്ടാണ് സമ്പദ്‌ഘടന ശാശ്വതമല്ലെന്ന് പറയുന്നത്. അടിമത്തമായാലും നാടുവാഴിത്തമായാലും മുതലാളിത്തമായാലും അവയെല്ലാം തന്നെ ചരിത്രപരമായി ആവിര്‍ഭവിക്കുന്നവയും മാറിമാറിക്കൊണ്ടിരിക്കുന്നവയുമാണ്.

എന്നാല്‍ ബൂര്‍ഷ്വാ ധനശാസ്ത്രജ്ഞന്മാര്‍ ഇതു സമ്മതിക്കില്ല. മുതലാളിത്തസമ്പദ്ഘടനയുടെ അന്തസ്സത്തയെങ്കിലും ശാശ്വതമാണെന്നാണ് അവരുടെ വാദം. മുതലാളിത്ത സമ്പ്രദായം തകര്‍ന്ന് പോകുമെന്നുള്ള ഭയത്തില്‍ നിന്നാണവര്‍ ഇതെല്ലാം പറയുന്നത്. ധനശാസ്ത്രം വര്‍ഗ്ഗസമരവുമായി ബന്ധമില്ലാത്ത ഒന്നാണെന്നും, നിക്ഷ്പക്ഷമായ ഒരു ശാസ്ത്രശാഖയാണെന്നും പ്രചരിപ്പിക്കുവാനുള്ള സാമര്‍ത്ഥ്യവും കൂട്ടത്തില്‍ കാണാം. ഈ കാപട്യങ്ങളെയെല്ലാം മാര്‍ക്സിസം തുറന്ന് കാണിക്കുകയാണ്. മാര്‍ക്സിയന്‍ ധനശാസ്ത്രം തൊഴിലാളി വര്‍ഗ്ഗം നടത്തുന്ന വര്‍ഗ്ഗസമരത്തിനുള്ള ഒന്നാന്തരം പ്രത്യയശാസ്ത്രപരമായ ആയുധമാണ്. ഇതില്‍ നിക്ഷ്പക്ഷതയുടെ പ്രശ്നമേയില്ല. പ്രശ്നങ്ങളിലേക്കിറങ്ങുമ്പോള്‍ നമ്മുക്കത് വ്യക്തമാകും.

മുതലാളിത്ത സമ്പ്രദായത്തില്‍ ദൈവത്തേക്കാള്‍ അധികം ഭയഭക്തിബഹുമാനത്തോടെ പൂജിക്കുന്ന ഒന്നാണ് ലാഭം. ലാഭം എന്ന് വെച്ചാലെന്താണ്? ചരക്കുകള്‍ ചുരുങ്ങിയ വിലയ്ക്ക് വാങ്ങി കൂടുതല്‍ വിലയ്ക്ക് വില്‍ക്കുമ്പോള്‍ കിട്ടുന്ന അധിക സംഖ്യയാണ് ലാഭമെന്ന് ചിലര്‍ ഉടന്‍ ഉത്തരം പറയും. പെട്ടെന്ന് നോക്കിയാല്‍ ഇത് ശരിയാണെന്ന് തോന്നും. എന്നാല്‍ ആഴത്തിലിറങ്ങി പരിശോധിച്ചാല്‍ മനസ്സിലാകും ഇത് തെറ്റാണെന്ന്. മുതലാളിമാര്‍ ചരക്കുകള്‍ വില്‍ക്കുക മാത്രമല്ല ചെയ്യുന്നത്, അവര്‍ വാങ്ങുകയും ചെയ്യുന്നുണ്ട്. ഒരു തുണി മുതലാളിയെ ഉദാഹരണമായെടുക്കാം. തുണി വില്‍ക്കുന്ന മുതലാളി, പരുത്തിയും, യന്ത്രങ്ങളുമൊക്കെ വാങ്ങിയിട്ടാണ് തുണിയാക്കി വില്‍ക്കുന്നത്. തുണി കൂടുതല്‍ വിലയ്ക്ക് വില്‍ക്കുവാന്‍ ശ്രമിച്ചാല്‍ പരുത്തിയും യന്ത്രങ്ങളും കൂടുതല്‍ വിലയ്ക്ക് വില്‍ക്കുവാന്‍ അവയുടെ ഉടമകളും ശ്രമിക്കില്ലേ? ഒരു മുതലാളി മറ്റൊരു മുതലാളിയെ വഞ്ചിച്ചുവെന്നും വരാം. എന്നാല്‍ എല്ലാ മുതലാളിമാരും പരസ്പരം ചതിക്കുവാന്‍ തുടങ്ങിയാലോ? ഒരാളുടെ ലാഭം മറ്റൊരാളുടെ നഷ്ടമായിരിക്കും. സമൂഹത്തെ മൊത്തത്തിലെടുക്കുകയാണെങ്കില്‍ ഇത്തരം വ്യാപാരങ്ങള്‍ മുഖേന മൂല്യം വര്‍ദ്ധിക്കുന്നില്ല. അപ്പോള്‍ കൈമാറ്റം കൊണ്ടാണ് മൂല്യം വര്‍ദ്ധിക്കുന്നത് എന്ന വാദം ശരിയല്ല. യഥാര്‍ത്ഥത്തില്‍ ഉല്പാദന പ്രക്രിയയിലാണ് മൂല്യ വര്‍ദ്ധനയുണ്ടാകുന്നത്. ചരക്കിന്റെ നിര്‍മ്മാണത്തിന് വിനിയോഗിക്കപ്പെടുന്ന ഏതോ ഒരു മുഖ്യവസ്തുവിന്റെ പൂര്‍ണ്ണമായ മൂല്യം ആ വസ്തുവിന്റെ ഉടമസ്ഥന് മുതലാളി കൊടുക്കുന്നില്ല. അതില്‍ നിന്നാണ് ലാഭം ഉണ്ടാകുന്നത്. അതെന്താണ്, അതെങ്ങനെ നടക്കുന്നു എന്ന് നമ്മുക്ക് പരിശോധിക്കാം. മുതലാളിത്ത ചൂഷണത്തിന്റെ രഹസ്യം അപ്പോഴാണ് വ്യക്തമാവുക.

മുതലാളിത്ത സമ്പ്രദായത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്നത് കമ്പോളത്തിന് വേണ്ട ചരക്കുകളാണ്. ചരക്കുകളുടെ അനുസ്യൂതമായ, അനന്തമായ, കൈമാറ്റങ്ങളാണിവിടെ നടക്കുന്നത്. ഇങ്ങനെ നടക്കുന്ന കൈമാറ്റങ്ങള്‍ക്കാധാരമായ വില എങ്ങനെയാണ് നിര്‍ണ്ണയിക്കുന്നത്? പരസ്പരം കൈമാറുന്ന ചരക്കുകളില്‍ തുല്യനിലയിലുള്ള ഒരു പൊതുഗുണമുണ്ടെങ്കില്‍ മാത്രമേ കൈമാറ്റം നടക്കുകയുള്ളൂ. മനുഷ്യാദ്ധ്വാനത്തിന്റെ ഉല്‍പ്പന്നങ്ങളാണ് എല്ലാ ചരക്കുകളും എന്നതാണ് ഈ പൊതുഗുണം. ഒരു മീറ്റര്‍ തുണിക്ക് സമമാണ് ഒരു കിലോഗ്രാം അരിയെന്ന് പറയുമ്പോള്‍ ഒരു മീറ്റര്‍ തുണിയിലും ഒരു കിലോഗ്രാം അരിയിലും അടങ്ങിയ അദ്ധ്വാനം സമമാണെന്നാണ് അര്‍ത്ഥമാക്കുന്നത്. ഈ അദ്ധ്വാനമാണ് ചരക്കിന്റെ മൂല്യം നിര്‍ണ്ണയിക്കുന്നത്.

അദ്ധ്വാനം എന്ന് പറഞ്ഞത്കൊണ്ട് മുഴുവനുമായില്ല. കുഴിമടിയനായ തൊഴിലാളിയെ കാണാം. അതിവിദഗ്ദ്ധനായ തൊഴിലാളിയെയും കാണാം. അപ്പോള്‍ സാമൂഹികമായി എത്ര അദ്ധ്വാനം ആവശ്യമുണ്ടോ, അല്ലെങ്കില്‍ ഒരു ശരാശരി തൊഴിലാളി അതുണ്ടാക്കുന്നതിന് എത്ര സമയം ചെലവഴിക്കേണമോ അതാണ് ചരക്കിന്റെ മൂല്യത്തിനുമടിസ്ഥാനം.

മുതലാളിത്ത സമ്പ്രദായത്തില്‍ അങ്ങാടിയില്‍ ഒരു പുതിയ ചരക്ക് വില്പനയ്ക്ക് വരുന്നുണ്ട്. ആ ചരക്കിന്റെ പേര് അദ്ധ്വാനശക്തിയെന്നാണ്. തൊഴിലാളികളാണത് വില്‍ക്കുന്നത്. മുതലാളിമാരാണ് അത് വാങ്ങുന്നത്. ഈ ചരക്കിന് കൃത്യവില കൊടുക്കുന്നുണ്ടെന്നാണ് മുതലാളിമാര്‍ അവകാശപ്പെടുന്നത്. ആ വിലയെയാണ് നാം കൂലി എന്ന് വിളിക്കുന്നത്. തൊഴിലാളി മുതലാളിക്ക് അദ്ധ്വാനം നല്‍കുന്നു, പകരമായി മുതലാളി കൂലി നല്‍കുന്നു. നീതിപൂര്‍വ്വികമായി നടക്കുന്ന കച്ചവടമല്ലേ ഇത്? ഇതാണ് ബൂര്‍ഷ്വാ ധനശാസ്ത്രത്തിന്റെ ചോദ്യം.

തനിക്ക് കിട്ടുന്ന കൂലിക്ക് പകരമായി തൊഴിലാളി മുതലാളിക്ക് വില്‍ക്കുന്നത്, വാസ്തവത്തില്‍ അദ്ധ്വാനമാണോ? നിക്ഷ്പക്ഷമായൊന്ന് ആലോചിച്ചു നോക്കൂ. ഒരിക്കലുമല്ല, തന്റെ അദ്ധ്വാനം ചരക്കില്‍ നിക്ഷേപിക്കുകയാണ് തൊഴിലാളി ചെയ്തത്. യഥാര്‍ത്ഥത്തില്‍ തൊഴിലാളി കൂലിക്ക് വിറ്റത് അദ്ധ്വാനിക്കുവാനുള്ള കഴിവാണ്, ശക്തിയാണ്. ഉല്പാദനോപകരണങ്ങള്‍ മുതലാളിമാരുടെ കൈകളിലായതുകൊണ്ടും തങ്ങള്‍ക്ക് മറ്റ് യാതൊരു മാര്‍ഗ്ഗവുമില്ലാത്തത് കൊണ്ടുമാണ് തൊഴിലാളികള്‍ ഇങ്ങനെ അദ്ധ്വാനശക്തി വില്‍ക്കുന്നത്.

മറ്റെല്ലാ ചരക്കുകള്‍ക്കുമെന്ന പോലെ അദ്ധ്വാന ശക്തിക്കും രണ്ടു മൂല്യങ്ങളുണ്ട്. ഉപയോഗമൂല്യവും കൈമാറ്റമൂല്യവും. മുതലാളി അദ്ധ്വാനശക്തി വാങ്ങുന്നത് ഉപയോഗിക്കുവാന്‍ വേണ്ടിയാണ്. അദ്ധ്വാനശക്തിയുടെ ഉപയോഗം അദ്ധ്വാനമാണെന്നാണ് മാര്‍ക്സ് പറഞ്ഞത്. അദ്ധ്വ്വാനശക്തിയുടെ ഉപയോഗമൂല്യം മുതലാളിക്ക് വെറുതെ ലഭിക്കില്ല. അത് ലഭിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരികെ നല്‍കണം. എങ്ങനെയാണ് അദ്ധ്വാനശക്തിയുടെ മൂല്യം നിര്‍ണ്ണയിക്കുക? ഒരു മനുഷ്യന് അദ്ധ്വാനിക്കുവാന്‍ കഴിയണമെങ്കില്‍ അവന് ഭക്ഷണം വേണം, തുണി വേണം, പാര്‍പ്പിടം വേണം, കുടുംബാംഗങ്ങളെ പുലര്‍ത്തണം. ഇതിനെല്ലാമാവശ്യമായ നിത്യോപയോഗസാമഗ്രികളുടെ മൂല്യത്തിന് സമമാണ് അദ്ധ്വാനശക്തിയുടെ മൂല്യം.

ഈ മൂല്യം എല്ലാ രാജ്യങ്ങളിലും എല്ലാ കാലത്തും ഒരു പോലെയല്ല. ഉല്പാദനത്തിന്റെ വികാസം, സാങ്കേതിക പുരോഗതി, ജനങ്ങളുടെ ജീവിതനിലവാരം, ഉല്പാദനക്ഷമത തുടങ്ങിയ പല ഘടകങ്ങളേയും ആശ്രയിച്ച് അത് മാറുന്നു. കൂടുതല്‍ നല്ല ജീവിത സൗകര്യങ്ങള്‍ക്കു വേണ്ടി തൊഴിലാളി വര്‍ഗ്ഗം ബൂര്‍ഷ്വാസിക്കെതിരായി നടത്തുന്ന വര്‍ഗ്ഗസമരവും അദ്ധ്വാനശക്തിയുടെ മൂല്യത്തില്‍ മാറ്റം വരുത്തുന്നു. ഈ വര്‍ഗ്ഗസമരമാണ് ഇതിലെ ഏറ്റവും പ്രധാന ഘടകം എന്ന് വേണമെങ്കില്‍ പറയാം.

തൊഴിലാളി തന്റെ അദ്ധ്വാനശക്തി വില്‍ക്കുന്നുവെന്ന് പറയുന്നതിന്റെ അര്‍ത്ഥമെന്താണ്? അത് ഞാന്‍ ചുരുക്കി വിവരിക്കാം. മുതലാളി തൊഴിലാളിയുടെ അദ്ധ്വാനശക്തി വിലയ്ക്ക് വാങ്ങുന്നു. ഒരു മാസം അല്ലെങ്കില്‍ ഒരു ദിവസം, അതുമല്ലെങ്കില്‍ ഒരു മണിക്കൂര്‍ അദ്ധ്വാനിക്കാമെന്ന് തൊഴിലാളി സമ്മതിക്കുന്നു. അങ്ങനെ പണിയെടുക്കുന്നതിന് ഇത്ര രൂപ കൂലി തരാമെന്ന് മുതലാളിയും സമ്മതിക്കുന്നു. അങ്ങനെയാണ് ഫാക്ടറികളില്‍ പണി നടക്കുന്നത്. നിശ്ചയിച്ചത്രയും സമയം തൊഴിലാളി ജോലി ചെയ്യുന്നു. മുന്‍നിശ്ചയിച്ച പ്രകാരമുള്ള കൂലി മുതലാളി കൊടുക്കുകയും ചെയ്യുന്നു. അപ്പോള്‍ ലാഭം എങ്ങനെയുണ്ടാകുമെന്ന ആ പഴയ ചോദ്യം വീണ്ടുമുയരുന്നു.

നമ്മുക്ക് കുറച്ചുകൂടി വിസ്തരിച്ചു പരിശോധിക്കാം. ഒരു തൊഴിലാളി, എട്ടു മണിക്കൂര്‍ പണിയെടുക്കുന്ന ഒരു തുണിമില്‍ നമ്മുക്ക് ഉദാഹരണമായെടുക്കാം. ഒരു തൊഴിലാളി നെയ്യുന്നത് 24 മീറ്റര്‍ തുണിയാണ്, ഒരു മീറ്റര്‍ തുണിക്ക് വില 4 രൂപയാണെങ്കില്‍, തൊഴിലാളി നെയ്യുന്ന മൊത്തം തുണിയുടെ വില 96 രൂപയാണ്. ഇതില്‍ നൂലിന്റെ വിലയും, മറ്റ് അസംസ്കൃത സാധനങ്ങളുടെ വിലയും യന്ത്രത്തിന്റെയും മറ്റും തേയ്മാനച്ചിലവുകളും ഒക്കെ ചേര്‍ത്ത് 56 രൂപ വരുമെന്ന് കണക്കാക്കുക. തൊഴിലാളിയുടെ കൂലി 8 രൂപയെന്നും സങ്കല്‍പ്പിക്കുക. അപ്പോള്‍ ആകെ ഉല്പാദനത്തിനുള്ള ചിലവ് 64 രൂപയും, ലാഭം 32 രൂപയുമാണ്. ഈ ലാഭം നൂലില്‍ നിന്നോ, യന്ത്രത്തില്‍ നിന്നോ, മറ്റേതെങ്കിലും അസംസ്കൃതവസ്തുവില്‍ നിന്നോ, കമ്പോളത്തില്‍ നിന്നോ ഒന്നുമുണ്ടായതല്ല. തൊഴിലാളിയുടെ അദ്ധ്വാനശക്തിയുടെ പ്രയോഗത്തില്‍ നിന്നുമുണ്ടായതാണ്. അപ്പോള്‍ ഒരു തൊഴിലാളി തന്റെ അദ്ധ്വാനത്തിലൂടെ പുതിയതായി സൃഷ്ടിക്കുന്ന മൂല്യത്തിന്റെ അളവും, അയാള്‍ക്ക് യഥാര്‍ത്ഥത്തില്‍ കിട്ടുന്ന അദ്ധ്വാനശക്തിയുടെ മൂല്യത്തിന്റെ അളവും (കൂലി), തമ്മില്‍ വ്യത്യാസമുണ്ടെന്നത് പകല്‍ പോലെ വ്യക്തമാണ്. അദ്ധ്വാനശക്തിയുടെ മൂല്യമേ തൊഴിലാളിക്ക് മുതലാളി കൊടുക്കുന്നുള്ളൂ. അദ്ധ്വാനമെല്ലാം മുതലാളി അപഹരിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് മിച്ചമൂല്യമുണ്ടാകുന്നത്. ഈ യാഥാര്‍ത്ഥ്യം തുറന്ന് കാണിച്ചത് കാള്‍ മാര്‍ക്സാണ്. കൂലി കൊടുത്ത് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കയും മിച്ചമൂല്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് മുതലാളിത്ത സമ്പ്രദായത്തിന്റെ മൗലികമായ സാമ്പത്തിക നയം.

ഈ മിച്ചമൂല്യം വ്യവസായികള്‍ക്ക് മാത്രമല്ല കിട്ടുന്നത്. വ്യവസായികള്‍ ഉണ്ടാക്കുന്ന ചരക്കുകള്‍ വില്‍ക്കുവാന്‍ വ്യാപാരികള്‍ വേണം. വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും കച്ചവടം ചെയ്യുവാനും മറ്റും പണം കൊടുക്കുവാന്‍ ബാങ്ക് വ്യാപാരികള്‍ വേണം. അപ്പോള്‍ ഫാക്ടറി ഉടമകളായ വ്യവസായികള്‍ക്ക് കിട്ടുന്ന മിച്ചമൂല്യം ഇവരെല്ലാം യഥാര്‍ത്ഥത്തില്‍ പങ്കിട്ടെടുക്കുകയാണ് ചെയ്യുന്നത്. സന്തോഷത്തോടെയല്ലെങ്കിലും, ഇവരെല്ലാം പരസ്പരം സഹായിക്കുവാന്‍ ബാദ്ധ്യസ്ഥരാണ്. അതേ സമയം, പരസ്പരമാത്സര്യത്തിലേര്‍പ്പെടുന്നവരുമാണിവര്‍. മാര്‍ക്സിന്റെ മൂലധനത്തില്‍ ഒരു നോവലിലെന്ന പോലെ ഈ ഗതിക്രമം വിവരിച്ചിട്ടുണ്ട്.

മുതലാളി ഉല്പ്പാദനോപകരണങ്ങള്‍ വാങ്ങുകയും ഫാക്ടറികള്‍ നിര്‍മ്മിക്കുകയും തൊഴിലാളികള്‍ക്ക് കൂലി കൊടുക്കുകയും ചെയ്യുന്നതോടു കൂടിയാണ് ഉല്പാദനം ആരംഭിക്കുന്നത്. ഇതിനെല്ലാം വേണ്ട പണത്തിനാണ് മൂലധനമെന്ന് പറയുന്നത്. പിന്നീട് മുതലാളി ആ ഉല്പന്നങ്ങള്‍ വില്‍ക്കുന്നു. അങ്ങിനെ താന്‍ ചിലവാക്കിയതിലും കൂടുതല്‍ പണം അയാള്‍ക്ക് തിരിച്ച് കിട്ടുന്നു. കൂലി കൊടുത്ത തൊഴിലാളികളെ ചൂഷണം ചെയ്ത് മിച്ചമൂല്യം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന മൂല്യമാണ് മൂലധനം. ഒന്നാമതായി ഈ മൂലധനം എങ്ങനെയുണ്ടായി? ഒട്ടും മാന്യമായ രീതിയിലല്ല, തട്ടിപ്പറിച്ചും കൊള്ളയടിച്ചും ഏറ്റവും ഹീനമായ മാര്‍ഗ്ഗങ്ങളുപയോഗിച്ചുമാണ് ആദ്യം മൂലധനം സമാഹരിക്കപ്പെട്ടത്. പ്രാഥമിക മൂലധനസംഭരണം പോലെ ഇത്രയും ക്രൂരമായ ഒരു സംഭവം ചരിത്രത്തില്‍ ഇല്ല. കോളനികളെ കൊള്ളയടിക്കുക, അടിമകളെ വിറ്റ് ലാഭമുണ്ടാക്കുക, കര്‍ഷകരെ ഭൂമിയില്‍ നിന്നും ആട്ടിയോടിച്ച് ഒന്നുമില്ലാത്തവരാക്കുക, തുടങ്ങിയ നീചമായ ശ്രമങ്ങളാണ് തുടക്കത്തില്‍ നടന്നത് അല്ലാതെ അരിഷ്ടിച്ച് ജീവിച്ച സമ്പാദ്യം കൊണ്ടൊന്നുമല്ല ഭൂമുഖത്ത് മുതലാളിമാര്‍ ആദ്യമുണ്ടായത്.

എല്ലാ സാഹചര്യങ്ങളിലും പണമോ ഫാക്ടറികളോ അസംസ്കൃത പദാര്‍ത്ഥങ്ങളോ യന്ത്രോപകരണങ്ങളോ സ്വയമേവ മൂലധനമായിത്തീരുന്നില്ല. ഉല്പാദനോപകരണങ്ങളുടെ സ്വകാര്യ ഉടമകളായ ഒരു വര്‍ഗ്ഗവും, ജീവിക്കുവാന്‍ വേണ്ടി സ്വന്തം അദ്ധ്വാനശക്തി ഒരു ചരക്കെന്ന നിലയ്ക്ക്ക് വില്‍ക്കേണ്ടി വരുന്ന മറ്റൊരു വര്‍ഗ്ഗവും നിലനില്‍ക്കുന്ന സമുദായത്തില്‍ മാത്രമേ പണം മൂലധനമായിത്തീരുന്നുള്ളൂ. അതായത് മുതലാളിമാരും തൊഴിലാളികളും തമ്മിലുള്ള ചൂഷണത്തെ അടിസ്ഥാനമാക്കിയ, സാമൂഹ്യ ബന്ധത്തിന്റെ ഒരു രൂപമാണ് മൂലധനം. ഉല്പാദനോപകരണങ്ങള്‍ പൊതുസ്വത്തായിക്കഴിഞ്ഞാല്‍, മൂലധനം ഇല്ല്ലാതെയാകും. അദ്ധ്വാനശക്തി ഒരു ചരക്കല്ലാതായിത്തീരും.

അപ്പോള്‍ സോഷ്യലിസത്തിന്‍ കീഴില്‍ ചരക്കുകളില്ലാതാവുന്നുണ്ടോ? ഇല്ല. മുഖ്യനിയമം പ്രവര്‍ത്തിക്കുന്നില്ലേ? ഉണ്ട്. മിച്ചമൂല്യം ഉല്പാദിപ്പിക്കപ്പെടുന്നില്ലേ? ഉവ്വ്. പക്ഷെ, അവയൊന്നും ചൂഷണത്തിന്റെ ഉപകരണങ്ങളല്ല. നേരെ മറിച്ച് അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും അവരുടെ ഭരണകൂടത്തിന്റെയും കൈയ്യില്‍ അവരുടെ ജീവിത നിലവാരം ഉത്തരോത്തരം ഉയര്‍ത്തുവാനുള്ള ഉപാധികളാണ്. അതായത്, ഭൂതം വര്‍ത്തമാനത്തെ സേവിക്കുന്നു. മൃതമായ അദ്ധ്വാനം ജീവിക്കുന്ന യജമാനനല്ലാതായിത്തീരുന്നു, ഭൃത്യനാവുന്നു.

കടപ്പാട്: "മൂല്യവും മിച്ചമൂല്യവും അല്പം ധനശാസ്ത്രവും", എന്താണ് മാര്‍ക്സിസം? - എന്‍. ഇ. ബാലറാം

Friday, December 11, 2009

ഒരു പഴയ തെലുങ്കാന സമരം || An Old Telengana struggle

നൈസാമിന്റെ ഭരണത്തിന്‍ കീഴിലായിരുന്ന ഹൈദരാബാദ് എന്ന നാട്ടുരാജ്യത്തില്‍ കര്‍ഷകര്‍ക്കെതിരായ ജന്മികളുടെ അതിക്രമങ്ങള്‍ക്ക് അതിരില്ലായിരുന്നു. "വെട്ടി" തുടങ്ങിയ പലതരം അക്രമപ്പിരിവുകള്‍ ഗ്രാമീണജനതയുടെമേല്‍ ബലാല്‍ക്കാരമായി ചുമത്തുക പതിവായിരുന്നു. ലാത്തി, വാള്‍ തുടങ്ങിയ ആയുധങ്ങള്‍ ധരിച്ച ജന്മിമാരുടെ ഗുണ്ടകള്‍ കൃഷിക്കാരെ തല്ലിച്ചതച്ചും എതിര്‍പ്പുകാട്ടിയവരെ കൊലചെയ്തും അവരുടെ ആജ്ഞകളും ആഗ്രഹങ്ങളും നിറവേറ്റി. നൈസാമിന്റെ ഭരണകൂടവും പോലീസും എപ്പോഴും ജന്മിമാരുടെ ഭാഗം ചേര്‍ന്നു. കമ്മ്യൂണിസ്റ്റുകാരും കമ്മ്യൂണിസ്റ്റുകാരല്ലാത്തവരും ഒന്നിച്ചു പ്രവര്‍ത്തിച്ച ഒരു ബഹുജനസംഘടനയായിരുന്നു ആന്ധ്രമഹാസഭ. അത് ജനങ്ങളുടെ ചെറുത്തുനില്പ് വളര്‍ത്തുവാന്‍ സഹായിച്ചു. ജനങ്ങളെയും നേതാക്കളെയും ജന്മികളുടെ ഗുണ്ടകളില്‍ നിന്ന് സംരക്ഷിക്കുവാന്‍ വേണ്ടി, അതിനകം കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലായിക്കഴിഞ്ഞിരുന്ന ആന്ധ്രാമഹാസഭ സ്ക്വാഡുകള്‍ രൂപീകരിക്കുവാനും അവയെ ലാത്തി ധരിപ്പിക്കുവാനും തുടങ്ങി. ജന്മിമരുടെ അതിക്രമങ്ങള്‍ക്കും അക്രമപ്പിരിവുകള്‍ക്കുമെതിരായ സമരം താമസിയാതെ ഭൂമിക്കുവേണ്ടിയുള്ള സമരമായി വളര്‍ന്നു.നിലവിലുള്ള നിയമത്തിനും ജന്മിമാര്‍ക്കും പൂര്‍ണ്ണപിന്തുണ നല്‍കി വന്ന നൈസാമിന്റെ ഭരണത്തിനുമെതിരെ പൊരുതുകയെന്നായിരുന്നു അതിന്റെ അര്‍ത്ഥം. അങ്ങനെയാണ് തെലുങ്കാനയിലെ സായുധസമരത്തിന്റെ സ്വഭാവം പൂര്‍ണ്ണമായും വികാസം പ്രാപിച്ചത്. അത് നൈസാമിന്റെ സായുധസേനയ്ക്കെതിരായ ഒരു സമ്പൂര്‍ണ്ണ ഗറില്ലായുദ്ധമായി വളര്‍ന്നു. ആ സമരത്തിന്റെ ഉയര്‍ന്ന നേതാക്കളിലൊരാളായിരുന്ന സി. രാജേശ്വരറാവു (അദ്ദേഹം പിന്നീട് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി) അതിനെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്, "തെലുങ്കാനാ സായുധസമരത്തിന് രണ്ടു വശങ്ങളുണ്ട് - ഒന്ന് ദേശീയവിമോചനത്തിന്റെ വശവും, മറ്റേത് കാര്‍ഷികവശവും. ഈ രണ്ടു വശങ്ങളുടെയും പ്രാധാന്യം മനസ്സിലാക്കിയാലേ ആ സമരത്തെക്കുറിച്ച് ശരിയായൊരു ധാരണ ലഭിക്കൂ. ആദ്യത്തേത് സമരത്തിന് പരപ്പും മറ്റേത് ആഴവും നല്‍കുന്നു. അതുകൊണ്ട് ഒന്നിനെ മറ്റേതില്‍ നിന്ന് വേര്‍തിരിക്കുവാനാകില്ല"

ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതിനുശേഷം ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യമായിരുന്ന ഹൈദരാബാദിനെ രാജ്യത്തിന്റെ ഒത്ത നടുക്ക് സ്വതന്ത്രരാഷ്ട്രമായി നിലനിര്‍ത്തുവാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ നേതൃത്വം നല്‍കിയ തെലുങ്കാന സമരം, നൈസാമിന്റെ ഈ ഗൂഢാലോചനയ്ക്കെതിരായ സമരമായിരുന്നു, നൈസാമിന്റെ റസാക്കര്‍മാര്‍ക്കും സായുധസേനയ്ക്കും അവര്‍ക്കൊപ്പം നിന്ന ജന്മിമാര്‍ക്കും മറ്റുമെതിരായ സമരമായിരുന്നു. അനേകം പേരുടെ ജീവന്‍ ആഹൂതി ചെയ്യപ്പെട്ട ആ സമരം, ഹൈദരാബാദ് ഇന്ത്യയില്‍ ചേരുന്നതിന് വഴിതെളിച്ചു.

1946-ല്‍ ആരംഭിച്ച്, അത് ഔപചാരികമായി പിന്‍വലിക്കപ്പെട്ട, 1951 വരെ നീണ്ടുനിന്ന ആ സമരം കമ്മ്യൂണിസ്റ്റുകാര്‍ നയിച്ച ഏറ്റവും ധീരോദാത്തമായ സമരങ്ങളിലൊന്നായിരുന്നു. ആ സംസ്ഥാനത്ത് സര്‍വ്വത്ര നടമാടിയിരുന്ന ഫ്യൂഡല്‍ മര്‍ദ്ദനത്തിനെതിരായ ഒരു പോരാട്ടമായിരുന്നു അത്. ആയിരത്തോളം വരുന്ന ജാഗിര്‍ദാര്‍മാരും ദേശ്‌മുഖുകളും ചേര്‍ന്ന് കൃഷിയോഗ്യമായ ഭൂമിയുടെ മൂന്നിലൊരു ഭാഗം കയ്യടക്കി വെച്ചിരുന്നു. ഭൂമിയുടെ 80 ശതമാനവും, ഭൂവുടമകളുടെ 10 ശതമാനത്തിന്റെ കൈകളിലായിരുന്നപ്പോള്‍ അന്ന് 23.77 ലക്ഷം കുടുംബങ്ങളുടെ കൈവശം യാതൊരു ഭൂമിയുമില്ലായിരുന്നു. ഹിന്ദുക്കളായ ഫ്യൂഡല്‍ ജന്മികള്‍ അക്രമികളും വര്‍ഗ്ഗീയവാദികളുമായ റസാര്‍ക്കര്‍മാരുമായി കൈകോര്‍ത്തുപിടിച്ചത് ആ സമരത്തിന്റെ വര്‍ഗസ്വഭാവം കാണിക്കുന്നു.

തെലുങ്കാന സമരത്തിനിടയില്‍ കമ്മ്യൂണിസ്റ്റുകാരും അനുഭാവികളുമായ നാലായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെങ്കിലും അവര്‍ക്ക് നൈസാമിന്റെ സ്വേച്ഛാധിപത്യപരമായ മര്‍ദ്ദനഭരണത്തില്‍ നിന്ന് 2500 ഗ്രാമങ്ങളെ മോചിപ്പിക്കുവാനും, പത്തുലക്ഷത്തോളം ഏക്കര്‍ ഭൂമി വിതരണം ചെയ്യുവാനും, "വെട്ടി" (നിര്‍ബ്ബന്ധിത വേല) ഇല്ലാതാക്കുവാനും കഴിഞ്ഞു.

ആ സമരത്തിന്റെ നേതാക്കളിലൊരാളായിരുന്ന് രവി നാരായണ റെഡ്ഡി തന്റെ അനുഭവങ്ങളെക്കുറിച്ച് അനുസ്മരണമെഴുതിയിട്ടുണ്ട്. അന്നു നടന്ന ഒളിപ്പോരിന്റെ സ്വഭാവം വര്‍ണ്ണിച്ച ശേഷം, അദ്ദേഹമെഴുതി,"നികുതികളും, നിര്‍ബ്ബന്ധിത വേലയും നിര്‍ത്തലാക്കിക്കൊണ്ടും ജന്മിമാരുടെ ഭൂമി വിതരണം ചെയ്തുകൊണ്ടും തുടങ്ങിയ നമ്മുടെ പ്രസ്ഥാനം ജനങ്ങള്‍ ആയിരക്കണക്കിന് ഏക്കര്‍ വരുന്ന തരിശുഭൂമിയും പുറമ്പോക്കുഭൂമിയും വിതരണം ചെയ്യുന്ന നടപടിയുമായി മുന്നോട്ട് പോയി. അവര്‍ ആ ഭൂമിയില്‍ കൃഷിയിറക്കി. ജന്മിമാര്‍ കള്ളപ്രമാണങ്ങളുമായി കൈവശം വച്ചിരുന്ന ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്തു. ജന്മിമാര്‍ക്ക് കൈവശം വയ്ക്കാവുന്ന ഭൂമിയ്ക്ക് പരിധി നിര്‍ണ്ണയിക്കുകയും, മിച്ചമുള്ളത് ജനങ്ങള്‍ക്ക്, വിശേഷിച്ച് കര്‍ഷകത്തൊഴിലാളികള്‍ക്കും ഭൂരഹിതരായ ദരിദ്രര്‍ക്കും, വീതിച്ചു നല്കുകയും ചെയ്തു. ശത്രുവിന്റെ കൂടെ നിന്ന ജന്മിമാരുടെ എല്ലാ ഭൂമിയും പണിയായുധങ്ങളും കന്നുകാലികളും പിടിച്ചെടുത്ത് വിതരണം ചെയ്യപ്പെട്ടു. ഹുണ്ടികക്കാരും ജന്മിമാരും കൈവശം വെച്ചിരുന്ന കടപ്രമാണങ്ങള്‍ നശിപ്പിക്കുകയും ആ കടങ്ങളെല്ലാം അസാധുവാക്കുകയും ചെയ്തു. ഭക്ഷ്യധാന്യങ്ങളുടെ നൂറുകണക്കിന് ക്വിന്റലുകള്‍ ജനവഞ്ചകരുടെ ഗുദാമുകളില്‍ നിന്നു പിടിച്ചെടുത്ത് ജനങ്ങള്‍ക്ക് നല്‍കി. കര്‍ഷകത്തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിച്ചു. ചെത്തുതൊഴിലാളികള്‍ക്ക് കള്ള് ചെത്തുവാനുള്ള മരങ്ങള്‍ വെറുതെ കൊടുത്തു,...."

ഈ സമരത്തിന്റെ അനിവാര്യമായ ഉപോല്പന്നമായിരുന്നു ഭൂസമരവും ജാഗിര്‍ദാര്‍മാരുടെയും ജന്മിമാരുടെയും വക ഭൂമിയുടെ വിതരണവും. പിന്നീട് വന്ന വിനോബ ഭാവെയുടെ ഭൂദാനപ്രസ്ഥാനം തെലുങ്കാന സമരത്തിന്റെ അനന്തരഫലമായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സമരത്തെ നേരിടുകയെന്ന ലക്ഷ്യം കൂടി അതിനുണ്ടായിരുന്നു. വന്‍കിടജന്മിമാര്‍ക്ക് "മാനസാന്തരം വരുത്തിയും" ബലപ്രയോഗം കൂടാതെയും വര്‍ഗ്ഗസമരം ഒഴിവാക്കിയും കൂടുതല്‍ നീതിപൂര്‍വ്വമായ ഭൂവിതരണം നടപ്പില്‍ വരുത്തുന്ന പ്രസ്ഥാനമാണതെന്നായിരുന്നു അവകാശവാദം. അതിന്റെ ഫലമെന്തായിരുന്നുവെന്നും, അതെത്രമാത്രം വിജയിച്ചുവെന്നതിനും ചരിത്രം സാക്ഷിയാണ്.

നൈസാമിനെ താങ്ങിനിര്‍ത്തിയിരുന്ന സാമ്രാജ്യത്വത്തിനും, ജാഗിര്‍ദാര്‍മാരും ജന്മികളും പ്രതിനിധാനം ചെയ്തിരുന്ന ഫ്യൂഡലിസത്തിനുമെതിരായ ഒരു വിമോചനസമരമായിരുന്നു യഥാര്‍ത്ഥത്തില്‍ തെലുങ്കാനയിലെ പോരാട്ടം. ദേശീയോദ്ഗ്രഥനത്തിനുവേണ്ടിയും തെലുങ്കും മറാത്തിയും കന്നഡയും സംസാരിക്കുന്നവരുടെ ഭാഷാ സംസ്കാരങ്ങളുടെ ഉന്നമനത്തിനുവേണ്ടിയുമുള്ള, പൗരസ്വാതന്ത്ര്യങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള ഒരു സമരമായിരുന്നു അത്.

വിശേഷിച്ച് ഇന്ത്യാഗവണ്‍മെന്റ് ആരംഭിച്ച "പോലീസ് നടപടിക്ക്" ശേഷം രാജ്യത്ത് ഉടലെടുത്ത പരിതസ്ഥിതിയില്‍ തുടര്‍ന്നുകൊണ്ടുപോകാനാവാത്തതുകൊണ്ടാണ് അത് പിന്‍വലിക്കേണ്ടി വന്നത്. എങ്കിലും അപ്പോള്‍ നടന്നുകൊണ്ടിരുന്ന സമരങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുവാനാവശ്യമായ പല പാഠങ്ങളും അതില്‍ നിന്ന് പഠിക്കുവാന്‍ കഴിഞ്ഞു. അത് അവശേഷിപ്പിച്ച ധീരോദാത്തതയും വിപ്ലവകരമായ ത്യാഗത്തിന്റെ അനശ്വരവീര്യവും, സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സാമൂഹ്യപുരോഗതിയുടേതുമായ ഒരു നവസമൂഹം കെട്ടിപ്പടുക്കുവാന്‍ തുനിഞ്ഞിറങ്ങിയ എല്ലാവര്‍ക്കും മാതൃകയായി.

അവലംമ്പം: "ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ എണ്‍പത് വര്‍ഷങ്ങള്‍" - എ.ബി. ബര്‍ധന്‍

Monday, December 7, 2009

കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 3 || The Principles of Communism - 3

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ അനുബന്ധത്തില്‍ ഫ്രെഡറിക് എംഗല്‍സ് ചോദ്യോത്തരങ്ങളായി കൊടുത്തിരിക്കുന്നവയിലെ ഒരു ചോദ്യമാണിത്. ആദ്യത്തെ പത്ത് ചോദ്യങ്ങളും ഉത്തരങ്ങളും വായിക്കുന്നതിന് ഇവിടെയും, പതിനൊന്നാമത്തെ ചോദ്യോത്തരം വായിക്കുന്നതിന് ഇവിടെയും നോക്കുക. ഇവിടെ പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും ചോദ്യങ്ങള്‍ കൊടുത്തിരിക്കുന്നു. നീളക്കൂടുതലും ലേഖകരുടെ സമയക്കുറവും മൂലം ബാക്കിയുള്ള ചോദ്യങ്ങള്‍ അടുത്ത ഭാഗങ്ങളില്‍ കൊടുക്കുന്നതായിരിക്കും. യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എന്നതൊഴിച്ചാല്‍ ബാക്കി മാറ്റങ്ങള്‍ ഒന്നും തന്നെയില്ല]

12. വ്യാവസായിക വിപ്ലവത്തിന്റെ മറ്റ് അനന്തരഫലങ്ങള്‍ എന്തെല്ലാമായിരുന്നു?
ആവിയന്ത്രത്തിന്റെയും മറ്റ് യന്ത്രങ്ങളുടെയും രൂപത്തില്‍ വന്‍കിടവ്യവസായം, ചെറിയൊരു കാലയളവിലേക്കും ചുരുങ്ങിയ ചെലവിലും വ്യാവസായികോല്പാദനം അളവറ്റ തോതില്‍ വര്‍ദ്ധിപ്പിക്കുവാന്‍ കഴിയത്തക്ക ഉപാധികള്‍ സൃഷ്ടിച്ചു. ഉല്പാദനം എളുപ്പമായതുകൊണ്ട് വന്‍കിടവ്യവസായത്തിന്റെ ആവശ്യഫലമായ സ്വതന്ത്രമത്സരം താമസിയാതെ അങ്ങേയറ്റം മൂര്‍ച്ഛിച്ചു. വളരെയേറെ മുതലാളിമാര്‍ വ്യവസായത്തിലേക്കിറങ്ങി. ഉപയോഗിക്കാവുന്നതില്‍ കൂടുതല്‍ സാധനങ്ങള്‍ വളരെ വേഗം തന്നെ ഉല്പാദിപ്പിക്കപ്പെട്ടു. അതിന്റെ ഫലമായി, നിര്‍മ്മിത സാമഗ്രികള്‍ വിറ്റഴിക്കുവാന്‍ കഴിയാതെയായി. വാണിജ്യപ്രതിസന്ധി എന്നു പറയുന്ന സ്ഥിതി സംജാതമായി. ഫാക്ടറികള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നു. ഫാക്ടറി ഉടമകള്‍ പാപ്പരായി. തൊഴിലാളികള്‍ക്ക് പിഴപ്പു മുട്ടി. കൊടിയ ദുരിതം സര്‍വ്വത്ര നടമാടി. കുറേക്കഴിഞ്ഞ് മിച്ചോല്‍പ്പനങ്ങള്‍ വിറ്റഴിക്കപ്പെട്ടു. ഫാക്ടറികള്‍ വീണ്ടും പ്രവര്‍ത്തനനിരതമായി. കൂലി വര്‍ദ്ധിച്ചു. ക്രമേണ വ്യാപാരം പൂര്‍വ്വാധികം ഊര്‍ജ്ജിതമായി നടക്കുവാന്‍ തുടങ്ങി. എന്നാല്‍ അധികം താമസിയാതെ ചരക്കുകള്‍ വീണ്ടും ക്രമത്തിലേറെ ഉല്പാദിപ്പിക്കപ്പെട്ടു. മറ്റൊരു പ്രതിസന്ധി ആരംഭിച്ചു. അത് മുമ്പത്തേതിന്റെ ഗതി തന്നെ പിന്തുടര്‍ന്നു. ഇങ്ങനെ ഈ നൂറ്റാണ്ടിന്റെ ആരംഭം തൊട്ട് വ്യവസായത്തിന്റെ സ്ഥിതി സമൃദ്ധിയുടെയും പ്രതിസന്ധിയുടെയും കാലഘട്ടങ്ങള്‍ക്കിടയില്‍ ആടിക്കളിച്ചുക്കൊണ്ടിരിക്കുകയാണ്. ഒട്ടുമുക്കാലും കൃത്യമായി അഞ്ചു മുതല്‍ ഏഴു വരെ കൊല്ലങ്ങളിടവിട്ട് ഇത്തരം പ്രതിസന്ധി ആവര്‍ത്തിച്ചുവരികയാണ്. ഓരോ തവണയും അത് തൊഴിലാളികള്‍ക്ക് കൂടുതല്‍ ദുസ്സഹമായ ദുരിതം വരുത്തിവയ്ക്കുന്നു, പൊതുവിപ്ലവവിക്ഷോഭവും നിലവിലുള്ള വ്യവസ്ഥിതിക്കൊട്ടാകെ ഏറ്റവും വലിയ അപകടവും ഉളവാക്കുന്നു.

13. മുറയ്ക്ക് ആവര്‍ത്തിക്കുന്ന ഈ വാണിജ്യപ്രതിസന്ധികളില്‍ നിന്ന് എത്തിച്ചേരാവുന്ന നിഗമനങ്ങള്‍ എന്തെല്ലാമാണ്?
ഒന്നാമത്, വന്‍കിടവ്യവസായം തന്നെയാണ് അതിന്റെ വികാസത്തിലെ പ്രാരംഭഘട്ടങ്ങളില്‍ സ്വതന്ത്രമത്സരം സൃഷ്ടിച്ചതെങ്കിലും ഇപ്പോഴത് സ്വതന്ത്രമത്സരത്തിനപ്പുറത്തേക്ക് വളര്‍ന്നിരിക്കുന്നു. മത്സരവും പൊതുവില്‍ വ്യക്തികള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് വ്യാവസായികോല്പാദനം നടത്തുന്നതും വന്‍കിടവ്യവസായത്തിനൊരു വിലങ്ങായിത്തീര്‍ന്നിരിക്കുന്നു. ആ വിലങ്ങ് അതു പൊട്ടിക്കണം, പൊട്ടിക്കുകയും ചെയ്യും. വന്‍കിടവ്യവസായം ഇന്നത്തെ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന കാലത്തോളം ഏഴു വര്‍ഷം കൂടുമ്പോള്‍ ആവര്‍ത്തിക്കുന്ന പൊതുപ്രതിസന്ധിയിലൂടെ കടന്നുപൊയ്ക്കൊണ്ടു മാത്രമേ അതിനു നിലനില്‍ക്കുവാന്‍ കഴിയൂ. ആ കുഴപ്പം ഓരോ തവണയും നാഗരികതയെ ഒന്നടങ്കം ഭീഷണിപ്പെടുത്തുന്നു. അത് തൊഴിലാളികളെ ദുരിതത്തിന്റെ പടുകുഴിയിലേക്ക് വലിച്ചെറിയുന്നുവെന്ന് മാത്രമല്ല, വളരെയേറെ ബൂര്‍ഷ്വാകളെക്കൂടി നശിപ്പിക്കുന്നു. അതുകൊണ്ട് ഒന്നുകില്‍ വന്‍കിടവ്യവസായത്തെ ഉപേക്ഷിക്കണം. അതു സാദ്ധ്യമല്ലെങ്കില്‍ പരസ്പരം മത്സരിക്കുന്ന ഒറ്റയ്ക്കൊറ്റയ്ക്കുള്ള ഫാക്ടറി ഉടമകള്‍ക്കു പകരം സമൂഹമൊട്ടാകെ ഒരു നിശ്ചിതപദ്ധതിയനുസരിച്ചും എല്ലാവരുടെയും ആവശ്യങ്ങളനുസരിച്ചും വ്യാവസായികോല്പാദനം നടത്തിക്കൊണ്ടുപോകുന്ന തികച്ചും പുതിയൊരു സാമൂഹ്യസംവിധാനം അത് ആവശ്യമാക്കിത്തീര്‍ക്കുന്നു.

രണ്ടാമത്, സമൂഹത്തിലെ ഓരോ അംഗത്തിനും തികഞ്ഞ സ്വാതന്ത്ര്യത്തോടെ തന്റെ എല്ലാ ശക്തികളും കഴിവുകളും വികസിപ്പിക്കുവാനും പ്രയോഗിക്കുവാനും കഴിയുമാറ് ജീവിതത്തിനാവശ്യമായ എല്ലാ സാമഗ്രികളും അത്രയധികം ഉല്പാദിപ്പിക്കപ്പെടുന്ന ഒരു സാമൂഹ്യക്രമത്തെ നിലവില്‍ കൊണ്ടുവരാന്‍ വന്‍കിടവ്യവസായത്തിനും അതു സാദ്ധ്യമാക്കിത്തീര്‍ത്തിട്ടുള്ള അപരിമിതമായ ഉല്പാദന വികസനത്തിനും കഴിയുന്നതാണ്. അങ്ങിനെ ഇന്നത്തെ സമൂഹത്തില്‍ എല്ലാ ദുരിതങ്ങളും എല്ലാ വാണിജ്യപ്രതിസന്ധികളും ഉളവാക്കുന്നത് വന്‍കിടവ്യവസായത്തിന്റെ ഏതു ഗുണമാണോ അതേ ഗുണം തന്നെയാണ് വ്യത്യസ്തമായൊരു സാമൂഹ്യസംവിധാനത്തിന്‍ കീഴില്‍ ഈ ദുരിതങ്ങളും വിനാശകരമായ ചാഞ്ചാട്ടങ്ങളും നശിപ്പിക്കുന്നത്. അങ്ങിനെ, രണ്ടു കാര്യങ്ങള്‍ വ്യക്തമായും തെളിയിക്കപ്പെട്ടിരിക്കുന്നു.
  1. മേലാല്‍ ഈ ദോഷങ്ങളെല്ലാം നിലവിലുള്ള സ്ഥിതിഗതികളുമായി പൊരുത്തപ്പെടാതായിക്കഴിഞ്ഞ സാമൂഹ്യക്രമത്തിന്റെ മേല്‍ പൂര്‍ണ്ണമായും ആരോപിക്കാവുന്നതാണ്.
  2. പുതിയൊരു സാമൂഹ്യക്രമം സ്ഥാപിക്കുന്നതിലൂടെ ഈ ദോഷങ്ങള്‍ പൂര്‍ണ്ണമായും നിര്‍മ്മാജനം ചെയ്യാനാവശ്യമായ ഉപാധികള്‍ ഇന്നു തന്നെ നിലവിലുണ്ട്.
(അവസാനിച്ചിട്ടില്ല)

അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്


Sunday, December 6, 2009

കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 2 || The Principles of Communism - 2

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ അനുബന്ധത്തില്‍ ഫ്രെഡറിക് എംഗല്‍സ് ചോദ്യോത്തരങ്ങളായി കൊടുത്തിരിക്കുന്നവയിലെ ഒരു ചോദ്യമാണിത്. ആദ്യത്തെ പത്ത് ചോദ്യങ്ങളും ഉത്തരങ്ങളും വായിക്കുന്നതിന് കഴിഞ്ഞ പോസ്റ്റ് നോക്കുക. ഇത് പതിനൊന്നാമത്തെ ചോദ്യമാണ്. നീളക്കൂടുതലും ലേഖകരുടെ സമയക്കുറവും മൂലം ഒരൊറ്റച്ചോദ്യത്തിലൊതുക്കുന്നു. യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എന്നതൊഴിച്ചാല്‍ ബാക്കി മാറ്റങ്ങള്‍ ഒന്നും തന്നെയില്ല]

11. വ്യാവസായിക വിപ്ലവത്തിന്റെയും സമൂഹം ബൂര്‍ഷ്വായും തൊഴിലാളിയുമായി വിഭജിക്കപ്പെട്ടതിനെയും അടിയന്തിര ഫലങ്ങള്‍ എന്തായിരുന്നു?

ഒന്നാമത്, യന്ത്രാദ്ധ്വാനം വ്യാവസായികോല്‍പ്പന്നങ്ങളുടെ വില നിരന്തരം കുറച്ചതുകൊണ്ട് കായികാദ്ധ്വാനത്തില്‍ അധിഷ്ഠിതമായ നിര്‍മ്മാണത്തൊഴിലിന്റെയോ വ്യവസായത്തിന്റെയോ പഴയ സമ്പ്രദായത്തിന് എല്ലാ രാജ്യങ്ങളിലും സമ്പൂര്‍ണ്ണനാശം സംഭവിച്ചു. ചരിത്രവികാസത്തില്‍ നിന്ന് ഇതേവരെ ഏറെക്കുറെ ഒറ്റപ്പെട്ട് നിന്നിരുന്നതും നിര്‍മ്മാണത്തൊഴിലിനെ അടിസ്ഥാനപ്പെടുത്തിയ വ്യവസായത്തോട് കൂടിയതുമായ എല്ലാ അര്‍ദ്ധകിരാത രാജ്യങ്ങളും അങ്ങിനെ നിര്‍ബ്ബന്ധപൂര്‍വ്വം അവയുടെ ഏകാന്തതയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരപ്പെട്ടു. അവ ഇംഗ്ലീഷുകാരുടെ കുറഞ്ഞ ചരക്കുകള്‍ വാങ്ങുകയും സ്വന്തം നിര്‍മ്മാണത്തൊഴിലാളികളെ നശിക്കാനനുവദിക്കുകയും ചെയ്തു. പരസഹ്രസം വര്‍ഷങ്ങളായി വളര്‍ച്ച മുട്ടിക്കിടന്നിരുന്ന രാജ്യങ്ങള്‍ - ഉദാഹരണത്തിന് ഇന്ത്യ - അടിമുടി വിപ്ലവകരമായി മാറ്റപ്പെട്ടത് ഇങ്ങനെയാണ്. ചൈന പോലും ഇപ്പോള്‍ ഒരു വിപ്ലവത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇംഗ്ലണ്ടില്‍ ഇന്ന് കണ്ടുപിടിച്ച ഒരു യന്ത്രം, ഒരു വര്‍ഷത്തിനുശേഷം ചൈനയിലെ ലക്ഷക്കണക്കിന് തൊഴിലാളികളുടെ പിഴപ്പ് മുട്ടിക്കുമെന്ന സ്ഥിതിവിശേഷമാണിപ്പോള്‍ നിലനില്‍ക്കുന്നത്. ഇങ്ങനെ വന്‍കിട വ്യവസായം ലോകത്തുള്ള എല്ലാ ജനതകളേയും പരസ്പരം ബന്ധപ്പെടുത്തുകയും, ചെറിയ പ്രാദേശിക കമ്പോളങ്ങളെല്ലാം ഒരൊറ്റ ലോകകമ്പോളമായി ഒന്നിച്ച് ചേര്‍ക്കുകയും, എല്ലായിടത്തും നാഗരികതയ്ക്കും പുരോഗതിയ്ക്കും വഴി തെളിക്കുകയും ചെയ്തിരിക്കുന്നു. പരിഷ്കൃതരാജ്യങ്ങളില്‍ നടക്കുന്നതെന്തും മറ്റെല്ലാ രാജ്യങ്ങളിലും പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരിക്കുന്നു. ഉദാഹരണത്തിന് ഇംഗ്ലണ്ടിലേയോ, ഫ്രാന്‍സിലേയോ തൊഴിലാളികള്‍ ഇന്ന് മോചനം നേടുന്നപക്ഷം അത് മറ്റെല്ലാ രാജ്യങ്ങളിലും വിപ്ലവങ്ങള്‍ക്കിടവരുത്താതിരിക്കില്ല. അവ ഇന്നല്ലെങ്കില്‍ നാളെ അവിടങ്ങളിലെ തൊഴിലാളികളുടെയും മോചനത്തിന് വഴി തെളിക്കുന്നതാണ്.

രണ്ടാമത്, എവിടെയൊക്കെ വന്‍കിടവ്യവസായം നിര്‍മ്മാണത്തൊഴിലിന്റെ സ്ഥാനമെടുത്തുവോ, അവിടെല്ലാം വ്യാവസായികവിപ്ലവം ബൂര്‍ഷ്വാസിയുടെയും അതിന്റെ സമ്പത്തിനേയും അധികാരത്തേയും പരമാവധി വളര്‍ത്തുകയും അതിനെ ആ രാജ്യത്തിലെ ഒന്നാമത്തെ വര്‍ഗ്ഗമാക്കുകയും ചെയ്തു. ഇതു സംഭവിച്ചിടത്തെല്ലാം ബൂര്‍ഷ്വാസി രാഷ്ട്രീയാധികാരം സ്വന്തം കയ്യിലെടുക്കുകയും അതുവരെ ഭരണം നടത്തിയിരുന്ന വര്‍ഗ്ഗങ്ങളെ - പ്രഭുവര്‍ഗ്ഗത്തെയും, ഗില്‍ഡുകളില്‍ പെട്ട നഗരവാസികളെയും, ആ രണ്ടു കൂട്ടരെയും പ്രതിനിധാനം ചെയ്ത രാജവാഴ്ചയേയും - പുറത്താക്കുകയും ചെയ്തുവെന്നതാണ് ഇതില്‍ നിന്നുളവായ ഫലം. അവകാശ നിര്‍ണ്ണയമുള്ള ഭൂസ്വത്തുക്കള്‍, അഥവാ ഭൂസ്വത്തുക്കള്‍ വില്‍ക്കരുതെന്നുള്ള നിരോധനങ്ങള്‍ അവസാനിപ്പിച്ചുകൊണ്ടും കുലീനവര്‍ഗ്ഗത്തിന്റെ വിശേഷാവകാശങ്ങള്‍ എടുത്തുകളഞ്ഞുകൊണ്ടുമാണ് ബൂര്‍ഷ്വാസി കുലീനവര്‍ഗ്ഗത്തിന്റെ, അതായത് പ്രഭുവര്‍ഗ്ഗത്തിന്റെ, അധികാരം തകര്‍ത്തെറിഞ്ഞത്. എല്ലാ ഗില്‍ഡുകളും കൈവേലക്കാരുടെ വിശേഷാവകാശങ്ങളും നിലനിര്‍ത്തിക്കൊണ്ടാണ് ബൂര്‍ഷ്വാസി ഗില്‍ഡുകളിലെ നഗരവാസികളുടെ അധികാരം തകര്‍ത്തത്. അവ രണ്ടിന്റെയും സ്ഥാനത്ത് അത് സ്വതന്ത്രമത്സരത്തെ - അതായത്, ഏത് വ്യവസായശാഖ വേണമെങ്കിലും നടത്തിക്കൊണ്ടുപോകുവാന്‍ അവകാശമുള്ളതും ആവശ്യമായത്ര മൂലധനത്തിന്റെ കുറവൊഴിച്ച് മറ്റൊന്നും തന്നെ അയാളെ ഇക്കാര്യത്തില്‍ തടസ്സപ്പെടുത്താത്തതുമായ ഒരു സാമൂഹ്യവ്യവസ്ഥയെ - ഏര്‍പ്പെടുത്തി. അതുകൊണ്ട് കൈവശമുള്ള മൂലധനം, അസമമായിടത്തോളം മാത്രമേ സമൂഹത്തിലെ അംഗങ്ങള്‍ തമ്മില്‍ അസമത്വമുണ്ടായിരിക്കൂ എന്നും, മൂലധനമാണ് നിര്‍ണ്ണായകശക്തിയെന്നും, അക്കാരണത്താല്‍ മുതലാളികള്‍ അഥവാ ബൂര്‍ഷ്വാസി സമൂഹത്തിലെ ഒന്നാമത്തെ വര്‍ഗ്ഗമായിക്കഴിഞ്ഞുവെന്നുമുള്ള ഒരു പരസ്യപ്രഖ്യാപനമാണ് സ്വതന്ത്രമത്സരത്തിന്റെ ഏര്‍പ്പെടുത്തല്‍. എന്നാല്‍ വന്‍കിട വ്യവസായത്തിന്റെ ആരംഭത്തില്‍ സ്വതന്ത്രമത്സരം കൂടിയേ തീരൂ. കാരണം, ആ സാമൂഹികവ്യവസ്ഥയില്‍ മാത്രമേ വന്‍കിടവ്യവസായത്തിന് വളരാനൊക്കൂ. അങ്ങിനെ പ്രഭുവര്‍ഗ്ഗത്തിന്റെയും ഗില്‍ഡുകളിലെ നഗരവാസികളേയും സാമൂഹ്യാധികാരം തകര്‍ത്തശേഷം ബൂര്‍ഷ്വാസി അവരുടെ രാഷ്ട്രീയാധികാരത്തേയും തകര്‍ത്തു. സമൂഹത്തിലെ ഒന്നാമത്തെ വര്‍ഗ്ഗമായിക്കഴിഞ്ഞതിനു ശേഷം ബൂര്‍ഷ്വാസി രാഷ്ട്രീയരംഗത്തും ഒന്നാമത്തെ വര്‍ഗ്ഗമാണെന്ന് സ്വയം പ്രഖ്യാപിച്ചു. പ്രാതിനിധ്യസമ്പ്രദായം ഏര്‍പ്പെടുത്തിക്കൊണ്ടാണ് അത് അങ്ങിനെ ചെയ്തത്. നിയമത്തിന്റെ മുന്നിലുള്ള ബൂര്‍ഷ്വാ അസമത്വത്തിലും സ്വതന്ത്ര മത്സരത്തിന്റെ നിയമപരമായ അംഗീകരണത്തിലും അധിഷ്ഠിതമായ പ്രസ്ടുതസമ്പ്രദായം യുറോപ്യന്‍ രാജ്യങ്ങളില്‍ നടപ്പില്‍ വരുത്തിയത് വ്യവസ്ഥാപിതരാജവാഴ്ചയുടെ രൂപത്തിലാണ്. ആ വ്യവസ്ഥാപിതരാജവാഴ്ചകളുടെ കീഴില്‍ കുറെ മൂലധനം കൈവശമുള്ളവര്‍ക്കു മാത്രമേ - അതായത് ബൂര്‍ഷ്വാകള്‍ക്ക് മാത്രമേ - വോട്ടവകാശമുള്ളൂ. ആ ബൂര്‍ഷ്വാ വോട്ടര്‍മാര്‍ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നു. ആ ബൂര്‍ഷ്വാ ജനപ്രതിനിധികള്‍ നികുതി ചുമത്താതിരിക്കാനുള്ള അവകാശമുപയോഗിച്ച് ബൂര്‍ഷ്വാ ഗവണ്‍മെന്റിന്റെ തിരഞ്ഞെടുക്കുന്നു.

മൂന്നാമത്, വ്യാവസായിക വിപ്ലവം ബൂര്‍ഷ്വാസിയെ വളര്‍ത്തിക്കൊണ്ടുവന്നിടത്തോളം തന്നെ തൊഴിലാളിവര്‍ഗ്ഗത്തിനേയും വളര്‍ത്തിക്കൊണ്ടുവന്നു. ബൂര്‍ഷ്വാസി ധനമാര്‍ജ്ജിക്കുന്തോറും തൊഴിലാളികള്‍ എണ്ണത്തില്‍ പെരുകി വന്നു. മൂലധനത്തിനു മാത്രമേ തൊഴിലാളികളെ പണിക്ക് വയ്ക്കുവാന്‍ കഴിയുകയുള്ളൂവെന്നതുകൊണ്ടും തൊഴിലാളികളെ പണിക്കു വെച്ചാല്‍ മാത്രമേ മൂലധനം വളരുകയുള്ളൂവെന്നത് കൊണ്ടും മൂലധനത്തിന്റെ വളര്‍ച്ചയുടെ തോതില്‍ത്തന്നെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയും നടക്കുന്നു. അതോടൊപ്പം വ്യാവസായിക വിപ്ലവം ബൂര്‍ഷ്വാകളേയും തൊഴിലാളികളേയും, വ്യവസായം ഏറ്റവും ലാഭകരമായി നടത്തുവാന്‍ കഴിയുന്ന വലിയ പട്ടണങ്ങളിലേക്ക് ഒന്നിച്ചുകൊണ്ടുവരുന്നു. വമ്പിച്ച ജനസഞ്ചയങ്ങളെ ഇങ്ങനെ ഒരൊറ്റയിടത്ത് തടുത്തുകൂട്ടുന്നതുവഴി അത് തൊഴിലാളികളെ സ്വന്തം ശക്തിയെക്കുറിച്ച് ബോധവാന്മാരാക്കുന്നു. മാത്രമല്ല, വ്യാവസായികവിപ്ലവം വികസിച്ചുവരുന്തോറും, കായികാദ്ധ്വാനത്തെ പുറന്തള്ളുന്ന യന്ത്രങ്ങള്‍ കൂടുതല്‍ കൂടുതല്‍ കണ്ടുപിടിക്കുന്തോറും മുമ്പ് പറഞ്ഞതുപോലെ വന്‍കിടവ്യവസായം ഏറ്റവും താണ നിലവാരത്തിലേക്ക് കൂലി കുറച്ചുകൊണ്ടുവരികയും അങ്ങിനെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ സ്ഥിതി കൂടുതല്‍ കൂടുതല്‍ ദുസ്സഹമാക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒരു വശത്ത് തൊഴിലാളി വര്‍ഗ്ഗത്തിന്റെ അസംതൃപ്തി വര്‍ദ്ധിച്ചു വരുന്നതിനാലും മറുവശത്ത് അതിന്റെ ശക്തി വര്‍ദ്ധിച്ചു വരുന്നതിനാലും വ്യാവസായികവിപ്ലവം തൊഴിലാളിവര്‍ഗ്ഗത്താല്‍ നടത്തപ്പെടുന്ന ഒരു സാമൂഹ്യവിപ്ലവത്തിന്റെ കളമൊരുക്കുന്നു.

(അവസാനിച്ചിട്ടില്ല)

അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്


Saturday, December 5, 2009

കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ || The Principles of Communism

  1. കമ്മ്യൂണിസമെന്നാല്‍ എന്ത്?
    തൊഴിലാളിവര്‍ഗ്ഗവിമോചനത്തിനുള്ള ഉപാധികളെന്ത് എന്നതിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങളാണ് കമ്മ്യൂണിസം.
  2. തൊഴിലാളിവര്‍ഗ്ഗമെന്നാല്‍ എന്താണ്?
    സമൂഹത്തിലെ ഏത് വര്‍ഗ്ഗമാണോ ഏതെങ്കിലും മൂലധനത്തില്‍ നിന്നു കിട്ടുന്ന ലാഭം കൊണ്ടല്ലാതെ പൂര്‍ണ്ണമായും സ്വന്തം അദ്ധ്വാനം വില്‍ക്കുന്നതു വഴി മാത്രം ഉപജീവനമാര്‍ഗ്ഗം നടത്തുന്നത്, അവരാണ് തൊഴിലാളി വര്‍ഗ്ഗം. തൊഴിലാളി വര്‍ഗ്ഗത്തിന്റെ സുഖവും ദുഖഃവും, ജീവിതവും മരണവും, അതിന്റെ നിലനില്പാകെതന്നെ ആശ്രയിച്ചിരിക്കുന്നത് അദ്ധ്വാനത്തിനുള്ള ആവശ്യകതയെയാണ്. അതായത് വ്യാപാരത്തിന്റെ നല്ല കാലവും ചീത്തക്കാലവും മാറിമാറിവരുന്നതിനേയും അനിയന്ത്രിതമായ മല്‍സരത്തില്‍ നിന്നുള്ളവാകുന്ന ഏറ്റക്കുറച്ചിലുകളേയും കൂടെ അത് ആശ്രയിക്കുന്നു. പ്രോലെറ്റേറിയേറ്റ്, അഥവാ പ്രോലെറ്റേറിയന്മാരുടെ വര്‍ഗ്ഗം, ഒറ്റ വാക്കില്‍ പറഞ്ഞാല്‍, പത്തൊമ്പതാം നൂറ്റാണ്ടിലെ പണിയാള വര്‍ഗ്ഗമാണ്.
  3. പ്രോലിറ്റേറിയന്മാര്‍ എക്കാലത്തുമുണ്ടായിരുന്നില്ലെന്നല്ലേ ഇതിന്റെ അര്‍ത്ഥം?
    അല്ല. പാവങ്ങളും പണിയെടുക്കുന്ന വര്‍ഗ്ഗങ്ങളും എക്കാലത്തും നിലനിന്നിട്ടുണ്ട്. പണിയെടുക്കുന്ന വര്‍ഗ്ഗങ്ങള്‍ സാധാരണഗതിയില്‍ പാവങ്ങളുമായിരുന്നു. എന്നാല്‍ മല്‍സരം എക്കാലത്തും സ്വതന്ത്രവും അനിയന്ത്രിതവുമായിരുന്നിട്ടില്ലെന്നതു പോലെ തന്നെ, മുകളില്‍ പറഞ്ഞ സാഹചര്യങ്ങളില്‍ ജീവിക്കുന്ന തരത്തിലുള്ള പാവങ്ങള്‍, തൊഴിലാളികള്‍, അതായത് പ്രോലിറ്റേറിയന്മാര്‍, എക്കാലത്തും ഉണ്ടായിരുന്നിട്ടില്ല.
  4. പ്രോലിറ്റേറിയേറ്റ് എങ്ങനെ ആവിര്‍ഭവിച്ചു?
    കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഇംഗ്ലണ്ടില്‍ നടന്നതും അതിനുശേഷം ലോകത്തിലെ എല്ലാ പരിഷ്കൃത രാജ്യങ്ങളിലും ആവര്‍ത്തിച്ചതുമായ വ്യാവസായിക വിപ്ലവത്തിന്റെ ഫലമായിട്ടാണ് തൊഴിലാളിവര്‍ഗ്ഗം ഉയര്‍ന്നു വന്നത്. ആവിയന്ത്രത്തിന്റെയും പലതരം നൂല്‍നൂല്പുയന്ത്രങ്ങളുടെയും യന്ത്രത്തറിയുടെയും മറ്റനേകം യന്ത്രോപകരണങ്ങളുടെയ്യും കണ്ടുപിടുത്തമാണ് ഈ വ്യാവസായികവിപ്ലവത്തെ നിലവില്‍ കൊണ്ടുവന്നത്. വളരെ വിലപിടിച്ചതും അതുകൊണ്ടുതന്നെ വലിയ മുതലാളിമാര്‍ക്ക് മാത്രം വാങ്ങാന്‍ കഴിയുന്നതുമായ ആ യന്ത്രങ്ങള്‍ അതേവരെ നിലനിന്നിരുന്ന ഉല്പാദനരീതികളെ ആകെ മാറ്റി മറിച്ചു. അതേവരെ ഉണ്ടായിരുന്ന തൊഴിലാളികളെ അവ പുറന്തള്ളി. കാരണം, തൊഴിലാളികള്‍ക്ക് തങ്ങളുടെ മോശപ്പെട്ട ചര്‍ക്കകളും കൈത്തറികളും കൊണ്ടു നിര്‍മ്മിക്കുവാന്‍ കഴിഞ്ഞതിനേക്കാള്‍ വിലകുറഞ്ഞതും മെച്ചപ്പെട്ടതുമായ ചരക്കുകളെ യന്ത്രങ്ങള്‍ ഉല്പാദിപ്പിച്ചു. അങ്ങനെ ഈ യന്ത്രങ്ങള്‍ വ്യവസായത്തെ അപ്പാടെ തന്നെ വലിയ മുതലാളിമാരുടെ കൈകളില്‍ ഏല്പിച്ചുകൊടുക്കയും തൊഴിലാളികളുടെ തുച്ഛമായ സ്വത്തിന് (പണിയായുധങ്ങളും കൈത്തറികളും മറ്റും) വിലയില്ലാതാകുകയും ചെയ്തു. താമസിയാതെ സര്‍വ്വതും മുതലാളിമാരുടെ വകയായി. തൊഴിലാളികള്‍ക്ക് യാതൊന്നും ശേഷിച്ചില്ല. ഇങ്ങനെയാണ് തുണിയുല്പാദനരംഗത്ത് ഫാക്ടറി സമ്പ്രദായം ഏര്‍പ്പെടുത്തിയത്. യന്ത്രോപകരണങ്ങളും ഫാക്ടറി സമ്പ്രദായവും ഏര്‍പ്പെടുത്തുന്നതിന് ഒരിക്കല്‍ ഉത്തേജനം കിട്ടിയതോടെ ഫാക്ടറിസമ്പ്രദായം അതിവേഗം മറ്റെല്ലാ വ്യവസായശാഖകളേയും കടന്നാക്രമിച്ചു - വിശേഷിച്ച് തുണി, പുസ്തകമുദ്രണം, കളിമണ്‍പാത്രങ്ങളുടെയും ലോഹപദാര്‍ത്ഥങ്ങളുടെയും നിര്‍മ്മാണം, എന്നീ വ്യവസായങ്ങളെ. അദ്ധ്വാനം നിരവധി തൊഴിലാളികള്‍ക്കിടയിലായി കൂടുതല്‍ കൂടുതല്‍ വിഭജിക്കപ്പെട്ടു. മുമ്പ് മുഴുവന്‍ ഉല്പന്നവും നിര്‍മ്മിച്ചിരുന്ന തൊഴിലാളി ഇപ്പോള്‍ അതിന്റെ ഒരു ഭാഗം മാത്രമേ നിര്‍മ്മിക്കുന്നുള്ളൂ. ഈ തൊഴില്‍വിഭജനത്തിന്റെ ഫലമായി ഉല്പന്നങ്ങള്‍ കൂടുതല്‍ വേഗത്തിലും അങ്ങിനെ വിലകുറച്ചും നിര്‍മ്മിക്കുവാന്‍ കഴിഞ്ഞു. അത് ഓരോ തൊഴിലാളിയുടെയും അദ്ധ്വാനത്തെ വളരെയേറെ ലളിതവും നിരന്തരം ആവര്‍ത്തിക്കുന്നതുമായ യാന്ത്രികപ്രവര്‍ത്തിയാക്കി ചുരുക്കി. ഒരു യന്ത്രത്തിന് അത്ര തന്നെയെന്നു മാത്രമല്ല അതിലേറെ എത്രെയോ നന്നായി ചെയ്യാവുന്ന പ്രവര്‍ത്തിയാണിത്. അങ്ങനെ നൂല്‍നൂല്പു-നെയ്ത്തു വ്യവസായത്തെപ്പോലെ തന്നെ ഈ വ്യവസായശാഖകളെയെല്ലാം ഒന്നൊന്നായി ആവിശക്തിയുടെയും യന്ത്രോപകരണങ്ങളുടെയും ഫാക്ടറിസമ്പ്രദായത്തിന്റെയും ആധിപത്യത്തിനു കീഴിലായി. എന്നാല്‍ അതുവഴി അവയെല്ലാം വന്‍കിടമുതലാളിമാരുടെ കൈകളില്‍ വന്നുവീഴുകയാണുണ്ടായത്. ഇവിടെയും തൊഴിലാളികള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ അവസാന ലാഞ്ഛനയും നഷ്ടപ്പെട്ടു, ക്രമേണ, ശരിക്കുള്ള നിര്‍മ്മാണത്തൊഴിലിനു (മാനുഫാക്ചര്‍) പുറമെ കൈത്തൊഴിലുകളും ഫാക്ടറിസമ്പ്രദായത്തിന്റെ മേധാവിത്വത്തിന് അടിപ്പെട്ടു. കാരണം വളരെയേറെ ചെലവു ചുരുക്കിയും തൊഴിലാളികള്‍ക്കിടയില്‍ അദ്ധ്വാനം വിഭജിച്ചുകൊടുത്തും വലിയ പണിശാലകള്‍ പണിതുകൊണ്ട് ഇവിടെയും വലിയ മുതലാളിമാര്‍ ചെറിയ കൈവേലക്കാരെ കൂടുതല്‍ കൂടുതല്‍ തള്ളിമാറ്റി. പരിഷ്കൃതരാജ്യങ്ങളില്‍ അദ്ധ്വാനത്തിന്റെ ഏതാണ്ടെല്ലാ ശാഖകളും ഫാക്ടറിസമ്പ്രദായത്തിന്‍ കീഴില്‍ നടത്തിവരാനും ആ ശാഖകളില്‍ ഒട്ടുമിക്കതിലും വന്‍കിട വ്യവസായം കൈത്തൊഴിലിനേയും നിര്‍മ്മാണത്തൊഴിലിനേയും തള്ളിപ്പുറത്താക്കുവാനും ഇടയായത് ഇങ്ങനെയാണ്. ഇതിന്റെ ഫലമായി മുമ്പത്തെ ഇടത്തരം വര്‍ഗ്ഗങ്ങള്‍, വിശേഷിച്ച് ചെറുകിടകൈവേലക്കാരായ മേസ്ത്രിമാര്‍, അധികമധികം നാശത്തിലേക്കു തള്ളിവിടപ്പെട്ടിരിക്കുന്നു. തൊഴിലാളികളുടെ മുമ്പത്തെ സ്ഥിതി പാടെ മാറിയിക്കുന്നു. മറ്റെല്ലാ വര്‍ഗ്ഗങ്ങളെയും ക്രമേണ വിഴുങ്ങിക്കൊണ്ട് രണ്ടു പുതിയ വര്‍ഗ്ഗങ്ങള്‍ നിലവില്‍ വന്നിരിക്കുന്നു. അതായത്:
    1. വലിയ മുതലാളിമാരുടെ വര്‍ഗ്ഗം. എല്ലാ പരിഷ്കൃതരാജ്യങ്ങളിലും എല്ലാ ഉപജീവനോപാധികളും ആ ഉപജീവനോപാധികള്‍ ഉല്പാദിപ്പിക്കുവാനാവശ്യമായ അസംസ്കൃതപദാര്‍ത്ഥങ്ങളും ഉപകരണങ്ങളും (യന്ത്രോപകരണങ്ങള്‍, ഫാക്ടറികള്‍ മുതലായവ) ഏതാണ്ട് പൂര്‍ണ്ണമായും അവരുടെ വകയാണ്. ഈ വര്‍ഗ്ഗമാണ് ബൂര്‍ഷ്വാവര്‍ഗ്ഗം അഥവാ ബൂര്‍ഷ്വാസി.
    2. യാതൊന്നും സ്വന്തമായിട്ടില്ലാത്തവരും അതുകൊണ്ട് അവശ്യം വേണ്ട ഉപജീവനോപാധികള്‍ ലഭിക്കുന്നതിനു പകരമായി തങ്ങളുടെ അദ്ധ്വാനം ബൂര്‍ഷ്വാകള്‍ക്കു വില്‍ക്കുവാന്‍ നിര്‍ബന്ധിതരായിട്ടുള്ളവരുമായ ആളുകളുടെ വര്‍ഗ്ഗം. ഈ വര്‍ഗ്ഗത്തെ തൊഴിലാളി വര്‍ഗ്ഗം അഥവാ പ്രോലിറ്റേറിയറ്റ് എന്ന് വിളിക്കുന്നു.
  5. തൊഴിലാളികള്‍ ബൂര്‍ഷ്വാകള്‍ക്ക് ഇങ്ങനെ അദ്ധ്വാനം വില്‍ക്കുന്നത് ഏതു സാഹചര്യത്തിലാണ്?
    മറ്റേതൊരു ചരക്കിനേയും പോലെ അദ്ധ്വാനവും ഒരു ചരക്കാണ്. മറ്റേതൊരു ചരക്കിന്റെയും വിലയെ നിര്‍ണ്ണയിക്കുന്ന നിയമങ്ങള്‍ തന്നെ അതിന്റെ വിലയെ നിര്‍ണ്ണയിക്കുന്നു. വന്‍കിടവ്യവസായത്തിന്റെ ആധിപത്യത്തിന്റെ കീഴിലായാലും (രണ്ടും ഒന്നു തന്നെയാണെന്ന് നാം വഴിയെ കാണുന്നതാണ്) ഒരു ചരക്കിന്റെ വില. ശരാശരിയെടുത്താല്‍, എപ്പോഴും ആ ചരക്കിന്റെ ഉല്പാദനച്ചെലവിനു തുല്യമായിരിക്കും. അതുകൊണ്ട് അദ്ധ്വാനത്തിന്റെ വിലയും അദ്ധ്വാനത്തിന്റെ ഉല്പാദനച്ചെലവിനു തുല്യമാണെന്നു വരുന്നു. തൊഴിലാളിയെ അദ്ധ്വാനത്തിനു പ്രാപ്തനാക്കാനും തൊഴിലാളിവര്‍ഗ്ഗം നാശമടയാതിരിക്കാനും ആവശ്യമായ ഉപജീവനോപാധികളുടെ തുകയാണ് കൃത്യമായും അദ്ധ്വാനത്തിന്റെ ഉല്പാദനച്ചെലവില്‍ അടങ്ങിയിരിക്കുന്നത്. എന്നുവെച്ചാല്‍, ഈ ഉദ്ദേശത്തിനു വേണ്ടിവരുന്നതിലും കൂടുതലായി യാതൊന്നും തൊഴിലാളിക്ക് തന്റെ അദ്ധ്വാനത്തിനു പ്രതിഫലമായി ലഭിക്കുകയില്ലെന്നര്‍ത്ഥം. ജീവന്‍ നിലനിര്‍ത്താന്‍ ഏറ്റവും ചുരുങ്ങിയത്, ഏറ്റവും കുറഞ്ഞത്, എത്ര വേണോ അതായിരിക്കും അദ്ധ്വാനത്തിന്റെ വില അഥവാ കൂലി. വ്യാപാരം ചിലപ്പോള്‍ മോശവും ചിലപ്പോള്‍ മെച്ചവുമായിരിക്കുമെന്നതു കൊണ്ട്, ഫാക്ടറി ഉടമയ്ക്ക് തന്റെ ചരക്കിന് ഒരു സമയത്ത് കൂടുതലും വേറൊരു സമയത്ത് കുറച്ചും കിട്ടുന്നുവെന്നപോലെതന്നെ തൊഴിലാളിക്ക് ചിലപ്പോള്‍ കൂടുതലും ചിലപ്പോള്‍ കുറച്ചുമായിരിക്കും കിട്ടുന്നത്. എങ്കിലും നല്ല നല്ല കാലമായാലും ചീത്തക്കാലമായാലും ഫാക്ടറി ഉടമയ്ക്ക് തന്റെ ചരക്കിന്റെ ശരാശരി കിട്ടുന്നത് അതിന്റെ ഉല്പാദനച്ചെലവിനേക്കാള്‍ കൂടുതലോ കുറവോ ആയിരിക്കില്ല എന്നതു പോലെ തന്നെ, തൊഴിലാളിക്ക് ശരാശരി കിട്ടുന്ന കുറഞ്ഞ (മിനിമം) കൂലിയേക്കാള്‍ കൂടുതലോ കുറവോ ആയിരിക്കില്ല. അദ്ധ്വാനത്തിന്റെ എല്ലാ ശാഖകളെയും വന്‍കിടവ്യവസായം എത്രകണ്ട് കൂടുതല്‍ ഏറ്റേടുക്കുന്നുവോ അത്രകണ്ട് കൂടുതല്‍ കര്‍ശനമായി കൂലിയെ സംബന്ധിച്ച ഈ സാമ്പത്തിക നയം നടപ്പാക്കപ്പെടുന്നതാണ്.
  6. വ്യാവസായികവിപ്ലവത്തിന് മുമ്പ്, എന്തെല്ലാം പണിയാളവര്‍ഗ്ഗങ്ങളാണ് നിലവിലുണ്ടായിരുന്നത്?
    സമൂഹത്തിന്റെ വ്യത്യസ്തവികാസഘട്ടങ്ങളനുസരിച്ച് പണിയാളവര്‍ഗ്ഗങ്ങള്‍ വ്യത്യസ്തസാഹചര്യങ്ങളില്‍ ജീവിക്കുകയും സ്വത്തുടമവര്‍ഗ്ഗങ്ങളും ഭരണാധികാരി വര്‍ഗ്ഗങ്ങളുമായി വ്യത്യസ്ത ബന്ധങ്ങള്‍ വച്ചു പുലര്‍ത്തുകയും ചെയ്തുവന്നു. പ്രാചീനകാലത്ത് പണിയാളര്‍ തങ്ങളുടെ ഉടമകളുടെ അടിമകളായിരുന്നു. പല പിന്നോക്കരാജ്യങ്ങളിലും ഐക്യനാടുകളിലെ തെക്കന്‍ പ്രദേശങ്ങളില്‍ പോലും അവര്‍ ഇന്നും അങ്ങനെയാണ്. മദ്ധ്യയുഗങ്ങളിലും വ്യാവസായികവിപ്ലവം നടക്കുന്നതുവരെയും പട്ടണങ്ങളില്‍ പെറ്റി ബൂര്‍ഷ്വാ യജമാനന്മാരുടെ കീഴില്‍ പണിയെടുക്കുന്ന കൈവേലക്കാരുണ്ടായിരുന്നു. നിര്‍മ്മാണത്തൊഴില്‍ വളര്‍ന്നു വന്നതോടെ നിര്‍മ്മാണത്തൊഴിലാളികള്‍ ക്രമേണ രംഗത്തു വന്നു. ഏറെക്കുറെ വലിയ മുതലാളിമാരാണ് ഇപ്പോള്‍ അവരെ പണിക്കു വെച്ചിരിക്കുന്നത്.
  7. തൊഴിലാളി അടിമയില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നത് ഏത് വിധത്തിലാണ്?
    അടിമ എക്കാലത്തേക്കുമായി വില്‍ക്കപ്പെടുന്നു. തൊഴിലാളിക്ക് ദിവസം തോറും സ്വയം വില്‍ക്കേണ്ടി വരുന്നു. ഒരു നിശ്ചിത യജമാനന്റെ സ്വത്തായ ഓരോ പ്രത്യേകം പ്രത്യേകം അടിമയ്ക്കും യജമാനന്റെ താല്പര്യത്തിനു വേണ്ടി മാത്രമാണെങ്കിലും എത്ര തന്നെ മോശപ്പെട്ടതാണെങ്കിലും ഉപജീവനത്തിന് ഉറപ്പുണ്ട്. ഓരോ പ്രത്യേകം പ്രത്യേകം തൊഴിലാളിയും ബൂര്‍ഷ്വാവര്‍ഗത്തിന്റെയാകെ സ്വത്താണെന്ന് പറയാം. ആര്‍ക്കെങ്കിലും ആവശ്യമുള്ളപ്പോള്‍ മാത്രമേ അവന്റെ അദ്ധ്വാനത്തെ വാങ്ങുന്നുള്ളൂ. ആ നിലയ്ക്ക് അവന്റെ ഉപജീവനത്തിന് ഉറപ്പില്ല. തൊഴിലാളി വര്‍ഗത്തിന് മൊത്തത്തില്‍ മാത്രമെ ഈ ഉപജീവനത്തിന് ഉറപ്പുള്ളൂ. അടിമ നില്ക്കുന്നത് മല്‍സരത്തിന് വെളിയിലാണ്. തൊഴിലാളി നില്‍ക്കുന്നത് അതിനകത്തും. അതിന്റെ എല്ലാ ചാഞ്ചാട്ടങ്ങളും അവന്‍ അനുഭവിക്കുന്നു. അടിമയെ കണക്കാക്കുന്നത് ഒരു സാധനമായിട്ടാണ്, സിവില്‍ സമൂഹത്തിലെ അംഗമായിട്ടല്ല. തൊഴിലാളിയെ വീക്ഷിക്കുന്നത് ഒരു വ്യക്തിയെന്ന നിലയിലാണ്, സിവില്‍ സമൂഹത്തിലെ അംഗമെന്ന നിലയ്ക്കാണ്. അങ്ങനെ അടിമ തൊഴിലാളിയേക്കാള്‍ ഭേദപ്പെട്ട ജീവിതം നയിച്ചെന്നു വരാം. എങ്കിലും തൊഴിലാളി സമൂഹത്തിന്റെ കൂടുതലുയര്‍ന്ന ഒരു വികാസഘട്ടത്തില്‍ പെട്ടവനാണ്. അടിമയേക്കാള്‍ ഉയര്‍ന്ന പടിയിലാണ് അവന്‍ നില്‍ക്കുന്നത്. എല്ലാ സ്വകാര്യ സ്വത്തുടമ ബന്ധങ്ങളിലും വെച്ച് അടിമത്ത ബന്ധത്തെ മാത്രം തകര്‍ത്തുകൊണ്ട് അടിമ മോചനം നേടുകയും അങ്ങനെ ഒരു തൊഴിലാളിയായിത്തീരുകയും ചെയ്യുന്നു. പൊതുവില്‍ സ്വകാര്യസ്വത്തിനെ തന്നെ ഇല്ലാതാക്കിക്കൊണ്ടു മാത്രമേ തൊഴിലാളിക്ക് മോചനം നേടുവാന്‍ കഴിയൂ.
  8. തൊഴിലാളി അടിയാളനില്‍ നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നത് ഏത് വിധത്തിലാണ്?
    ഒരു ഉല്പാദനോപകരണം, ഒരു തുണ്ട് ഭൂമി, അടിയാളന്റെ കൈവശത്തിലും ഉപയോഗത്തിലുമുണ്ട്. അതിനു പകരമായി അവന്‍ ഉല്പന്നത്തിന്റെ ഒരംശം ഏല്പിക്കുകയോ പണിയെടുക്കുകയോ ചെയ്യുന്നു. തൊഴിലാളിയാകട്ടെ, മറ്റൊരാളിന്റെ വകയായ ഉല്പാദനോപകരണങ്ങള്‍ വെച്ച് പണിയെടുക്കുകയും ഉല്പന്നത്തിന്റെ ഒരംശം പകരമായി അവന് കിട്ടുകയും ചെയ്യുന്നു. അടിയാളന്‍ കൊടുക്കുന്നു, തൊഴിലാളിക്ക് കൊടുക്കപ്പെടുന്നു. അടിയാളന് ഉപജീവനത്തിന് ഉറപ്പുണ്ട്, തൊഴിലാളിക്ക് അതില്ല. അടിയാളന്‍ മല്‍സരത്തിന് പുറത്തും തൊഴിലാളി അതിനകത്തുമാണ്. പട്ടണത്തിലേക്ക് ഓടിപ്പോയി അവിടെ ഒരു കൈവേലക്കാരനായിത്തീരുകയോ, തന്റെ ഭൂവുടമയ്ക്ക് അദ്ധ്വാനവും ഉല്പന്നങ്ങളും കൊടുക്കുന്നതിന് പകരം പണം കൊടുത്ത് അതുവഴി ഒരു വെറുമ്പാട്ടക്കാരനാവുകയോ, അതുമല്ലെങ്കില്‍ തന്റെ ഫ്യൂഡല്‍ ഭൂപ്രഭുവിനെ അടിച്ചോടിച്ചിട്ട് താന്‍ തന്നെ സ്വത്തുടമയാവുകയോ ചെയ്തിട്ടാണ് - ചുരുക്കിപ്പറഞ്ഞാല്‍, സ്വത്തുടമവര്‍ഗ്ഗത്തിന്റെ അണികളിലും മല്‍സരത്തിലും ഒരു വഴിക്കല്ലെങ്കില്‍ മറ്റൊരു വഴിക്ക് പ്രവേശിച്ചുകൊണ്ടാണ് - അടിയാളന്‍ മോചനം നേടുന്നത്. മല്‍സരവും സ്വകാര്യസ്വത്തും എല്ലാ വര്‍ഗ്ഗവൈജാത്യങ്ങളും അവസാനിപ്പിച്ചുകൊണ്ടാണ് തൊഴിലാളി മോചനം നേടുന്നത്.
  9. തൊഴിലാളി കൈവേലക്കാരനില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നത് ഏത് വിധത്തിലാണ്?
    (ഉത്തരമെഴുതാന്‍ വേണ്ടി കയ്യെഴുത്തു പ്രതിയില്‍ എംഗല്‍സ് കുറച്ചു സ്ഥലമൊഴിച്ചിട്ടുണ്ട്)
  10. തൊഴിലാളി നിര്‍മ്മാണത്തൊഴിലിലെ വേലക്കാരനില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്ന ഏത് വിധത്തിലാണ്?
    പതിനാറാം നൂറ്റാണ്ട് തൊട്ട് പതിനെട്ടാം നൂറ്റാണ്ട് വരെയുള്ള കാലത്തെ നിര്‍മ്മാണത്തൊഴിലാളി ഒട്ടുമുക്കാലും എല്ലായിടത്തും തന്റെ ഉല്പാദനോപകരണത്തിന്റെ - തന്റെ തറിയുടെയും കുടുംബത്തിലെ ചര്‍ക്കയുടെയും - ഉടമയായിരുന്നു. കൂടാതെ, ഒഴിവു സമയത്ത് കൃഷി ചെയ്തുപോന്ന ചെറിയൊരു തുണ്ടു ഭൂമിയും അവനു സ്വന്തമായിട്ടുണ്ടായിരുന്നു. തൊഴിലാളിക്ക് ഇതൊന്നുമില്ല. തന്റെ ഭൂവുടമയോ തൊഴിലുടമയോ ആയി ഏറെക്കുറെ പിതൃതന്ത്രാത്മകമായ ബന്ധങ്ങള്‍ പുലര്‍ത്തിക്കൊണ്ട് ഏതാണ്ട് പൂര്‍ണ്ണമായും നാട്ടിന്‍പുറത്തു തന്നെയാണ് നിര്‍മ്മാണത്തൊഴിലാളിയുടെ താമസം. തൊഴിലാളിയാകട്ടെ, ഒട്ടുമുക്കാലും താമസിക്കുന്നത് വലിയ പട്ടണങ്ങളിലാണ്. അവനും തൊഴിലുടമയും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായും സാമ്പത്തികാധിഷ്ഠിതമാണ്. വന്‍കിടവ്യവസായം നിര്‍മ്മാണത്തൊഴിലാളിയെ അവന്റെ പിതൃതന്ത്രാത്മക സാഹചര്യങ്ങളില്‍ നിന്നും പിഴുതു മാറ്റുന്നു. സ്വന്തമായിട്ട് അപ്പോഴും കൈവശമുള്ള സ്വത്ത് നഷ്ടപ്പെട്ട് അവന്‍ ഒരു തൊഴിലാളിയായിത്തീരുന്നു.

(കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവിലെ ഒരു ഭാഗമാണിത്. പൂര്‍ണ്ണമായിട്ടില്ല. അടുത്ത ഭാഗം ഉടനെ തന്നെ ഇടുന്നതായിരിക്കും)

അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്


Wednesday, November 25, 2009

ഭരണകൂടത്തിന്റെ ഉത്ഭവവും സ്വഭാവവും || Evolution of The State and its Characteristics

ങ്ങനെയാണ് രാജാവും ഭരണകൂടവും ഉണ്ടായതെന്ന ധര്‍മ്മപുത്രരുടെ ചോദ്യത്തിന് ഭീഷ്മര്‍ പറഞ്ഞ ശ്രദ്ധേയമായ ഒരു മറുപടി മഹാഭാരതം ശാന്തിപര്‍വ്വത്തിലുണ്ട്. ഹൈന്ദവസംസ്കാരത്തില്‍, സമൂഹചരിത്രത്തെ കൃത, ത്രേത, ദ്വാപര, കലി എന്നിങ്ങനെ നാലു് യുഗങ്ങളായിട്ടാണ് തരം തിരിച്ചിട്ടുള്ളത്. രാജാവോ, ഭരണകൂടമോ, ശിക്ഷിക്കുന്നവനോ, ശിക്ഷിക്കപ്പെടുന്നവനോ ഒന്നും ഉണ്ടായിരുന്നില്ലെന്നും, ക്രമേണയാണവ ആവിര്‍ഭവിച്ചതെന്നുമാണ് ഭീഷ്മര്‍ പറഞ്ഞതിന്റെ സാരം. ശ്ലോകം തന്നെ ഉദ്ധരിക്കാം,
നൈവരാജ്യം ന രാജസി,
ന്നചദണ്ഡോ ന ദാണ്ഡികഃ
ധര്‍മ്മേണൈവ പ്രജഃ സര്‍വ്വാ
രക്ഷന്തി സ്മ പരസ്പരം.
പരസ്പരം സംരക്ഷിക്കുന്ന ധര്‍മ്മമായിരുന്നു അക്കാലത്തുണ്ടായിരുന്നത്. പ്രാചീന മനുഷ്യസമുദായ ചരിത്രം പഠിച്ചവരൊക്കെ മഹാഭാരതത്തിലെ ഈ പരാമര്‍ശം ശരിയാണെന്ന് സമ്മതിക്കും. 'കുടുംബത്തിന്റെയും സ്വകാര്യസ്വത്തിന്റെയും ഭരണകൂടത്തിന്റെയും ഉത്ഭവം'എന്ന ഗ്രന്ഥത്തില്‍, ഈ അതിപ്രാചീന കാലഘട്ടത്തെക്കുറിച്ച് എംഗല്‍സ് നടത്തിയ പഠനം പ്രാചീന കമ്മ്യൂണിസത്തിന്റെ സ്വഭാവവിശേഷതകളെക്കുറിച്ച് ഏറെക്കുറെ നല്ലൊരു ചിത്രം നമ്മുക്ക് നല്കുന്നുണ്ട്. ഇവരെല്ലാം വസ്തുതകള്‍ ശേഖരിച്ചുകൊണ്ട് പറയുന്നത് സ്വകാര്യസ്വത്തും കുടുംബവും ഭരണകൂടവുമൊന്നും, ആവിര്‍ഭവിക്കാത്ത ഒരു കാലഘട്ടം സമൂഹചരിത്രത്തിലുണ്ടായിരുന്നുവെന്നാണ്. ക്രമേണ ക്രമേണയാണ് ഇവയെല്ലാമുണ്ടായത്. മഹാഭാരതം, ഐതരേയ ബ്രാഹ്മണം എന്നീ ഗ്രന്ഥങ്ങള്‍ പഠിച്ചാല്‍ വിവാഹം ഇല്ലാതിരുന്ന ഒരു ഘട്ടം ഭാരതത്തിലുണ്ടായിരുന്നുവെന്ന് കാണാം. ഐതരേയ ബ്രാഹ്മണത്തിലെ ഒരു പഴയ ഗാഥയില്‍ പറയുന്നത് ഒരു കാലഘട്ടത്തില്‍ അഗമ്യഗമനം സാധാരണമായിരുന്നുവെന്നാണ്. പുരാണം പറയുന്നത് ഉദ്ദാലക മഹര്‍ഷിയുടെ മകനായ ശ്വേതകേതുവാണു് പാതിവ്രത്യ ധര്‍മ്മം ആദ്യമായി നടപ്പില്‍ വരുത്തിയതെന്നാണ്. അതു വരെ അങ്ങനെയൊന്നുണ്ടായിരുന്നില്ല. കുടുംബത്തിന്റെ ഉത്ഭവം മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഇത്രയും പറഞ്ഞത്.

വര്‍ഗ്ഗങ്ങളും സ്വകാര്യസ്വത്തുമൊക്കെ ഉണ്ടായതും ഇങ്ങനെ തന്നെയാണ്. ചരിത്രപരമായ കാരണങ്ങളാലാണ് അവയും ആവിര്‍ഭവിച്ചത്. ഭിന്നവര്‍ഗ്ഗങ്ങള്‍ വന്നതോട് കൂടി ഉല്‍പ്പാദനോപാധികളുടെ ഉടമകളായ ചൂഷകവര്‍ഗ്ഗങ്ങള്‍ വമ്പിച്ച സാമ്പത്തികശക്തി കൈവശമുള്ളവരെന്ന നിലയ്ക്ക് സമൂഹത്തെയാകെ അടക്കി ഭരിക്കുവാന്‍ തുടങ്ങി. അതിനനുസരിച്ച് നിയമങ്ങളും ധര്‍മ്മ സംഹിതകളും അവര്‍ എഴുതിയുണ്ടാക്കി. രാജാപ്രത്യക്ഷദൈവതം, ചാതുര്‍വര്‍ണ്ണ്യം മയാസൃഷ്ടം, കര്‍മ്മണ്യേവാധികാരസ്തേ, നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി തുടങ്ങിയ ആശയങ്ങള്‍ ഇവയ്ക്ക് ഉദാഹരണങ്ങളാണ്.

നിയമവും, ധര്‍മ്മസംഹിതയും മാത്രം ഉണ്ടായതുകൊണ്ടു ഭൂരിപക്ഷം വരുന്ന ചൂഷിത വര്‍ഗ്ഗം, ന്യൂനപക്ഷമായ ചൂഷക വര്‍ഗ്ഗത്തിന് കീഴടങ്ങിക്കൊടുക്കുകയില്ല. പോലീസ്സും പട്ടാളവും കോടതിയും ജയിലുമൊക്കെ വന്നതോടു കൂടിയാണ് ഇതവര്‍ക്ക് സാധിച്ചത്. ഈ മര്‍ദ്ദനോപകരണങ്ങളെല്ലാം കൂടിയുള്ള ഒരു സംവിധാനത്തെയാണ്, ഭരണകൂടം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വര്‍ഗ്ഗ സംഘട്ടനം സമൂഹത്തില്‍ രൂക്ഷമായ ഘട്ടത്തിലാണ്, ചൂഷകവര്‍ഗ്ഗം അതുണ്ടാക്കിയത്. അല്ലാതെ സാധാരണ പറയുമ്പോലെ, നിയമസമാധാനപാലനത്തിനുള്ള നിക്ഷ്പക്ഷമായ ഒരു സംവിധാനമാണ് ഭരണകൂടം, എന്ന് ധരിക്കരുത്. രാജഭരണമായാലും റിപബ്ലിക്കായാലും കഥ ഒന്ന് തന്നെയാണ്. സാമ്പത്തികാധിപത്യമുള്ള വര്‍ഗ്ഗത്തിന്റെ താല്പര്യസംരക്ഷണത്തിനായുള്ള മര്‍ദ്ദനോപാധിയാണ് ഭരണകൂടം. രൂപത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ കാണാമെങ്കിലും ഭാവത്തില്‍ ഒരേയൊരു കാര്യമാണ് ഭരണകൂടം കൊണ്ട് സാധിക്കുന്നത്. വര്‍ഗ്ഗങ്ങള്‍ സമൂഹത്തില്‍ ഇല്ലാതാകുമ്പോള്‍ ഭരണകൂടത്തിന്റെ ആവശ്യവും ഇല്ലാതാകുന്നു. അതുകൊണ്ടാണ് വര്‍ഗ്ഗരഹിത സമൂഹത്തില്‍ നിന്നും ഭരണകൂടം കൊഴിഞ്ഞുപോകുമെന്ന് മാര്‍ക്സും എംഗല്‍സും പ്രവചിച്ചത്.

Download mp3 of this file from here.

കടപ്പാട്: "ഭരണകൂടത്തിന്റെ ഉത്ഭവവും സ്വഭാവവും", എന്താണ് മാര്‍ക്സിസം? - എന്‍. ഇ. ബാലറാം.

Tuesday, November 24, 2009

സാമൂഹികവികാസത്തിന്റെ നിയമങ്ങള്‍ || Laws of Social Expansion

ത്ത്വശാസ്ത്രം പഠിക്കുന്നത് മനഃസ്സമാധാനത്തിന് വേണ്ടിയല്ല, പ്രകൃതിയെയും സമൂഹത്തെയും മാറ്റുവാനത് ഉപകരിക്കുമെന്നത് കൊണ്ടാണ്. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും ചില ചോദ്യങ്ങളുയര്‍ന്ന് വരുന്നുണ്ട്. സമൂഹം വളരുന്നത് എങ്ങനെയാണ്? സമൂഹവളര്‍ച്ചയ്ക്ക് ആധാരമായ വല്ല നിയമങ്ങളുമുണ്ടോ? സമൂഹം വളരുന്നു എന്നത് തന്നെ നേരാണോ? ഇതെല്ലാമാണ് ആ ചോദ്യങ്ങള്‍. മാര്‍ക്സിയന്‍ തത്ത്വശാസ്ത്രം ഇതിനൊക്കെ തൃപ്തികരമായ സമാധാനം നല്‍കുന്നുണ്ട്. മാര്‍ക്സിയന്‍ തത്ത്വശാസ്ത്രം പ്രയോഗിച്ച് മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യാം. അത്തരം വിശകലനത്തിലൂടെ നമ്മുക്കു ലഭിക്കുന്ന ശാസ്ത്രീയ നിഗമനങ്ങളുടെ സമാഹാരമാണ് ചരിത്രപരമായ ഭൗതികവാദം. അത് മാര്‍ക്സിയന്‍ തത്ത്വശാസ്ത്രത്തിന്റെ ഒരവിഭാജ്യഘടകമാണ്. മാര്‍ക്സും എംഗല്‍സും മുതലാളിത്ത വ്യവസ്ഥയെക്കുറിച്ചു പഠനം നടത്തിയതുതന്നെ ചരിത്രപരമായ ഭൗതികവാദരീതിയനുസരിച്ചാണ്. അക്കാലത്ത് മുതലാളിത്തം ശൈശവാവസ്ഥയിലായിരുന്നു. എങ്കിലും, അതിന്റെ വികാസവും അധഃപതനവും എങ്ങനെയുണ്ടാകുമെന്ന് ദീര്‍ഘദര്‍ശനം ചെയ്യുവാന്‍ 1848-ല്‍ തന്നെ അവര്‍ക്ക് കഴിഞ്ഞു. മുതലാളിത്തത്തിന്റെ തകര്‍ച്ചയും തൊഴിലാളിവര്‍ഗ്ഗത്തിന്റെ വിജയവും അനിവാര്യമാണെന്നു തെളിയിക്കുന്ന ഒരു ഗ്രന്ഥം തന്നെ അവരന്നു പ്രസിദ്ധീകരിക്കുകയുണ്ടായി. അതാണ്, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന പേരില്‍ ഇന്നും ലോകത്തിലെ വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന വിശ്രുത ഗ്രന്ഥം.

ചരിത്രപരമായ ഭൗതികവാദം വളര്‍ന്നുവന്നതോടുകൂടിയാണ് ചരിത്രം യഥാര്‍ത്ഥത്തില്‍ ഒരു ശാസ്ത്രമായത്. വെറും യാദൃശ്ചിക സംഭവങ്ങളുടെ കൂമ്പാരമോ, രാജാക്കന്മാരുടെയും, രാജ്ഞിമാരുടെയും പ്രേമലീലകളോ, തമ്പുരാക്കന്മാരുടെ അരിയിട്ടുവാഴ്ചകളോ അല്ല ചരിത്രമെന്നു വന്നത് അതിനുശേഷമാണ്. നിരവധി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പക്ഷിമൃഗാദികളെപ്പോലെ മനുഷ്യന്‍ പ്രകൃതിയുടെ അടിമയായിരുന്നു. നീണ്ടകാലം അവന്‍ അങ്ങനെ കഴിഞ്ഞുകൂടിയെങ്കിലും മെല്ലെമെല്ലെ അവന്‍ പ്രകൃതിയെ കീഴടക്കുവാന്‍ തുടങ്ങി. അതൊരു ദീര്‍ഘമായ ചരിത്രമാണ്. അതിനിടയില്‍ അവന് പുതിയ പല പ്രശ്നങ്ങളേയും നേരിടേണ്ടി വന്നു.

സമൂഹത്തില്‍ വര്‍ഗ്ഗങ്ങള്‍ ഉണ്ടായതാണ് മുഖ്യമായ ഒരു സംഭവവികാസം. വര്‍ഗ്ഗങ്ങള്‍ ഉണ്ടായതോടുകൂടി വര്‍ഗ്ഗസമരങ്ങളുമുണ്ടായി.

സുപ്രസിദ്ധമായ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവിലെ ഒന്നാം അദ്ധ്യായത്തിലെ ഒന്നാമത്തെ വരി തുടങ്ങുന്നത് ഇപ്രകാരമാണ്, "നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാ സമുദായങ്ങളുടെയും ചരിത്രം വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണ്. സ്വതന്ത്രനും അടിമയും, കുലീനനും ഹീനനും, ജന്മിയും കുടിയാനും, ഗില്‍ഡ്‌മാസ്റ്ററും വേലക്കാരനും - ചുരുക്കിപ്പറഞ്ഞാല്‍ മര്‍ദ്ദകനും മര്‍ദ്ദിതനും - തീരാവൈരികളായിനിന്ന് ഒളിഞ്ഞും, ചിലപ്പോള്‍ തെളിഞ്ഞും ഇടതടവില്ലാതെ പോരാട്ടം നടത്തിയിട്ടുണ്ട്." മനുഷ്യസമൂഹത്തിന്റെ ചരിത്രത്തില്‍ അതിപ്രാചീനഘട്ടം ഒഴിച്ചുനിര്‍ത്തിയാല്‍ പിന്നീടുള്ള എല്ലാ ഘട്ടങ്ങളിലും നടന്നതു വര്‍ഗ്ഗസമരമാണെന്നാണ് ശാസ്ത്രീയ സോഷ്യലിസത്തിന്റെ ആചാര്യന്മാര്‍ പറഞ്ഞത്.

അടിമവ്യവസ്ഥ ഉണ്ടായതോടുകൂടിയാണ് നില മാറുന്നത്. സമൂഹത്തില്‍ ആദ്യമായും രണ്ടു വര്‍ഗ്ഗങ്ങള്‍ വന്നു. സാമ്പത്തികാടിസ്ഥാനത്തിലുള്ള വര്‍ഗ്ഗങ്ങളാണവ. ഒരു വിഭാഗത്തെ അടിമകള്‍ എന്നു വിളിക്കുന്നു. മറുവിഭാഗത്തെ ഉടമകള്‍ എന്നു വിളിക്കുന്നു. അടിമകള്‍ അടക്കമുള്ള എല്ലാ സ്വത്തിന്റെയും മൂല്യത്തിന്റെയും അധിപന്മാര്‍ ഉടമകളായിരുന്നു. അന്നുമുതല്ക്കാണ് സമൂഹത്തില്‍ വര്‍ഗ്ഗസമരം തുടങ്ങിയത്. വര്‍ഗ്ഗസമരം മൂര്‍ച്ഛിച്ചു വന്നു. ഒടുവില്‍ അടിമ-ഉടമ വ്യവസ്ഥ തന്നെ തകരുകയും, നാടുവാഴിത്തം എന്ന പുതിയൊരു സാമൂഹികക്രമം ഉടലെടുക്കുകയും ചെയ്യുന്നു. അതിലും രണ്ട് വര്‍ഗ്ഗങ്ങളുണ്ടായി - ജന്മിയും, കുടിയാനും. സമരം പിന്നീട് പ്രധാനമായും ആ വര്‍ഗ്ഗങ്ങള്‍ തമ്മിലായി. അതിന്റെ പരമകാഷ്ഠയിലാണ് മുതലാളിത്തസമൂഹം ഉണ്ടായത്. അതില്‍ വര്‍ഗ്ഗവ്യത്യാസം പ്രകടമായി കാണപ്പെട്ടു. ഒരു ഭാഗത്തു തൊഴിലാളികളും മറുഭാഗത്ത് ബൂര്‍ഷ്വാ വര്‍ഗ്ഗവും. വര്‍ഗ്ഗസമരം കൊടുമ്പിരികൊണ്ടിരിക്കുന്ന ഒരു യുഗത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളും സോഷ്യലിസത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. അവിടെയെങ്ങും വര്‍ഗ്ഗസമരം കാണുവാനില്ല. കാരണം ശത്രുത്വമുള്ള വര്‍ഗ്ഗങ്ങളില്ലാത്തത് കൊണ്ടുതന്നെ. അപ്പോള്‍ സമൂഹത്തിന്റെ ചരിത്രം വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണെന്ന് പറഞ്ഞത് വളരെയേറെ ശരിയാണ്.

എന്താണ് ഈ വര്‍ഗ്ഗങ്ങളെന്ന് പറഞ്ഞാല്‍? അതിനു് അല്പമൊരു വിശദീകരണം വേണം. വര്‍ഗ്ഗങ്ങളെപ്പറ്റി ലെനിന്‍ ഇപ്രകാരമാണ് പറഞ്ഞത്. "ചരിത്രപരമായി നിര്‍ണ്ണയിക്കപ്പെട്ട ഒരു സാമൂഹ്യോല്പാദന വ്യവസ്ഥയില്‍, അവര്‍ വഹിക്കുന്ന സ്ഥാനം കൊണ്ടും, ഉല്പാദനോപകരണങ്ങളുമായി അവര്‍ക്കുള്ള ബന്ധം കൊണ്ടും, അദ്ധ്വാനത്തിന്റെ സാമൂഹ്യഘടനയില്‍ അവര്‍ക്കുള്ള പങ്കുകൊണ്ടും, ഇതിന്റെയെല്ലാം ഫലമായി അവരുല്പാദിപ്പിക്കുന്ന സാമൂഹ്യബന്ധത്തില്‍ നിന്നു കിട്ടുന്ന ഓഹരിയുടെ അളവ് കൊണ്ടും, രീതി കൊണ്ടും, പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്ന ആളുകളുടെ വലിയ ഗ്രൂപ്പുകളാണ് വര്‍ഗ്ഗങ്ങള്‍". അതായത് മുതലാളിത്തത്തില്‍ തൊഴിലാളികള്‍ ഒരു വര്‍ഗ്ഗം, ബൂര്‍ഷ്വാസി മറ്റൊരു വര്‍ഗ്ഗം. ഉല്പാദനത്തില്‍ രണ്ടു വര്‍ഗ്ഗങ്ങള്‍ക്കും രണ്ട് സ്ഥാനമാണുള്ളത്. സമ്പത്തിന്റെ ഓഹരിയുടെ അളവിലും അങ്ങേയറ്റത്തെ അന്തരമാണുള്ളത്. ഓരോ സമൂഹത്തിലും ഈ വര്‍ഗ്ഗങ്ങള്‍ക്ക് വ്യത്യാസം കാണാമെങ്കിലും അടിമസമ്പ്രദായം മുതല്‍ ഇന്നേവരെ പരിശോധിച്ചാല്‍ പൊതുവില്‍ മര്‍ദ്ദിതരും മര്‍ദ്ദകരുമെന്ന നിലയ്ക്കാണ് വര്‍ഗ്ഗങ്ങളുണ്ടായത്. പേരിന് വ്യത്യാസം കാണാമെങ്കിലും ചൂഷണം അവിരാമമായി തുടര്‍ന്നുവന്നുവെന്നതാണ് സത്യം.

സമൂഹം എന്തിനാണ് വര്‍ഗ്ഗങ്ങളായി പിളര്‍ന്നത് എന്നുകൂടി ഈ ഘട്ടത്തിലാലോചിക്കണം. കുറെ പേര്‍ ദുഷ്ടന്മാരായി ജനിച്ചതുകൊണ്ടാണോ? അങ്ങനെയൊന്നുമല്ല അത് സംഭവിച്ചത്. പ്രാചീനസമുദായത്തില്‍ ഉല്പാദനശക്തികള്‍ വികസിക്കുകയും പ്രവര്‍ത്തി വിഭജനം ആവിര്‍ഭവിക്കുകയും അന്നന്നത്തേക്ക് വേണ്ടതിലുമധികം ഉല്പാദിപ്പിക്കുവാനും മിച്ചം ഉണ്ടാക്കാനും തുടങ്ങുകയും ചെയ്തതോടു കൂടിയാണ് ആദ്യമായി വര്‍ഗ്ഗവിഭജനം ഉണ്ടാകുന്നത്. പ്രകൃതിയുമായുള്ള പോരാട്ടത്തില്‍ ആദ്യമായി മാറ്റം വരുന്നത് ഉല്പാദനോപകരണങ്ങള്‍ക്കാണ്. മരം, കല്ല്, എല്ല് എന്നിവകൊണ്ടുള്ള പണിയായുധങ്ങള്‍ക്ക് പകരം ഓടു്, ഇരുമ്പു് എന്നിവ കൊണ്ടുള്ള പുതിയ പണിയായുധങ്ങള്‍ ഉണ്ടായത് അത്ഭുതകരമായ മാറ്റമാണ്. ഉല്പാദനത്തില്‍ വമ്പിച്ച മാറ്റമാണ് ഇതുണ്ടാക്കിത്തീര്‍ത്തത്. കൂടുതല്‍ മിച്ചം ഉണ്ടാക്കുവാന്‍ തുടങ്ങുന്നത് ഈ സന്ദര്‍ഭത്തിലാണ്. വര്‍ഗ്ഗവിഭജനം തുടങ്ങുന്നതും സ്വകാര്യസ്വത്തുണ്ടാകുന്നതും ഈ ഘട്ടത്തില്‍ തന്നെയാണ്. ആദ്യകാലത്ത് ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ തടവുകാരെ പിടിക്കുക പതിവില്ല. പക്ഷെ, ഒരാളുടെ അദ്ധ്വാനം കൊണ്ട് അയാള്‍ക്ക് അത്യാവശ്യം വേണ്ടതിലുമധികം ഉല്പാദിപ്പിക്കുവാന്‍ കഴിഞ്ഞപ്പോള്‍ യുദ്ധങ്ങളില്‍ തടവുകാരെ പിടിക്കുവാനും അവരെ കൊല്ലുന്നതിനും പകരം അടിമകളായി ജോലി ചെയ്യിപ്പിക്കാന്‍ തുടങ്ങി. മനുഷ്യചരിത്രത്തില്‍ ആദ്യമായി അടിമകളുണ്ടാകുന്നത് അങ്ങനെയാണ്. ക്രമേണ ക്രമേണ ജന്മിയും കുടിയാനും ബൂര്‍ഷ്വാസിയും തൊഴിലാളിയും എല്ലാമുണ്ടായി. വര്‍ഗ്ഗവിഭജനം ഉണ്ടായതിന്റെ വളരെ സാമാന്യമായ ഒരു വിശദീകരണമാണിത്.

വര്‍ഗ്ഗങ്ങളെ ഇങ്ങനെ പരിശോധിക്കുമ്പോള്‍ കാണാം അവ തമ്മിലുള്ള താല്പര്യവൈരുദ്ധ്യങ്ങള്‍. അടിമവ്യവസ്ഥയിലും, നാടുവാഴിത്തത്തിലും, മുതലാളിത്തത്തിലും എല്ലാം, വര്‍ഗ്ഗങ്ങള്‍ വിപരീത താല്പര്യങ്ങളുള്ളവയായിരുന്നു. അതുകൊണ്ടുതന്നെയാണ് വര്‍ഗ്ഗസമരങ്ങളും നടന്നത്. വിരുദ്ധതാല്പര്യമുള്ള വര്‍ഗ്ഗങ്ങള്‍ ഉള്ളിടത്തോളം കാലം വര്‍ഗ്ഗസമരം അനിവാര്യമാണ്. ഈ വര്‍ഗ്ഗസമരങ്ങള്‍ മൂര്‍ച്ഛിച്ച ഒരു പ്രത്യേകഘട്ടത്തില്‍ തൊഴിലാളിവര്‍ഗ്ഗം ഭരണാധികാരത്തില്‍ വരുന്നു. അവര്‍ വര്‍ഗ്ഗവ്യത്യാസങ്ങളെ ഉന്മൂലനം ചെയ്ത് വര്‍ഗ്ഗരഹിതമായ ഒരു സമൂഹം സൃഷ്ടിക്കുന്നു. അത്തരം സമൂഹത്തെയാണ് കമ്മ്യൂണിസ്റ്റ് സമൂഹമെന്ന് പറയുന്നത്. ചിലര്‍ പ്രചരിക്കപ്പെടുന്നത് പോലെ കമ്മ്യൂണിസ്റ്റുകാര്‍ കൃത്രിമമായി സൃഷ്ടിക്കുന്ന ഒന്നല്ല വര്‍ഗ്ഗസമരം. വര്‍ഗ്ഗസമരത്തിന്റെ ഉറവിടം ചൂഷകന്മാരും ചൂഷണം ചെയ്യപ്പെടുന്നവരും തമ്മില്‍ നിലനില്‍ക്കുന്ന അനുരഞ്ജിപ്പിക്കാവാനാവാത്ത സാമൂഹ്യവൈരുദ്ധ്യങ്ങളാണ്. വര്‍ഗ്ഗസമരങ്ങളെ താല്ക്കാലികമായി ഒതുക്കിനിര്‍ത്തുവാനോ, അടിച്ചമര്‍ത്താനോ കഴിഞ്ഞേക്കാം. എന്നാല്‍ അവ വീണ്ടും പുതിയ രൂപത്തില്‍ പൊട്ടിപ്പുറപ്പെടും. വര്‍ഗ്ഗവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ വര്‍ഗ്ഗസമരങ്ങള്‍ അനിവാര്യമാണ്. അവയില്‍ നിന്ന് മോചനം ലഭിക്കണമെങ്കില്‍ വര്‍ഗ്ഗങ്ങള്‍ തന്നെ ഇല്ലാതാകണം.

Download the mp3 of this post from here (10.3 MB)

കടപ്പാട്: "സാമൂഹികവികാസത്തിന്റെ നിയമങ്ങള്‍", എന്താണ് മാര്‍ക്സിസം - എന്‍.ഇ. ബാലറാം.

Monday, November 23, 2009

പുതിയൊരു പ്രപഞ്ച വീക്ഷണം || A New Perspective of the Universe

ത്ത്വശാസ്ത്രപരമായ എന്തെങ്കിലും ധാരണയില്ലാത്തവര്‍ നന്നെ ചുരുങ്ങുമെന്നതാണ് പരമാര്‍ത്ഥം. പ്രയോജനമില്ലാത്തയൊന്നാണ് തത്ത്വശാസ്ത്രമെന്ന ധാരണ പരക്കെയുണ്ടെങ്കിലും, ചിലപ്പോള്‍ ആളുകള്‍ പൊടുന്നനെ ഒന്നാന്തരം തത്ത്വശാസ്ത്രജ്ഞന്മാരായി മാറുന്നതു കാണാം. വല്ല ദുരവസ്ഥകളും നേരിടുമ്പോഴാണ് തത്ത്വശാസ്ത്രശകലങ്ങള്‍ തികട്ടിത്തികട്ടി വരുന്നത്. പ്രപഞ്ചനിയമങ്ങളുടെ അനിവാര്യതയെപ്പറ്റിയും, ദൈവനിശ്ചയത്തെപ്പറ്റിയും, കര്‍മ്മഫലത്തെപ്പറ്റിയുമൊക്കെ ആളുകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സംസാരിക്കുന്നത് കേള്‍ക്കാം. മിക്കവരും, ഈയവസരത്തില്‍ ആത്മീയവാദത്തെ ചാരിനിന്നാണ് സംസാരിക്കാറുള്ളത്. അതുകൊണ്ട് തത്ത്വശാസ്ത്ര പഠനം എന്തിനാണെന്ന പ്രശ്നം ഒരിക്കലും ഉദിക്കുന്നില്ല. മനസ്സമാധാനത്തിനു വേണ്ടിയെങ്കിലും അല്പസ്വല്പം തത്ത്വശാസ്ത്രം വേണമെന്ന കാര്യം പൊതുവെ അംഗീകരിപ്പെട്ട വസ്തുതയാണ്.

എന്നാല്‍ വിപ്ലവകാരികള്‍ക്കു ഈ വിധമുള്ള ഒരു വെറും ധാരണ പോരാ. ഇന്നു നിലവിലുള്ളതെല്ലാം തുടരുകയേ ഗതിയുള്ളൂവെന്നു കരുതുന്നവര്‍ക്കും, തുടരേണമെന്ന് ശഠിക്കുന്നവര്‍ക്കുമെല്ലാം വെറും വ്യാഖ്യാനങ്ങളും, ആത്മീയവാദ ന്യായീകരണങ്ങളും മതിയായേക്കും. എന്നാല്‍ പ്രപഞ്ചമാകെ മാറ്റിമറിക്കണമെന്ന് ചിന്തിക്കുന്നവര്‍ക്ക് അങ്ങനെ പറ്റില്ല. ആ മാറ്റങ്ങള്‍ക്കവരെ സഹായിക്കുന്നൊരു തത്ത്വശാസ്ത്രം തന്നെയവര്‍ക്ക് വേണം. മാറ്റം അനിവാര്യമാണെന്നു പഠിപ്പിക്കുന്ന, മാറ്റത്തിനു് അനുകൂലവും പ്രതികൂലവുമായ ശക്തികളേതൊക്കെയെന്ന് പഠിപ്പിക്കുന്ന, മാറ്റം തനിയെ ഉണ്ടാവുകയില്ലായെന്ന് പഠിപ്പിക്കുന്ന, ശാസ്ത്രീയമായൊരു പ്രപഞ്ചധാരണ അവര്‍ക്ക് വേണം. ചലനത്തെപ്പറ്റിയും ചലനശക്തികളെപ്പറ്റിയും ചലനനിയമങ്ങളെപ്പറ്റിയും ഉള്ള വസ്തുനിഷ്ഠമായ ഒരു പഠനം അവര്‍ക്ക് വേണം. മാര്‍ക്സും എംഗല്‍സും കൂടി പ്രദാനം ചെയ്ത ഈ നൂതന തത്ത്വശാസ്ത്രത്തെയാണ് വൈരുദ്ധ്യാത്മക ഭൗതികവാദം എന്നു വിളിക്കുന്നത്.

ഭൗതിക വാദത്തിന്റെയും വൈരുദ്ധ്യവാദത്തിന്റെയും ഐക്യവും അഭേദ്യതയുമാണ് മാര്‍ക്സിസ്റ്റ് തത്ത്വചിന്തയുടെ അടിസ്ഥാനം. അതുകൊണ്ടാണതിനെ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന് വിളിക്കുന്നത്. ഇവ രണ്ടും പരസ്പരബന്ധമില്ലാത്ത സ്വതന്ത്രസിദ്ധാന്തങ്ങള്‍ അല്ല. പ്രാചീനഗ്രീസിലും പ്രാചീന ഭാരതത്തിലും ഭൗതികവാദവും, വൈരുദ്ധ്യവാദവും ഒരുമിച്ച് സ്വീകരിച്ച തത്ത്വചിന്തകന്മാരുണ്ടായിരുന്നുവെന്ന കഥ സ്മരണീയമാണ്. യഥാര്‍ത്ഥത്തില്‍ പഠനസൗകര്യത്തിനു വേണ്ടിമാത്രമാണ്, ഇവ രണ്ടും വേര്‍തിരിച്ച് പ്രതിപാദിക്കപ്പെടുന്നത്. ഈ പുതിയ പ്രപഞ്ചവീക്ഷണം എന്തെന്തു മാറ്റങ്ങളാണ് ലോകത്തില്‍ വരുത്തിയത്? പ്രയോഗവും സിദ്ധാന്തവും തമ്മില്‍ വൈരുദ്ധ്യമില്ലാത്ത ഒരു പ്രപഞ്ചവീക്ഷണം, എന്ന നിലയ്ക്ക് എതിരാളികള്‍ പോലും മാര്‍ക്സിയന്‍ തത്ത്വശാസ്ത്രത്തെ പ്രകീര്‍ത്തിക്കാറുണ്ട്.

ഈ പ്രപഞ്ചം ശ്രദ്ധിച്ചു പഠിച്ചാല്‍ എണ്ണമറ്റ രൂപങ്ങളും ഗുണങ്ങളുമുള്ള വസ്തുക്കളുടെയും പ്രതിഭാസങ്ങളുടെയും അനന്തമായ ഒരു സമാഹാരമാണെന്ന് കാണാം. അപാരമായ ഈ നാനാത്വത്തിനിടയില്‍ ഇവയെയെല്ലാം കോര്‍ത്തിണക്കുന്ന ഏകമായ വല്ലതുമുണ്ടോ? നാനാവസ്തുക്കളിലും പ്രശോഭിക്കുന്ന സമാന്യഗുണം വല്ലതുമുണ്ടോ? മനുഷ്യ സമുദായത്തിന്റെ പ്രാചീനദശയില്‍ത്തന്നെ ഉന്നയിക്കപ്പെട്ട ചോദ്യമാണിത്. ഈ ചോദ്യത്തിനുത്തരം കാണുന്നതിന്റെ അടിസ്ഥാനത്തില്‍ തത്ത്വശാസ്ത്രകാരന്മാര്‍ രണ്ടു ചേരികളായിത്തിരിഞ്ഞു. ഒരു വിഭാഗത്തെ ഭൗതികവാദികള്‍ എന്നും, മറുഭാഗത്തെ ആത്മീയവാദികള്‍ എന്നും വിളിക്കുന്നു. ഭൗതികവാദികളില്‍ പല ഉപവിഭാഗങ്ങളെയും കാണാമെന്നതു പോലെ തന്നെ ആത്മീയവാദികളിലും കാണാം.

പ്രാഥമികത്വം ഭൗതികപദാര്‍ത്ഥത്തിനാണെന്നു കരുതുന്ന ദര്‍ശനശാഖയെയാണ് ഭൗതികവാദമെന്ന് പറയുന്നത്. പ്രത്യുത പ്രാഥമികത്വം മനസ്സിനോ, ചിന്തയ്ക്കോ, ആത്മാവിനോ, ആശയത്തിനോ ആണെന്നു കരുതുന്ന ശാഖയെ ആത്മീയവാദമെന്നാണ് പറയുന്നത്. ലോകാരംഭം മുതല്‍ തന്നെ ഇവ രണ്ടും തമ്മിലുള്ള തര്‍ക്കം കാണാം. എന്നാല്‍ ശാസ്ത്രം വികസിച്ചതോടുകൂടി പ്രപഞ്ചരഹസ്യങ്ങളെക്കുറിച്ചു കൂടുതലറിയുവാന്‍ മനുഷ്യനു സാധിച്ചിരിക്കുന്നു. വളരെയേറെ പരിണാമങ്ങള്‍ക്കുശേഷമാണ് ഇന്നു കാണുന്ന പ്രപഞ്ചം തന്നെയുണ്ടായത്. മനുഷ്യനും, സമൂഹവും, തത്ത്വശാസ്ത്രവും, മത ചിന്തയുമെല്ലാം ഉണ്ടാകുന്നതിനു മുമ്പുതന്നെ ഈ പ്രപഞ്ചം നിലനിന്നിരുന്നു എന്നതിന് ധാരാളം തെളിവുകളുണ്ട്. ആ നിലയ്ക്ക് ഈ പ്രപഞ്ചം, അഥവാ ഭൗതികപദാര്‍ത്ഥം മനസ്സിന്റെ സൃഷ്ടിയോ, ആത്മാവിന്റെ പ്രകാശനമോ ആണെന്ന് വാദിക്കുന്നത് സത്യമാകില്ല. പ്രപഞ്ചമുണ്ടായിട്ട് എത്രയോ കോടി കൊല്ലങ്ങള്‍ കഴിഞ്ഞിട്ടാണ് മനുഷ്യനുണ്ടായത്. ബോധമോ, ചിന്തയോ, യുക്തിവിചാരമോ ഉണ്ടാവുന്നതിന് മുമ്പു തന്നെ ലോകമുണ്ടായി എന്നര്‍ത്ഥം. അതുകൊണ്ടാണ് മാര്‍ക്സിസം ഭൗതികവാദത്തില്‍ ഉറച്ചു നില്‍ക്കുന്നത്.

ഭൗതികവാദത്തെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുക എന്നത് ആത്മീയവാദികളുടെ പണ്ടേയുള്ള തൊഴിലാണ്. സദാചാര മൂല്യങ്ങള്‍ക്കോ, ഉല്‍കൃഷ്ടമായ ആശയങ്ങള്‍ക്കോ സ്ഥാനമില്ലാത്ത ഒന്നാണ് ഭൗതികവാദമെന്നവര്‍ ആവര്‍ത്തിച്ചു പറയാറുണ്ട്. മാര്‍ക്സിയന്‍ പ്രപഞ്ചധാരണ പുരോഗമന ആശയങ്ങളെയോ, ഉല്‍കൃഷ്ട ആദര്‍ശങ്ങളെയോ എതിര്‍ക്കുന്നില്ലെന്ന് മാത്രമല്ല, അവയെ ഏറ്റവുമധികം വിലമതിക്കുകയും അവയ്ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നു. ഉല്‍കൃഷ്ടമായ ചിന്തകള്‍ മനുഷ്യരാശിയുടെ പുരോഗതിക്ക് ഗണ്യമായ സംഭാവന നല്‍കുന്നുണ്ടെന്ന് തെളിയിക്കുന്ന ശാസ്ത്രമാണ് മാര്‍ക്സിസം. മനുഷ്യരാശിയുടെ ഉത്തമസന്തതികള്‍ ഭാവിയെക്കുറിച്ച് വിഭാവനം ചെയ്ത മഹത്തായ ചിന്തകളെ യാഥാര്‍ത്ഥ്യമാക്കി മാറ്റുവാനുള്ള ശാസ്ത്രമാണ് മാര്‍ക്സിസം. അതിനാല്‍ ധാര്‍മ്മിക മൂല്യങ്ങള്‍ക്കോ, ഉല്‍കൃഷ്ടമായ ആദര്‍ശങ്ങള്‍ക്കോ മാര്‍ക്സിസത്തില്‍ സ്ഥാനമില്ലെന്നുള്ള വാദം സ്ഥാപിത താല്പര്യക്കാരും മാര്‍ക്സിസ്റ്റ് വിരുദ്ധരും പടച്ചുവിടുന്ന പച്ചനുണകളാണ്. കാപട്യത്തിനും, ചൂഷണത്തിനും, യുദ്ധത്തിനും, ഫാഷിസത്തിനും, സാമ്രാജ്യത്തിനും, തൊഴിലില്ലായ്മയ്ക്കും, ദുരിതങ്ങള്‍ക്കുമെതിരായ സമരമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇതുവരെയുള്ള സമരമെന്ന് ഏവര്‍ക്കുമറിയാം. മനുഷ്യസമുദായത്തെ ഉന്നതമായൊരു പദവിയിലേക്ക്, കമ്മ്യൂണിസത്തിലേക്ക് നയിക്കുന്നതിനുവേണ്ടിയാണ് ആ പ്രസ്ഥാനം അടരാടുന്നത്. അടിസ്ഥാനപരമായി ശുഭാപ്തി വിശ്വാസവും ജീവചൈതന്യവും തുളുമ്പുന്ന ഒരു ലോകവീക്ഷണഗതിയാണ് വൈരുദ്ധ്യാത്മക ഭൗതികവാദം അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിന് സംഭാവന ചെയ്തത്. ഭയലേശമില്ലാതെ ഭാവിയിലേക്കു നോക്കുവാന്‍ തൊഴിലാളിവര്‍ഗ്ഗത്തിനു അതു പ്രദാനം ചെയ്യുന്നു.

പ്രപഞ്ചത്തില്‍ കാണുന്ന എല്ലാ വസ്തുക്കള്‍ക്കും പ്രതിഭാസങ്ങള്‍ക്കുമുള്ള പൊതുഗുണം അവ ഭൗതികപദാര്‍ത്ഥമാണെന്നുള്ളതാണ്. പ്രപഞ്ചത്തിന്റെ യഥാര്‍ത്ഥമായ ഏകത്വം അതിന്റെ ഭൗതികത്വത്തിലാണ് സ്ഥിതി ചെയ്യുന്നതെന്ന് എംഗല്‍സ് സമര്‍ത്ഥിക്കുന്നു. പദാര്‍ത്ഥത്തിന് പല രൂപവും കാണാം. പരമാണുവായിരിക്കാം, തരംഗമായിരിക്കാം, അടിസ്ഥാന കണികകളായിരിക്കാം. എങ്കിലും ഇവയെല്ലാം പദാര്‍ത്ഥമാണെന്നതാണ് നേര്. പദാര്‍ത്ഥത്തിന്റെ മുഖ്യ സ്വഭാവം തന്നെ മനുഷ്യമനസ്സിനും ബോധത്തിനും വെളിയിലായി, സ്വതന്ത്രമായി അതു നിലനില്‍ക്കുന്നുവെന്നതാണ്. അതുകൊണ്ടു തന്നെയാണ് പദാര്‍ത്ഥം വസ്തുനിഷ്ഠമാണെന്ന് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. ഭൗതിക പദാര്‍ത്ഥമെന്നതു നമ്മുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവപ്പെടുന്ന വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യമാണെന്ന് ലെനിന്‍ പറഞ്ഞതു ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതാണ്.

പദാര്‍ത്ഥത്തിന്റെ മറ്റ് ചില സ്വഭാവങ്ങള്‍ കൂടി ചൂണ്ടിക്കാണിക്കട്ടെ.

1) ഇന്ദ്രിയങ്ങള്‍ വഴി പദാര്‍ത്ഥത്തെ അറിയുവാന്‍ നമ്മുക്ക് സാധിക്കുന്നു.
2) കാലത്തിലും സ്ഥലത്തിലും ആദ്യന്തവിഹീനമായിട്ടാണ് പദാര്‍ത്ഥം സ്ഥിതി ചെയ്യുന്നത്.
3) പദാര്‍ത്ഥത്തിന്റെ പ്രത്യേക രൂപങ്ങളായ വസ്തുക്കളും പ്രതിഭാസങ്ങളും നശ്വരങ്ങളാണെങ്കിലും പദാര്‍ത്ഥം മൊത്തത്തില്‍ അനശ്വരമാണ്.
4) പദാര്‍ത്ഥത്തിന്റെ നിലനില്പിന്റെ രൂപം തന്നെ ചലനമാണ്. ചലനമില്ലാത്ത പദാര്‍ത്ഥമോ, പദാര്‍ത്ഥമില്ലാതെ ചലനമോ ഇല്ലെന്നതാണ് വാസ്തവം.

ഈ നാലു സ്വഭാവങ്ങളെക്കുറിച്ചും കൂടുതല്‍ വിശദീകരണം വേണമെന്ന് തോന്നുന്നില്ല. ശാസ്ത്രം അഭിവൃദ്ധി പ്രാപിക്കുന്തോറും ഈ സ്വഭാവങ്ങള്‍ കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരികയാണ്. പ്രപഞ്ചത്തിന്റെ അതിരുകള്‍ കാലം ചെല്ലുന്തോറും വിപുലപ്പെട്ടുവരികയാണ്. അതാണ് പ്രപഞ്ചം ആദ്യന്തവിഹീനമാണെന്ന് പറയുവാന്‍ കാരണം. അതു പോലെ പദാര്‍ത്ഥത്തെ പിളര്‍ന്ന് പിളര്‍ന്ന് പരിശോധിക്കുമ്പോഴും അറ്റം കാണുന്നില്ല. തരംഗങ്ങളായും വീചികളായും പിന്നെയുമതവശേഷിക്കുന്നു. അതുകൊണ്ടാണ് പദാര്‍ത്ഥം അനശ്വരമെന്ന് പറഞ്ഞത്. നിശ്ചലമായ ഒരു വസ്തുവിനെയോ, പ്രതിഭാസത്തെയോ, കണ്ടെത്തുവാന്‍ കഴിയാത്തത് കൊണ്ടാണ് ചലനം പദാര്‍ത്ഥത്തിന്റെ സ്വഭാവമാണെന്നു പറയുവാന്‍ കാരണം.

ഈ സന്ദര്‍ഭത്തില്‍ അതിപ്രധാനമായ മറ്റൊരു ചോദ്യം ഉത്ഭവിക്കുന്നുണ്ട്. ഈ പദാര്‍ത്ഥവും ബോധവും തമ്മില്‍ വല്ല ബന്ധവുമുണ്ടോ? തീര്‍ച്ചയായുമുണ്ട്. ബോധമെന്നത് കൊണ്ട് ഇവിടെയുദ്ദേശിക്കുന്നതു മനുഷ്യന്റെ മാനസികപ്രവര്‍ത്തനങ്ങളോ അല്ലെങ്കില്‍ ചിന്തയോ ആണ്. മനുഷ്യനില്ലാതെ ചിന്തയില്ലെന്നു ഇവിടെ നേരത്തെ പറഞ്ഞു. ചിന്തകള്‍ തന്നെ എക്കാലത്തും ഒരു പോലെയല്ല. പ്രാചീനശിലായുഗത്തിലെ കാടന്മാരും, ആധുനിക സോഷ്യലിസ്റ്റ് യുഗത്തിലെ മനുഷ്യരും ഒരേ പോലെയാണോ ചിന്തിക്കുന്നത്? ഒരിക്കലുമല്ല. ചിന്ത, സമൂഹത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം തന്നെ വളര്‍ന്നു വരുന്നുവെന്നതാണ് സത്യം. തലച്ചോറു കൊണ്ടാണ് മനുഷ്യന്‍ ചിന്തിക്കുന്നതെന്ന് ഇന്നെല്ലാവര്‍ക്കുമറിയാം. തലച്ചോറും ബോധവുമായി ഏറ്റവുമധികം ബന്ധവുമുണ്ട്. തലച്ചോറിന് വല്ല തകരാറും സംഭവിക്കുമ്പോള്‍ ബോധക്ഷയമുണ്ടാകുന്നത് സാധാരണമാണ്. ചിത്തഭ്രമവും, ബോധക്ഷയവുമൊക്കെ ചികിത്സിച്ചു മാറ്റുവാന്‍ കഴിയുന്നത് മനസ്സിന് ഭൗതികമായ ബന്ധമുള്ളതുകൊണ്ടാണ്. അപ്പോള്‍ ബോധമെന്നത് മനുഷ്യശരീരവുമായി യാതൊരു ബന്ധമില്ലാത്ത ഒരു പ്രതിഭാസമല്ല. പരിണാമദശയില്‍ ഏറ്റവും സംഘടിതമായ ഭൗതികപദാര്‍ത്ഥമായി രൂപാന്തരപ്പെട്ട തലച്ചോറിന്റെ ഗുണവിശേഷമാണ്, ധര്‍മ്മമാണ്, ചിന്ത എന്നതാണ് യാഥാര്‍ത്ഥ്യം. പഞ്ചേന്ദ്രിയങ്ങളിലൂടെ ചുറ്റുപാടുമുള്ള വസ്തുക്കള്‍ നമ്മുടെ തലച്ചോറില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് നമ്മുക്ക് ചിന്തയുണ്ടാകുന്നത്, ബോധമുണ്ടാകുന്നത്. എന്നാല്‍ ആത്മീയവാദികള്‍ ഈ വാദഗതിയോട് യോജിക്കുകയില്ല. അവര്‍ നേരെ മറിച്ചാണ് വാദിക്കുന്നത്. പ്രപഞ്ചം തന്നെ ഉണ്ടായത് ചിന്തയില്‍ നിന്നാണ് - പരമാത്മാവില്‍ നിന്നാണ് - എന്നാണവര്‍ പറയുന്നത്. ചരിത്രവും ശാസ്ത്രവും നല്‍കുന്ന തെളിവുകള്‍ ഒന്നുമംഗീകരിക്കുവാന്‍ തയ്യാറാകാതെ കേവലം വിശ്വാസത്തെ മാത്രം ആധാരമാക്കി ചിന്തിക്കുന്നതു കൊണ്ടാണ് ഇവര്‍ക്ക് ഇങ്ങനെ പറ്റുന്നത്.


Get this widget
|
Track details
|
eSnips Social DNA

The mp3 of this article can be downloaded from here.

കടപ്പാട്: "പുതിയൊരു പ്രപഞ്ച വീക്ഷണം", എന്താണ് മാര്‍ക്സിസം? - എന്‍.ഇ. ബാലറാം

Saturday, November 21, 2009

Dialectics||വൈരുദ്ധ്യവാദം


ദാര്‍ത്ഥം നിലനില്‍ക്കുന്നതിന്റെ രൂപമാണ് ചലനമെന്നു നേരത്തെ നാം കണ്ടു. പ്രകൃതിയിലും സമുദായത്തിലും മനുഷ്യമനസ്സിലും എല്ലാം നാം ഈ ചലനം കാണുന്നു. ഈ ചലനത്തിന്റെ ഉത്ഭവസ്ഥാനമെന്താണ്? വെളിയിലുള്ള വല്ല ശക്തികളുടെയും പ്രവര്‍ത്തനം കൊണ്ടാണോ വസ്തുക്കള്‍ക്കും പ്രതിഭാസങ്ങള്‍ക്കും ചലനമുണ്ടാകുന്നത്? അല്ല, മറ്റുവല്ല കാരണവും കൊണ്ടാണോ?വൈരുദ്ധ്യവാദം ഇതിനൊക്കെ തൃപ്തികരമായ മറുപടി നല്‍കുന്നുണ്ട്. അതെന്താണെന്ന് നമ്മുക്ക് പരിശോധിക്കാം.വിപരീതങ്ങളുടെ പ്രവര്‍ത്തനം കൊണ്ടാണ് ചലനം അല്ലെങ്കില്‍ വികാസം ഉണ്ടാകുന്നത്. ശ്രദ്ധിച്ചു നോക്കിയാല്‍ എല്ലാ രംഗങ്ങളിലും ഇത് കാണാം. ഗണിതശാസ്ത്രത്തില്‍ കൂട്ടലും കിഴിക്കലും, യന്ത്രശാസ്ത്രത്തില്‍ ആഘാത പ്രത്യാഘാതങ്ങള്‍, ഊര്‍ജ്ജതന്ത്രത്തില്‍ വിദ്യുച്ഛക്തിയുടെ പോസിറ്റീവും നെഗറ്റീവും, രസതന്ത്രത്തില്‍ പരമാണുക്കളുടെ സംയോജന വിയോജനങ്ങള്‍, ശരീരശാസ്ത്രത്തില്‍ മസ്തിഷ്കത്തിലെ സംക്ഷോഭവിക്ഷോഭങ്ങള്‍, സാമൂഹികശാസ്ത്രത്തിലെ വര്‍ഗ്ഗസമരങ്ങള്‍. ഇവയെല്ലാം നടക്കുന്നത് വിരുദ്ധശക്തികളുടെ പ്രവര്‍ത്തനം മൂലമാണ്. എംഗല്‍സ് പറയുന്നത്, "ഒരു വസ്തു അതായിത്തന്നെ നിലനില്‍ക്കുന്നു. അതേ സമയത്ത് അത് ഇടവിടാതെ മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. മാറ്റമില്ലായ്മ, മാറ്റം എന്നീ രണ്ടു വിരുദ്ധശക്തികളെ അതു ഉള്‍ക്കൊള്ളുന്നു. ഇങ്ങനെ ആ വസ്തുവില്‍ ഒരു വൈരുദ്ധ്യം അടങ്ങിയിരിക്കുന്നു"


വിപരീതങ്ങളുടെ സമരവും ഐക്യവുമാണ് വൈരുദ്ധ്യവാദത്തിലെ പ്രധാന നിയമം. അപ്പോള്‍ ഒരു ചോദ്യം സ്വാഭാവികമായും ഉണ്ടാകുന്നുണ്ട്. ഈ സമരവും ഐക്യവും എന്ന ധാരണയില്‍ ഏതിനാണ് പ്രാധാന്യം. ലെനിന്‍ ഇക്കാര്യത്തെക്കുറിച്ച് ഇപ്രകാരമാണ്, "വിരുദ്ധശക്തികളുടെ ഐക്യം സോപോധികവും താല്‍ക്കാലികവും ക്ഷണികവും ആപേക്ഷികവുമാണ്. പരസ്പരം വേറിട്ട് നില്‍ക്കുന്ന വിരുദ്ധശക്തികളുടെ സമരമാകട്ടെ ചലനവും വികാസവുമെന്ന പോലെ ശാശ്വതവുമാണ്". സമരം ശാശ്വതമായത് കൊണ്ട് ഒരു വസ്തുവും പ്രതിഭാസവും നിശ്ചലമാകുന്നില്ല. അവ എപ്പോഴും മാറിക്കൊണ്ടേയിരിക്കുന്നു. അപ്പോള്‍ വിപരീതങ്ങളുടെ സമരമാണ് പ്രകൃതിയിലും സമൂഹത്തിലും ചിന്തയിലും മാറ്റങ്ങള്‍ വരുത്തുന്നത്.

ഈ വിപരീതങ്ങള്‍ വേര്‍തിരിഞ്ഞല്ല നിലനില്‍ക്കുന്നത്. അവ ഒത്തുചേര്‍ന്നാണ് നില്‍ക്കുന്നത്. മുതലാളിത്ത സമുദായം നോക്കിയാല്‍ അതില്‍ മുതലാളി വര്‍ഗ്ഗവും തൊഴിലാളി വര്‍ഗ്ഗവും ഉള്ളതായി കാണാം. വിപരീത താല്പര്യത്തോടെയാണവര്‍ പ്രവര്‍ത്തിക്കുന്നത്. എങ്കിലും ഒരു താല്‍ക്കാലിക ഐക്യമുണ്ടാക്കി അവര്‍ പ്രവര്‍ത്തിക്കുന്നു. ഇതുപോലെ തന്നെയാണ് ഓരോ വസ്തുവിലും പ്രതിഭാസത്തിലും വിപരീതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വിപരീതങ്ങളുടെ ഐക്യവും സമരവും ഒരുപോലെ തുടരുന്നു. ഈ സംഘട്ടനമാണ് വികാസത്തിന് കാരണം. വികാസമെന്നത് വിരുദ്ധശക്തികളുടെ സമരമാണെന്ന് ലെനിന്‍ പറഞ്ഞത് ഇവിടെ സ്മരണീയമാണ്.

ഇനി നമ്മുക്ക് മാറ്റത്തിന്റെ രണ്ടാമത്തെ നിയമത്തിലേക്ക് കടക്കാം. അളവില്‍ ഉണ്ടാകുന്ന മാറ്റം ഗുണത്തില്‍ മാറ്റമുണ്ടാക്കുന്നുവെന്നതാണ് ആ നിയമം. ഏതെങ്കിലും ഒരു വസ്തുവിനെയോ, പ്രതിഭാസത്തിനെയോ ഇതര വസ്തുക്കളില്‍ നിന്നും വ്യത്യസ്തമായി കാണിക്കുന്ന സ്വഭാവസവിശേഷതകളുടെ ആകെത്തുകയെയാണ് ഗുണം എന്നു പറയുന്നത്. സ്വയമേവ നിലനില്‍ക്കുന്ന ഗുണങ്ങള്‍ ഒരിടത്തുമില്ല. എല്ലാ വസ്തുക്കള്‍ക്കും, പ്രതിഭാസങ്ങള്‍ക്കും എന്തെങ്കിലും തരത്തിലുള്ള ഗുണം ഉണ്ടാകും. ഗുണവും അളവും തമ്മില്‍ വളരെയേറെ ബന്ധമുണ്ട്. വെള്ളം തിളപ്പിക്കുമ്പോള്‍ നമ്മുക്ക് മനസ്സിലാകും, 100 ഡിഗ്രി സെല്‍ഷ്യസ് വരെ, വെള്ളത്തിന്റെ ഗുണത്തില്‍ പ്രകടമായ മാറ്റം വരുന്നില്ല. നൂറ് ഡിഗ്രി ആയാല്‍ വെള്ളം തിളയ്ക്കുന്നു, ആവിയാകുന്നു, വെള്ളമല്ലാതാകുന്നു. വെള്ളത്തിനു വന്ന ഗുണാത്മകമായ മാറ്റമാണ് നാമിവിടെ കാണുന്നത്. ഇതുപോലെ നിത്യജീവിതത്തില്‍ ധാരാളം ഉദാഹരണങ്ങള്‍ കാണാം, അളവ് ഗുണമായി മാറുക മാത്രമല്ല ചെയ്യുന്നത്. ഗുണം അളവായി മാറുന്നുണ്ട് എന്നതുമോര്‍ക്കണം. വികാസത്തിന്റെ സാര്‍വ്വത്രികമായ നിയമമാണിത്. ഗുണം കൂടിയ വിത്തുപയോഗിച്ച് കൃഷി ചെയ്താല്‍ വിളവും കൂടുതലാകുമെന്ന കാര്യം കൃഷിക്കാര്‍ക്കെല്ലാമറിയാം.

അളവിലുണ്ടാകുന്ന മാറ്റം ഗുണത്തില്‍ മാറ്റം വരുത്തുന്നുവെന്ന് പറഞ്ഞതുകൊണ്ടുമാത്രമായില്ല. ഈ മാറ്റം ആദ്യം അദൃശ്യമായും മന്ദഗതിയിലുമാണ് നടക്കുന്നത്. എന്നാല്‍ ഈ വിധത്തിലുള്ള മാറ്റങ്ങള്‍ കൂടിക്കൂടി വന്നു. ഒരു നിശ്ചിതഘട്ടത്തില്‍ എത്തുമ്പോള്‍ ഒരു സ്ഥിതിവിശേഷത്തില്‍ നിന്ന് മറ്റൊരു പുതിയ സ്ഥിതിവിശേഷത്തിലേക്കുള്ള കുതിച്ചുചാട്ടമാണ് നടക്കുന്നത്. ഉദാഹരണത്തിന് മനുഷ്യന്റെ ആവിര്‍ഭാവം തന്നെയെടുക്കാം, അതൊരു കുതിച്ചു ചാട്ടം തന്നെയായിരുന്നു. പ്രാണിലോകത്തിന്റെ വികാസക്രമത്തിലെ മൗലികമായ ഒരു വ്യത്യാനമായിരുന്നു അത്. സാമൂഹികവിപ്ലവങ്ങള്‍ നടക്കുന്നതുമിപ്രകാരമാണ്. സാമൂഹ്യഘടനയില്‍ വിപ്ലവം എന്ന് വെച്ചാല്‍ ഗുണപരമായ സമൂഹമാറ്റം എന്നുതന്നെയാണ് അര്‍ത്ഥം. മുതലാളിത്ത സമൂഹത്തില്‍ നടക്കുന്ന വിപ്ലവം സോഷ്യലിസ്റ്റ് സമൂഹത്തിന് വഴിയൊരുക്കുന്നത് ഒരു ഉദാഹരണമാണ്. വെറും മന്ദഗതിയിലുള്ള പരിഷ്കാരം കൊണ്ടുമാത്രം ഇതു നടക്കില്ല.

മൂന്നാമത്തെ നിയമത്തെ നിഷേധത്തിന്റെ നിഷേധം എന്നാണ് സാധാരണയായി പറയാറുള്ളത്. താഴ്ന്ന നിലവാരത്തില്‍ നിന്നുമുയര്‍ന്ന നിലവാരത്തിലേക്കും, ലളിതത്തില്‍ നിന്നും സങ്കീര്‍ണ്ണതയിലേക്കുമുള്ള മാറ്റത്തിന്റെ നിയമമെന്ന് നമ്മുക്കിതിനെ വിശദീകരിക്കാം. മാറ്റം, വികാസം‌ എന്നെല്ലാം പറഞ്ഞാല്‍ വളരെയേറെ അവ്യക്തമായ ധാരണകളാണ് നമ്മില്‍ ഉളവാക്കുന്നത്. വെറും ആവര്‍ത്തനം മാത്രമാണോ ഇതിന്റെ അര്‍ത്ഥം? ഇതിലെന്ത് പുതുമയാണുള്ളത്? തികച്ചും ന്യായമായ ഈ ചോദ്യങ്ങള്‍ക്ക്, നിഷേധത്തിന്റെ നിഷേധ നിയമം ഉത്തരം തരുന്നുണ്ട്.

"നിലനില്പിന്റെ പഴയ രൂപത്തെ നിഷേധിച്ചുകൊണ്ടല്ലാതെ, ഒരിടത്തും യാതൊരുതരത്തിലുമുള്ള വികാസം സംഭവിക്കുന്നില്ല", കാള്‍ മാര്‍ക്സ് പറഞ്ഞതാണിത്. വിപരീതങ്ങളുടെ ഐക്യവും സമരവും എന്ന നിയമം പ്രവര്‍ത്തിക്കുന്നതിന്റെ അനിവാര്യഫലമാണ് പുതിയ ഗുണം പഴയതിനെ നിഷേധിച്ചുകൊണ്ട് കടന്നുവരുന്നത്. ഉദാഹരണത്തിന്, ഒരു വിത്തില്‍ നിന്നും ചെടിയുണ്ടാകുന്നു. ചെടിയുണ്ടാകുമ്പോഴേക്കും ആ ചെടിക്കാധാരമായ വിത്ത് നശിച്ചു കഴിഞ്ഞിരിക്കും. ആ ചെടി കായ്കുന്നതോടെ പുതിയ ധാരാളം വിത്തുകളുണ്ടാകും. പക്ഷെ, അവിടെ ഒരു മാറ്റം ഉണ്ടെന്നോര്‍ക്കണം. പുതിയ ധാരാളം വിത്തുണ്ടാകുമ്പോഴേക്കും ആ ചെടി നശിക്കും, നിഷേധിക്കപ്പെടും. അങ്ങനെ നിഷേധത്തിന്റെ നിഷേധം കൊണ്ടുണ്ടാകുന്ന പുതിയ വിത്തുകള്‍ ഒരിക്കലും പഴയ വിത്തല്ല. എണ്ണത്തിലും ഗുണത്തിലും മാറ്റം വന്ന വിത്തുകളാണവ.

നിഷേധമെന്നത് കൊണ്ട് പഴയതിന്റെ നാശം എന്ന് മാത്രമാണെന്ന് ധരിക്കരുത്. പഴയവികാസഘട്ടങ്ങളിലെ നല്ല ഘടകങ്ങളെ നിലനിര്‍ത്തുകയും കൂടെ ചെയ്യുന്നുണ്ട്. മുതലാളിത്ത സമൂഹത്തെത്തന്നെ നമ്മുക്ക് അപഗ്രഥിക്കാം. മുതലാളിത്തത്തെ നിഷേധിക്കുന്നു എന്നതിന്റെ അര്‍ത്ഥം, ആ സമൂഹത്തില്‍ മനുഷ്യന്‍ സൃഷ്ടിച്ചതെല്ലാം നശിപ്പിക്കപ്പെടുമെന്നാണോ? ഒരിക്കലുമല്ല. ഉല്പാദനശക്തികള്‍, ഉല്പാദനസാമഗ്രികള്‍, ശാസ്ത്രസിദ്ധികള്‍, ഭൗതികനേട്ടങ്ങള്‍, സാംസ്കാരിക സമ്പത്ത് തുടങ്ങിയ എല്ലാം നിലനിര്‍ത്തുകയും പുഷ്ടിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ആ അടിസ്ഥാനത്തില്‍ നോക്കുമ്പോ‌ള്‍ നിഷേധത്തിന്റെ നിഷേധത്തില്‍ അനുസ്യൂതത്വം കൂടിയുണ്ടെന്ന കാര്യം കാണാവുന്നതാണ്.

സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ നോക്കുക. പ്രാചീനദശയില്‍ കല്ലും വില്ലുമായിരുന്നു മനുഷ്യന്റെ പണിയായുധങ്ങള്‍. എന്നാല്‍ ഇന്നവന്റേത് ആറ്റം പിളര്‍ന്നുകൊണ്ടുള്ള പണിയായുധങ്ങളാണ്. താഴ്ചയില്‍ നിന്ന് ഉയര്‍ച്ചയിലേക്കും, ലാളിത്യത്തില്‍ നിന്ന് സങ്കീര്‍ണ്ണതയിലേക്കും, കടന്നുചാടിയതിന്റെ ഉദാഹരണമാണിത്. അജൈവ വസ്തുക്കളില്‍ നിന്ന് രാസപരിണാമത്തിന്റെ ഫലമായി ജൈവവസ്തുക്കളുന്റായതും, പ്രകൃതിയിലെ മറ്റുദാഹരണമാണ്. കമ്മ്യൂണിസത്തിന്റെ ആദിമദശയില്‍ ഉണ്ടായത് പ്രാകൃത കമ്മ്യൂണിസമാണ്. അന്ന് പൊതുവുടമയായിരുന്നു.അതായത് സമൂഹത്തിലെ അംഗങ്ങളെല്ലാവരും സമ്പത്തിന്റെ ഉടമകളായിരുന്നുവെന്നര്‍ത്ഥം. സ്വത്തുള്ളവനും ഇല്ലാത്തവനും എന്ന വ്യത്യസ്തനില ആദിമമനുഷ്യന്‍ അറിഞ്ഞിരുന്നില്ല. മാനവരാശിയുടെ പുരോഗമനത്തിന് അനിവാര്യമെന്ന നിലയില്‍, സ്വകാര്യസ്വത്തോട് കൂടിയ സാമൂഹികക്രമമാണ് പിന്നീടുണ്ടായത്. ഇന്നിപ്പോള്‍ അതും നിഷേധിക്കപ്പെടുകയാണ്. തല്‍സ്ഥാനത്ത് ഉയര്‍ന്നുവരുന്നത് ശാസ്ത്രീയ കമ്മ്യൂണിസമാണ്. മനുഷ്യനിതുവരെ ആര്‍ജ്ജിച്ച എക്കാ സംസ്കാരസിദ്ധികളും നിലനിര്‍ത്തിക്കൊണ്ടുള്ള പുതിയ പൊതുവുടമ ഭൂസമ്പ്രദായം ലാളിത്യത്തില്‍ നിന്നും സങ്കീര്‍ണ്ണതയിലേക്ക് എത്തിയ വികാസത്തിന്റെ മറ്റൊരു ഉദാഹരണമാണ്.

വൈരുദ്ധ്യവാദത്തിന്റെ പ്രധാന നിയമങ്ങളെക്കുറിച്ചാണ് നാമിതുവരെ ചര്‍ച്ച ചെയ്തത്. പ്രകൃതിയില്‍ കാണുന്ന എല്ലാ വസ്തുക്കള്‍ക്കും, പ്രതിഭാസങ്ങള്‍ക്കും തമ്മില്‍ പരസ്ബപരന്ധമുണ്ട്. ഒറ്റപ്പെട്ടു നില്‍ക്കുന്ന യാതൊന്നും ഈ ലോകത്തില്‍, പ്രപഞ്ചത്തില്‍, ഇല്ലായെന്നതാണ് വൈരുദ്ധ്യവാദത്തിന്റെ പ്രധാനതത്വം. ഭൗതികവസ്തുക്കളും, ആശയങ്ങളും, സാമൂഹ്യസ്ഥാപനങ്ങളുമെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ശാസ്ത്രവിജ്ഞാനം വളര്‍ന്നുവരുന്തോറും ഈ ബന്ധങ്ങളെക്കുറിച്ച് നമ്മുക്ക് കൂടുതല്‍ മനസ്സിലാക്കുവാന്‍ കഴിയുന്നു. അതുപോലെ തന്നെ പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാകുന്തോറും മേല്‍പറഞ്ഞ ചലന നിയമങ്ങള്‍, സത്യമാണെന്ന് വൈരുദ്ധ്യവാദം അംഗീകരിക്കാത്ത ശാസ്ത്രജ്ഞന്മാര്‍ പോലും അംഗീകരിക്കുന്നു. ഈ നിയമങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ സാര്‍വ്വത്രികമായ സ്വഭാവമുണ്ട്. മാര്‍ക്സും, എംഗല്‍സും വൈരുദ്ധ്യവാദത്തെ വെറുമൊരു സിദ്ധാന്തം എന്ന നിലയ്ക്കല്ല കണ്ടത്. അതു ജ്ഞന സമ്പാദനത്തിനുള്ള മാര്‍ഗ്ഗവും പ്രവര്‍ത്തനത്തിനുള്ള വഴികാട്ടിയുമാണെന്നവര്‍ വ്യക്തമാക്കി. വളര്‍ച്ചയുടെ പൊതുനിയമങ്ങളെക്കുറിച്ചുള്ള ജ്ഞാനം ഭൂതകാലത്തെ വിശകലനം ചെയ്യുവാനും,ഭാവിയെ മുന്‍കൂട്ടിക്കാണുവാനുമുള്ള കഴിവുമുണ്ടാകുമെന്ന് അവര്‍ കണ്ടുപിടിച്ചു. മുതലാളിത്ത വ്യവസ്ഥയുടെ ഉല്‍ഭവത്തെക്കുറിച്ചും, വളര്‍ച്ചയെക്കുറിച്ചും നാശത്തെക്കുറിച്ചും ആത്മവിശ്വാസത്തോടെ അവര്‍ക്ക് പറയുവാന്‍ കഴിഞ്ഞത് അക്കാരണത്താലാണ്.

മൂലാധാരം: എന്താണ് മാര്‍ക്സിസം? - എന്‍.ഇ.ബാലറാം

ബന്ധപ്പെട്ട വായന:
  1. വൈരുദ്ധ്യാത്മക ഭൗതികവാദം - വിക്കിപ്പീഡിയ
  2. വൈരുദ്ധ്യാത്മക വാദം - വിക്കിപ്പീഡിയ
  3. ഭൗതികവാദം
  4. Dialectics for Kids

Wednesday, November 11, 2009

ഉപതിരഞ്ഞെടുപ്പ് ഫലം - ചില ചിന്തകള്‍

ചിന്തകളുടെ ചായ്വ് ഇടത്തേക്കായിരുന്നു പണ്ട് മുതലേ. ഓരോ ഇലക്ഷന് ശേഷവും ഇടതുപക്ഷത്തിന്റെ ജയപരാജയങ്ങളും വികാരപരമായിത്തന്നെയാണ് ഉള്‍ക്കൊണ്ടിരുന്നത്. കഴിഞ്ഞ ലോകസഭാ ഇലക്ഷന് ഇടതുപക്ഷത്തിനേറ്റ അടി, പണ്ട് യു.ഡി.എഫിന് വടക്കാഞ്ചേരി മണ്ഡലത്തില്‍ മുരളിയെ നിര്‍ത്തി തോറ്റപ്പോള്‍ കിട്ടിയതിനേക്കാള്‍ രൂക്ഷതയേറിയതാണെന്നാണ് എനിക്ക് തോന്നിയത്. എന്നാല്‍ ഇത്തവണത്തെ ഉപതെരെഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം രോമാഞ്ചമണിയുന്നവരെ കാണുമ്പോള്‍ ഒരു തരം നിസ്സഹായതയാണ് തോന്നുന്നത്.

ജനാധിപത്യ സമ്പ്രദായത്തില്‍ നടക്കുന്ന തെരെഞ്ഞെടുപ്പില്‍ ഒരു കക്ഷിക്ക് പ്രയോജനമുണ്ടാക്കുന്നത് അവര്‍ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിയുടെ ജയമാണ് എന്ന കാര്യത്തില്‍ സംശയമില്ല. ചില നിബന്ധനകള്‍ക്ക് വിധേയമായി ഭരിക്കുന്ന കക്ഷിക്കെതിരായുള്ള വിധിയായിട്ടും അതിനെ നമ്മുക്ക് കണക്കാക്കാം. എന്നാല്‍ ആ നിബന്ധനകള്‍ക്കപ്പുറത്ത് ഒരു വിജയത്തെ ഭരണ കക്ഷിയുടെ പരാജയമായി വിലയിരുത്തപ്പെടുന്നത് അല്പത്തരമാണ്. ഈ നാറിയ പണിയാണ്, നമ്മുടെ പ്രിയ മാദ്ധ്യമങ്ങളും വലതുകക്ഷി നേതാക്കളും യാതൊരുളുപ്പിമില്ലാതെ കാണിച്ചുകൊണ്ടിരിക്കുന്നത്.


യു.ഡി.എഫിന്റെ മൂന്ന് സിറ്റിങ്ങ് സീറ്റുകളില്‍, അവരുടെ ഉരുക്കു കോട്ടയായ കണ്ണൂര്‍ നിയമസഭാ മണ്ഡലമുള്‍പടെ (കണ്ണൂരെന്ന് കേള്‍ക്കുമ്പോള്‍ ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയല്ലേ എന്ന് സംശയം സ്വാഭാവികം. എന്നാല്‍ ഇടതിതര കക്ഷികള്‍ക്ക് "പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാത്ത"കണ്ണൂരിലെ ഈ നിയമസഭാ മണ്ഡലത്തില്‍ ഒരൊറ്റത്തവണ മാത്രമേ ഇടതുപക്ഷത്തിന് ജയിക്കുവാന്‍ സാധിച്ചിട്ടുള്ളൂ.) ഉള്ളവയില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ സാദ്ധ്യത കൂടുതല്‍ യു.ഡി.എഫിനാണ് എന്നത് ഏത് കൊച്ചു കുട്ടിക്കും അറിവുള്ള കാര്യമാണ്.

"വിഎസ് സര്‍ക്കാര്‍ രാജിവെച്ച് ജനവിധി തേടണം" - കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല.
"തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രാജിവയ്ക്കണം"; കെ എം മാണി.

കഴിഞ്ഞ യു.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്തൊരു ഉപതെരെഞ്ഞെടുപ്പ് നടന്നിരുന്നു. യു.ഡി.എഫിന്റെ സിറ്റിങ്ങ് സീറ്റായിരുന്ന വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ അന്നത്തെ വൈദ്യുത മന്ത്രി ആയിരുന്ന കെ. മുരളീധരന്‍ മത്സരിച്ച് തോല്‍ക്കുകയാണുണ്ടായത്. എന്നിട്ട് അന്നത്തെ സര്‍ക്കാര്‍ രാജി വെച്ചോ?

ഉപതെരെഞ്ഞെടുപ്പ് ഫലങ്ങളുടെ കണക്കുകളിലേക്ക് നോക്കുമ്പോഴാണ് അതിനേക്കാള്‍ രസകരമായ സംഗതികള്‍ കാണുവാന്‍ കഴിയുന്നത്.


ശക്തമായ ഇടതനുകൂല തരംഗം നിലനിന്നിരുന്ന 2006-ലെ തെരെഞ്ഞെടുപ്പില്‍, കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ 51.10% വോട്ട് നേടിയാണ് കെ.സുധാകരന്‍ ജയിച്ചത്. 2001-ലെ തെരെഞ്ഞെടുപ്പില്‍ സുധാകരന്‍ നേടിയത് 56.81% വോട്ടാണ്. 2009-ലെ ഉപതെരെഞ്ഞെടുപ്പില്‍ ഉണ്ടാകാവുന്ന സര്‍ക്കാര്‍വിരുദ്ധ വോട്ടുകള്‍ (?) പിടിക്കുവാന്‍ അബ്ദുള്ളക്കുട്ടി പരാജയപ്പെട്ടില്ലേ എന്ന സ്വാഭാവികമായ സന്ദേഹം മാദ്ധ്യമങ്ങളൊന്നും അവലോകനം ചെയ്തു കണ്ടില്ല.

ഉപതെരെഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലേയും ആകെ പോള്‍ ചെയ്ത വോട്ടുകളും, ഇരു മുന്നണിക്ക് ലഭിച്ച വോട്ടുകളും ഒക്കെ വെച്ച് ഒരു പഠനം നടത്തുകയാണെങ്കില്‍ ലഭിക്കുന്നത് മാദ്ധ്യമങ്ങള്‍ തന്നിട്ടുള്ളതില്‍ നിന്നും വളരെ വ്യത്യസ്തമായൊരു ചിത്രമായിരിക്കും.

2009-ല്‍ മൂന്ന് മണ്ഡലങ്ങളില്‍ നിന്നുമാകെ പോള്‍ ചെയ്ത വോട്ടില്‍, യു.ഡി.എഫ്-ന്റെ പങ്കെന്ന് പറയുന്നത്, 50.32% വോട്ടാണ്. 2006-ലെ തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഈ മണ്ഡലങ്ങളിലുണ്ടായിരുന്ന സ്വാധീനം 53.01% വോട്ടാണെന്ന കാര്യം കൂടി പറയുമ്പോഴേ ചിത്രം പൂര്‍ണ്ണമാകുന്നുള്ളൂ. അതായത്, 2006-ലെ ഇടതനുകൂലതരംഗത്തിന്റെ സമയത്തുള്ള അത്ര വോട്ട് പോലും യു.ഡി.എഫിന് ഇത്തവണ പിടിക്കുവാന്‍ സാധിച്ചിട്ടില്ല.


അതേ സമയം, എല്‍.ഡി.എഫിനാകട്ടെ "കടുത്ത സര്‍ക്കാര്‍വിരുദ്ധതരംഗത്തിനിടയിലും" 2006-ലെ വോട്ട് ശതമാനം നിലനിര്‍ത്തുവാന്‍ സാധിച്ചു. 2006-ല്‍ 41.35% ഉണ്ടായിരുന്നത് 2009-ല്‍ 41.38% ആയി. 0.03% വോട്ടിന്റെ ആ ചെറിയ വര്‍ദ്ധനവ് കണക്കാക്കതെയിരിക്കുകയാണെങ്കില്‍ പോലും, എല്‍.ഡി.എഫ്-ന് കാര്യമായ പരിക്ക് ഈ തെരെഞ്ഞെടുപ്പില്‍ സംഭവിച്ചിട്ടില്ല.

മൂന്ന് മണ്ഡലങ്ങളിലേയും ആകെ വോട്ടിന്റെ വര്‍ദ്ധനവ് 5.52 ശതമാനമാണ് (2006-ലെ 269054-ല്‍ നിന്നും 2009-ല്‍ 283916 ആയി). യു.ഡി.എഫിന്റെ വോട്ട് 2006-ലെ 142614-ല്‍ നിന്നും 142880 ആയി വര്‍ദ്ധിച്ചു (0.19% വര്‍ദ്ധനവ്). അതേ സമയം എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്നവരുടെ വര്‍ദ്ധനവെന്ന് പറയുന്നത്, 5.58 ശതമാനമാണ് (2006-ലെ 111268-ല്‍ നിന്നും 117472). ചുരുക്കത്തില്‍ മണ്ഡലങ്ങളിലെ ആകെ വോട്ടര്‍മാരുടെ വര്‍ദ്ധനവിനേക്കാള്‍ എല്‍.ഡി.എഫ് വോട്ടുകള്‍ വര്‍ദ്ധിച്ചു (ആകെ വര്‍ദ്ധനവില്‍ നിന്നും യു.ഡി.എഫിന് പോയത് കണക്കാക്കാതെയാണിത്). എല്‍.ഡി.എഫിന് അനുകൂലമായി കള്ളവോട്ടുകള്‍ പുതിയതായി കൂട്ടിച്ചേര്‍ത്തിട്ടുണ്ട് എന്ന വാദം പോലും ഈ കണക്കുകള്‍ക്ക് മുന്നില്‍ നിലനില്‍ക്കുന്നില്ല. കള്ളവോട്ടുകള്‍ പോള്‍ ചെയ്തിട്ടില്ല എന്ന യു.ഡി.എഫ് നേതാക്കളുടെ സെര്‍ട്ടിഫിക്കറ്റ് കൂടെ വയ്ക്കുമ്പോള്‍, എല്‍.ഡി.എഫിന്റെ വര്‍ദ്ധിച്ച ജനപിന്തുണയ്ക്ക് നേരെ കണ്ണടയ്ക്കുവാന്‍ ബുദ്ധിയും വിവേകവുമുള്ളവര്‍ക്ക് സാധിക്കില്ല.

ഈ കണക്കുകളൊന്നും കാണാതെ എല്‍.ഡി.എഫിനെതിരായ ജനവിധിയാണിത്, ഗവണ്‍മെന്റ് രാജി വയ്ക്കണം എന്നൊക്കെ പറയുന്നത് രാഷ്ട്രീയമായ പക്വതയില്ലായ്മയാണ്. ഇടതുപക്ഷത്തെ അന്ധമായി എതിര്‍ക്കുക എന്നൊരു നയം മാത്രമുള്ള വലതു കക്ഷികളില്‍ നിന്നും ഇതിനേക്കാള്‍ ബാലിശമായ പ്രസ്താവനകളും, പ്രവര്‍ത്തനങ്ങളും ഉണ്ടാകാതെയിരിക്കുന്നതില്‍ മാത്രമേ അദ്ഭുതമുള്ളൂ.

Tuesday, November 10, 2009

Revolution||വിപ്ലവം

(ഏതോ ഒരു ബ്ലോഗ്ഗില്‍ കണ്ട ചില ചോദ്യങ്ങള്‍ക്ക് എനിക്ക് അറിയാവുന്ന രീതിയില്‍ ഉത്തരം നല്‍കിയിട്ടുണ്ട്. തെറ്റുകളുണ്ടായേക്കാം. തിരുത്തുക)

ചോദ്യം: ഒന്നു കൂടെ ആലോചിച്ചു പറയൂ, തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം [Dictatorship of the Proletariat ] എന്ന ആശയം ഉപേക്ഷിച്ചോ, ഇല്ലയോ? (ഇവിടെ നിന്ന്)

ഉത്തരം: ഇന്ത്യയിലെ മുഖ്യധാരാ ഇടതുകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)-യുടെ ഭരണഘടനയുടെ വകുപ്പ് രണ്ടില്‍ (ലക്ഷ്യം) പറഞ്ഞിരിക്കുന്നതാണ് താഴെ എഴുതുന്നത്,


ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ്‌ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്‌). തൊഴിലാളിവര്‍ഗ സര്‍വാധിപത്യഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈവരുത്തുകയാണ്‌ പാര്‍ട്ടിയുടെ ലക്ഷ്യം. മാര്‍ക്‌സിസം-ലെനിനിസത്തിന്റെ സിദ്ധാന്തങ്ങളും തത്ത്വശാസ്‌ത്രവുമാണ്‌ പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും വഴികാട്ടുന്നത്‌. മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥയ്‌ക്ക്‌ അറുതി വരുത്തി, അധ്വാനിക്കുന്ന ജനങ്ങള്‍ക്ക്‌ പൂര്‍ണമോചനത്തിലേക്കുള്ള ശരിയായ വഴി കാട്ടാന്‍ മാര്‍ക്‌സിസം-ലെനിനിസത്തിനു മാത്രമേ കഴിയൂ. തൊഴിലാളിവര്‍ഗ സാര്‍വദേശീയത്വത്തിന്റെ കൊടി പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നു.

ഇതിന്റെ അര്‍ത്ഥം മറ്റൊന്നുമല്ല. ഏതൊരു രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയുമെന്ന പോലെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ലക്ഷ്യം അടിസ്ഥാന വര്‍ഗ്ഗത്തിന്റെ സര്‍വ്വാധിപത്യമാണ്. ഇംഗ്ലീഷിലിതിനെ ചോദ്യത്തില്‍ പറഞ്ഞിരിക്കുന്നതു പോലെ, Dictatorship of the Proletariat എന്ന് പറയും. ചുരുക്കത്തില്‍, ഒരു രാജ്യത്തിന്റെ സര്‍വ്വ സ്വത്തുക്കളിലും, ഉല്പാദനോപാധികളിലും നിയന്ത്രണം അടിസ്ഥാന വര്‍ഗ്ഗത്തിനായിരിക്കും. ഭരണചക്രം തിരിയുന്നത് തൊഴിലാളികളുടെ താല്പര്യ സംരക്ഷണത്തിനനുസരിച്ചായിരിക്കും.

ചോദ്യം: തൊഴിലാളി എന്ന് പറയുന്നത് ആരെയാണ്?

ത്തരം: അപ്പം തിന്നുവാന്‍ സ്വന്തം അദ്ധ്വാനം മാത്രം വില്‍ക്കുന്നവനെ തൊഴിലാളി എന്ന് വിളിക്കാം. മാര്‍ക്സിയന്‍ നിര്‍വ്വചനമനുസരിച്ച് ഉല്പാദനോപാധികളുടെ ഉടമസ്ഥാവകാശമില്ലാത്ത, കൂലിക്ക് കായികശക്തി വില്പനച്ചരക്കാക്കുന്ന, സമൂഹത്തില്‍ സമ്പത്ത് നിര്‍മ്മിക്കുന്ന ആ സാമൂഹിക വിഭാഗത്തെയാണ് തൊഴിലാളിവര്‍ഗ്ഗം എന്ന് വിശേഷിപ്പിക്കുന്നത്.

ചോദ്യം: അനില്‍ അമ്പാനിയും, സി.കെ.ജാനുവും ഉള്‍പ്പെട്ടതാണു ഇന്‍ഡ്യ. എനിക്ക് ഒരു കാറുണ്ട്, ഒരു വീടുണ്ട്, ഫോണുണ്ട്, കമ്പ്യൂട്ടറുണ്ട്. ഇത്രയും ഉള്ള ഞാന്‍ തീര്‍ച്ചയായും മേല്‍‌പ്പറഞ്ഞ തൊഴിലാളിയുടെ നിര്‍വചനത്തില്‍ വരുന്നില്ല. എന്താ ബീഫ് ഫ്രൈ, നിങ്ങള്‍ ലക്ഷ്യത്തിലെത്തിയാല്‍ എന്റെ സ്ഥാനം എവിടെയാണു? (ഇവിടെ)


ഉത്തരം: നിങ്ങളുടെ ചോദ്യത്തില്‍ തന്നെ ഉത്തരവും ഒളിഞ്ഞ് കിടപ്പുണ്ട്. അനില്‍ അമ്പാനിയും സി.കെ.ജാനുവും ഉള്‍പ്പെട്ടതാണ് ഇന്ത്യാ മഹാരാജ്യം. ഇന്നത്തെ ഭരണകൂടങ്ങള്‍, ഇവരിലാരുടെ ആരുടെ താല്പര്യമാണ് സംരക്ഷിക്കുന്നത്. കാലാകാലങ്ങളായി അവഗണനകളനുഭവിക്കുന്ന സി.കെ. ജാനുവുള്‍പ്പെടുന്ന ജനവിഭാഗങ്ങള്‍ക്കും ഈ രാജ്യത്തിന്റെ സ്വത്തുക്കളില്‍ (resources) അനില്‍ അമ്പാനിയുടേതിനു തുല്യമായ അവകാശങ്ങളില്ലേ? തികച്ചും മനുഷ്യരഹിതമായ ഈ അന്യായങ്ങള്‍ക്കിടയിലും അവരെ വെറുതെ വിടുവാന്‍ നമ്മുടെ ഭരണകൂടങ്ങള്‍ സമ്മതിക്കുന്നുവോ? ഉത്തരേന്ത്യയിലെ മവോയിസ്റ്റ് ബെല്‍റ്റില്‍ സംഭവിക്കുന്നതെന്താണ്? ഭരണകൂടം ഈ സമ്പന്നവര്‍ഗ്ഗങ്ങളുടെ താല്പര്യ സംരക്ഷണത്തിനായി പാവപ്പെട്ട കര്‍ഷകരേയും ആദിവാസികളേയും ദളിത് വിഭാഗങ്ങളേയും ദ്രോഹിക്കുന്നതല്ലേ? ഗുജറാത്തില്‍ വികസനത്തിനായി (ആരുടെ വികസനത്തിനായി എന്നതാണ് അടുത്ത ചോദ്യം), വൈദ്യുതോല്പാദനത്തിനായി നര്‍മ്മദ നദിക്ക് കുറുകെ അണകെട്ടുമ്പോള്‍ സ്വന്തം ഭൂമിയും കിടപ്പാടവുമൊക്കെ നഷ്ടപ്പെട്ടവരെക്കുറിച്ച് ആരെങ്കിലും ദുഃഖിച്ച് കണ്ടുവോ?

അങ്കിള്‍ എന്ന വ്യക്തിക്ക് ചെറുപ്പത്തില്‍ നല്ല ഭക്ഷണം കഴിക്കുവാന്‍ സാധിച്ചതും, നല്ല വിദ്യാഭ്യാസം ലഭിക്കുവാന്‍ സാധിച്ചതും, അത് പോലെ തന്നെ നല്ല ജോലി ലഭിച്ചതുമൊക്കെ അങ്കിള്‍ എന്ന വ്യക്തിയുടെ മാത്രം കഴിവ് കൊണ്ടാണോ? എന്റെ ചോദ്യമിതാണ്, മുന്‍തലമുറക്കാരുടെ സമ്പത്ത് കൊണ്ടോ, ജാതിയുടെ മേന്മ കൊണ്ടോ (ദയവായി ജാതി പറയുകയാണെന്ന് കരുതരുത്. അങ്കിള്‍ ചോദ്യം ചോദിച്ചത് കൊണ്ട് മാത്രം അങ്കിള്‍ എന്ന് പറയുന്നു. ഈ ചോദ്യം ഞാനുള്‍പടെയുള്ള മദ്ധ്യവര്‍ഗ്ഗത്തിന്റെയടുത്താണ്), അല്ലാ നിങ്ങളുടെ ഈ സുഖ ജീവിതത്തിനു് (മൂന്ന് നേരം ഭക്ഷണം, എനിക്കും മക്കള്‍ക്കും ഭാര്യയ്ക്കുമൊക്കെ നല്ല വിദ്യാഭ്യാസം എന്നതൊക്കെയാണ് സുഖ ജീവിതം കൊണ്ടിവിടെ ഉദ്ദേശിക്കുന്നത്) ഹേതുവെങ്കില്‍ നിങ്ങളോട് ഞാന്‍ യോജിക്കാം. എന്നാല്‍, കഴിക്കണമെന്ന് ആഗ്രഹമുണ്ടായിട്ടും ഭക്ഷണം വാങ്ങിക്കുവാന്‍ കഴിവില്ലാത്തവര്‍ (ഹരിത വിപ്ലവത്തിന് ശേഷം ആവശ്യത്തിലധികം ഭക്ഷണമുണ്ടാവുകയും എന്നാല്‍ സമൂഹത്തിന്റെ താഴേക്കിടയിലുള്ളവര്‍ക്ക് അത് വാങ്ങിക്കുവാനുള്ള ശേഷിയില്ലാത്തത് കൊണ്ട് പട്ടിണി കിടക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ എന്ന കാര്യം കൂടി ഇവിടെ പറയേണ്ടിയിരിക്കുന്നു), പഠിക്കുവാന്‍ താല്പര്യമുണ്ടായിട്ടും പഠിക്കുവാന്‍ കഴിയാത്തവര്‍, പിടിപാടില്ലാത്തതിനാല്‍ നല്ല ജോലി ലഭിക്കാത്തവര്‍, ഇതിനു പുറമെ സാമൂഹികമായി ഈ നൂറ്റാണ്ടിലും വളരെ പിന്നോക്കം നില്‍ക്കുന്നവര്‍. ഇവര്‍ക്കൊക്കെ കറന്റു കട്ടില്ലാത്ത ജീവിതത്തിനേക്കാളും, ഗട്ടറില്ലാത്ത റോഡിനേക്കാളുമൊക്കെ ആവശ്യം അടിസ്ഥാന സൗകര്യങ്ങളാണ്. പത്തോ ആയിരമോ ജന്മദിനത്തിന് കൊടുത്താല്‍ തീരുന്ന പ്രശ്നങ്ങളല്ല ഇതൊന്നും. കൊക്കോകോളാ കമ്പനിയില്‍ നക്കാപ്പിച്ച ശമ്പളം കൊടുത്താലും ഇവര്‍ നേരിടുന്ന പ്രതിസന്ധികള്‍ തീരുന്നില്ല. എന്തെങ്കിലും ചെയ്യുവാന്‍ കഴിയുന്ന ഭരണകൂടം എന്താണ് ചെയ്യുന്നതെന്നും, അവര്‍ ആരുടെ താല്പര്യമാണ് സംരക്ഷിക്കുന്നതെന്നും മുമ്പ് പറഞ്ഞു കഴിഞ്ഞു.
ഈ സ്ഥിതി മാറുവാന്‍ ഭരണത്തില്‍ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ പ്രതിനിധികള്‍ വരണം. സായുധ വിപ്ലവത്തിലൂടെ ബൂര്‍ഷ്വാ ഭരണകൂടത്തെ മറിച്ചിടുക എന്ന ചിന്താധാര, ഇന്ത്യയിലെ മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നേ ഉപേക്ഷിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന ജനാധിപത്യ സമ്പ്രദായത്തിലൂടെ തൊഴിലാളിവര്‍ഗ്ഗതാല്പര്യങ്ങള്‍ സംരക്ഷിക്കുക എന്നത് തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയവും.

അതിനാല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുക എന്നാല്‍ ജനാധിപത്യ ധ്വംസനം എന്ന് ചിലര്‍ പറയുന്നത് അവരുടെ അറിവില്ലായ്മയോ വിരോധമോ ബാലിശതയോ ഒക്കെയാണ് (ഇത്തരം പ്രകോപനങ്ങള്‍ ഏതൊരു വിപ്ലവകാരിയും നേരിട്ടിട്ടുണ്ടായിരിക്കും. അവയൊക്കെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണ് ആദ്യം വേണ്ടത്. അതിനേക്കാളൊക്കെ വിലയുള്ളതാണ് ഒരു സാധാരണക്കാരന് ഉണ്ടായേക്കാവുന്ന ഇത്തരത്തിലുള്ള സംശയങ്ങള്‍)

Sunday, November 8, 2009

Genesis || ഉല്പത്തി

ലോകം അവസാനിച്ചു. ദൈവം അടുത്ത സൃഷ്ടിക്കൊരുങ്ങി.

"കഴിഞ്ഞ തവണ ഒരു ആണിനേയും പെണ്ണിനേയും മാത്രം സൃഷ്ടിച്ചത് കൊണ്ട് പല പ്രശ്നങ്ങളുമുണ്ടായി. ഇത്തവണ അത് സംഭവിക്കരുത്." ദൈവം ആലോചിച്ചു.

"....അഗമ്യഗമനം ആദ്യമേ മനുഷ്യര്‍ക്കിടയില്‍ സംഭവിച്ചാല്‍ പിന്നെ വരുന്നവര്‍ക്ക് തങ്ങളുടെ മുന്‍തലമുറയെക്കുറിച്ചുള്ള ബഹുമാനം കുറയും. അതായത്, താഴേക്കുള്ള ഒരു തലമുറയിലും അടുത്ത രക്തബന്ധമുള്ളവര്‍ തമ്മിലുള്ള സന്താനോല്പാദനത്തിന് ഇടവരരുത്. ഒരു പക്ഷെ മുറച്ചെറുക്കന്‍/മുറപ്പെണ്ണ് ബന്ധമാകാം. മാത്രവുമല്ല, ഒരു പെണ്ണിന് ഒരു ആണിന്റെയടുത്തും (തിരിച്ചും - ഒരു ആണിന് ഒരു പെണ്ണിന്റെയടുത്തും) മാത്രമേ ബന്ധപ്പെടുവാന്‍ കഴിയുകയുള്ളൂ. ഈ നിബന്ധനകളെല്ലാം അണുവിട തെറ്റാതെ പാലിക്കണമെങ്കില്‍, ഞാന്‍ ഏറ്റവും കുറഞ്ഞത് എത്ര എണ്ണം ആണിനേയും പെണ്ണിനേയും ഞാന്‍ സൃഷ്ടിക്കണം?"ദൈവം ആലോചന തുടര്‍ന്നു...

Rate this post

About Me

My photo
Omnipresent. ഞങ്ങളെ എല്ലാവര്‍ക്കുമറിയാം. ഞങ്ങളാരെന്നും, ഞങ്ങളുടെ രാഷ്ട്രീയമെന്തെന്നും എല്ലാം. അത് തന്നെയാണ് ഞങ്ങളുടെ ശാപവും. ഞങ്ങളുടെ അഭിപ്രായങ്ങളെ ആ ഒരു ജാലകത്തില്‍ കൂടി മാത്രം കാണുവാനും വിമര്‍ശിക്കുവാനും തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഒളിച്ചോടി. ഇപ്പോള്‍ ഇവിടെ പൊങ്ങുന്നു.

Followers

Counted!

free web counter
Creative Commons License ബീഫ് ഫ്രൈ || b33f fry by ബീഫ് ഫ്രൈ is licensed under a Creative Commons Attribution 2.5 India License. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ താള്‍ നോക്കുക.