Tuesday, September 14, 2010

വിമര്‍ശനാത്മക-ഉട്ടോപ്യന്‍ സോഷ്യലിസവും കമ്മ്യൂണിസവും || Critical-Utopian Socialism and Communism

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ മൂന്നാം അദ്ധ്യായത്തിലെ ഒരു ഭാഗമാണിത്. യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എഴുതിയിട്ടുണ്ട്.]

1. പിന്തിരിപ്പന്‍ സോഷ്യലിസം

1.a ഫ്യൂഡല്‍ സോഷ്യലിസം

1.b പെറ്റിബൂര്‍ഷ്വാ സോഷ്യലിസം

1.c ജര്‍മ്മന്‍ അഥവാ 'സത്യ' സോഷ്യലിസം

2. യാഥാസ്ഥിതിക അഥവാ ബൂര്‍ഷ്വാ സോഷ്യലിസം

3. വിമര്‍ശനാത്മക-ഉട്ടോപ്യന്‍ സോഷ്യലിസവും കമ്മ്യൂണിസവും

മഹത്തായ ഓരോ ആധുനിക വിപ്ലവത്തിലും, ബബേഫും മറ്റും ചെയ്തിട്ടുള്ള പോലെ, തൊഴിലാളിവര്‍ഗ്ഗത്തിന്റെ ആവശ്യങ്ങളെ എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള സാഹിത്യത്തെപ്പറ്റിയല്ല ഞങ്ങളിവിടെ സൂചിപ്പിക്കുന്നത്.

ഫ്യൂഡല്‍ സമൂഹത്തെ അട്ടിമറിച്ചുകൊണ്ടിരുന്ന ഘട്ടത്തിലെ സാര്‍വ്വത്രിക കോളിളക്കത്തിനിടയില്‍ സ്വന്തം ലക്ഷ്യങ്ങള്‍ നേടുവാന്‍ തൊഴിലാളിവര്‍ഗ്ഗം നട്ടത്തിയ ആദ്യത്തെ പ്രത്യക്ഷസംരഭങ്ങള്‍ അനിവാര്യമായ പരാജയത്തില്‍ കലാശിച്ചു. ഇതിനുള്ള കാരണം, തൊഴിലാളിവര്‍ഗ്ഗത്തിന്റെ അവികസ്ഥിതിയും അതിന്റെ മോചനത്തിനാവശ്യമായ സാമ്പത്തികോപാധികളുടെ അഭാവവുമായിരുന്നു. ഈ ഉപാധികള്‍ ഇനിയും സൃഷ്ടിക്കപ്പെടേണ്ടതായിട്ടാണിരുന്നത്. ആസന്നമായ ബൂര്‍ഷ്വാ യുഗത്തിനു മാത്രമേ അവയെ സൃഷ്ടിക്കുവാന്‍ കഴിയുമായിരുന്നുള്ളൂ. തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഈ പ്രഥമസംരംഭങ്ങളെ അനുഗമിച്ചുണ്ടായ വിപ്ലവ സാഹിത്യത്തിന് അവശ്യം ഒരു പിന്തിരിപ്പന്‍ സ്വഭാവമുണ്ടായിരുന്നു. സാര്‍വ്വത്രികമായ സര്‍വ്വസംഗപരിത്യാഗവും ഏറ്റവും പ്രാകൃതമായ രൂപത്തിലുമുള്ള സാമൂഹ്യസമീകരണവുമാണ് അതു പഠിപ്പിച്ചത്.

സോഷ്യലിസ്റ്റെന്നും, കമ്മ്യൂണിസ്റ്റെന്നും ശരിക്കു വിളിക്കാവുന്ന സംഹിതകള്‍ - അതായത്, സെന്‍-സിമോന്‍, ഫര്യേ, ഓവന്‍ തുടങ്ങിയവരുടെ സംഹിതകള്‍ - നിലവില്‍ വരുന്നത് തൊഴിലാളിവര്‍ഗ്ഗവും ബൂര്‍ഷ്വാസിയും തമ്മിലുള്ള (ബൂര്‍ഷ്വാകളും തൊഴിലാളിയും എന്ന ഒന്നാം അദ്ധ്യായം നോക്കുക) സമരത്തിന്റെ മുന്‍വിവരിച്ച പ്രാരംഭഘട്ടത്തിലാണ്.

ഈ സംഹിതകളുടെ സ്ഥാപകന്മാര്‍ വര്‍ഗ്ഗവൈരങ്ങളും നിലവിലുള്ള സാമൂഹ്യക്രമത്തിലെ വിനാശകശക്തികളുടെ പ്രവര്‍ത്തനങ്ങളും കാണുന്നുവെന്നത് പരമാര്‍ത്ഥമാണ്. എന്നാല്‍ അന്ന് ശൈശവാവസ്ഥയില്‍ മാത്രമായിരുന്ന തൊഴിലാളിവര്‍ഗ്ഗം ചരിത്രപരമായ മുന്‍കൈയോ സ്വതന്ത്രമായ ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനമോ ഇല്ലാത്ത ഒരു വര്‍ഗ്ഗമായ്യിട്ടാണ് അവരുടെ കാഴ്ചയില്‍ പെട്ടത്.

വര്‍ഗ്ഗവൈരത്തിന്റെ വികാസം വ്യവസായത്തിന്റെ വികാസവുമായി ചുവടൊപ്പിച്ചു നീങ്ങുന്നതുകൊണ്ട് അന്നത്തെ സാമ്പത്തികസ്ഥിതിയില്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ മോചനത്തിനാവശ്യമായ ഭൗതികോപാധികള്‍ അവര്‍ക്കു കാണുവാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് അവര്‍ ഈ ഉപാധികളുടെ സൃഷ്ടിക്ക് ആവശ്യമായ ഒരു പുതിയ സാമൂഹ്യശാസ്ത്രത്തേയും പുതിയ സാമൂഹ്യ നിയമങ്ങളേയും തേടിപ്പോകുന്നു.

ചരിത്രത്തിന്റെ പ്രവര്‍ത്തനം അവര്‍ സ്വന്തമായി കണ്ടുപിടിക്കുന്ന പ്രവര്‍ത്തനത്തിന് വഴങ്ങിക്കൊടുക്കണം, ചരിത്രപരമായി സൃഷ്ടിക്കപ്പെടുന്ന മോചനോപാധികള്‍ സങ്കല്പിതങ്ങളായ ഉപാധികള്‍ക്ക് വഴി മാറിക്കൊടുക്കണം. ക്രമേണ സ്വമേധയാ വളരുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ വര്‍ഗ്ഗസംഘടന ഈ കണ്ടുപിടുത്തക്കാര്‍ പ്രത്യേകം കെട്ടിച്ചമച്ചുണ്ടാക്കുന്ന ഒരു സമൂഹത്തിന്റെ സംഘടനയ്ക്ക് വഴങ്ങണം. തങ്ങളുടെ സാമൂഹ്യപദ്ധതികള്‍ക്കു വേണ്ടി പ്രചാരവേല നടത്തുകയും അവ നടപ്പില്‍ വരുത്തുകയും ചെയ്യുക - ഇതു മാത്രമാണ് അവരുടെ ദൃഷ്ടിയില്‍ ഭാവിചരിത്രത്തിന്റെ രത്നച്ചുരുക്കം.

ഏറ്റവും കഷ്ടതയനുഭവിക്കുന്ന വര്‍ഗ്ഗമെന്ന നിലയ്ക്ക് തൊഴിലാളിവര്‍ഗ്ഗത്തിന്റെ താല്പര്യങ്ങളെ മുഖ്യമായും ശ്രദ്ധിക്കണമെന്ന ബോധത്തോടുകൂടിയാണ് അവര്‍ അവരുടെ പദ്ധതികള്‍ രൂപീകരിച്ചിട്ടുള്ളത്. ഏറ്റവും കഷ്ടതയനുഭവിക്കുന്ന വര്‍ഗ്ഗമെന്ന് നിലയ്ക്ക് മാത്രമേ അവരെ സംബന്ധിച്ചിടത്തോളം തൊഴിലാളി വര്‍ഗ്ഗം നിലനില്‍ക്കുന്നുള്ളൂ.

വര്‍ഗ്ഗസമരത്തിന്റെ അവികസിതസ്ഥിതിയും അതുപോലെ സ്വന്തം പരിതസ്ഥിതികളും മൂലം തങ്ങള്‍ എല്ലാ വര്‍ഗ്ഗവൈരങ്ങള്‍ക്കും എത്രയോ ഉപരിയാണെന്ന് ഇത്തരം സോഷ്യലിസ്റ്റുകള്‍ സ്വയം കരുതുന്നു. സമൂഹാംഗങ്ങളില്‍ ഓരോരുത്തരുടെയും, ഏറ്റവും സുഖസൗകര്യങ്ങള്‍ അനുഭവിക്കുന്നവരുടെ പോലും, സ്ഥിതി നന്നാക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. തല്‍ഫലമായി വര്‍ഗ്ഗവ്യത്യാസം നോക്കാതെ സമൂഹത്തോടൊട്ടാകെ, പോരാ, ഭരണാധികാരിവര്‍ഗ്ഗത്തോട് പ്രത്യേകിച്ചും, അവര്‍ എപ്പോഴും അഭ്യര്‍ത്ഥിക്കുന്നു. കാരണം, തങ്ങളുടെ സംഹിതയെ ജനങ്ങള്‍ ഒരിക്കല്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍, സാദ്ധ്യമായതില്‍ ഏറ്റവും നല്ല സമൂഹത്തിനുള്ള ഏറ്റവും നല്ല പദ്ധതി അവര്‍ അതില്‍ എങ്ങനെ ദര്‍ശിക്കാതെയിരിക്കും?

അതുകൊണ്ട് അവര്‍ എല്ലാ രാഷ്ട്രീയപ്രവര്‍ത്തനത്തേയും, വിശേഷിച്ച് എല്ലാ വിപ്ലവപ്രവര്‍ത്തനത്തേയും, നിരസിക്കുന്നു. സമാധാനപരമായ മാര്‍ഗ്ഗങ്ങളുപയോഗിച്ച് സ്വന്തം ലക്ഷ്യം നേടുവാന്‍ അവര്‍ ആഗ്രഹിക്കുന്നു. പരാജയപ്പെടാതെയിരിക്കുവാന്‍ നിര്‍വ്വാഹമില്ലാത്ത ചെറുപരീക്ഷണങ്ങള്‍ നടത്തിയും മാതൃക കാണിച്ചുകൊടുത്തും ഈ പുതിയ സാമൂഹ്യ സുവിശേഷത്തിലേക്കു വഴി തെളിക്കുവാന്‍ അവര്‍ ശ്രമിക്കുന്നു.

തൊഴിലാളിവര്‍ഗ്ഗം അപ്പോഴും വളരെ അവികസിതമായ ഒരു നിലയില്‍ കഴിയുകയും സ്വന്തം നിലയെപ്പറ്റി ഒരു കാല്പനികബോധം മാത്രം വച്ചു പുലര്‍ത്തുകയും ചെയ്യുന്ന കാലത്ത്, ഭാവി സമൂഹത്തെസംബന്ധിച്ച് വരച്ചു കാട്ടുന്ന ഇത്തരം സാങ്കല്പിക ചിത്രങ്ങള്‍ സമൂഹത്തെ പൊതുവില്‍ പുതുക്കിപ്പണിയണമെന്നുള്ള ആ വര്‍ഗ്ഗത്തിന്റെ നൈസര്‍ഗ്ഗികമായ അഭിലാഷങ്ങള്‍ക്ക് അനുരൂപമാണ്.

എന്നാല്‍ ഈ സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങളില്‍ വിമര്‍ശനത്തിന്റെ ഒരംശവും അടങ്ങിയിട്ടുണ്ട്. നിലവിലുള്ള സമൂഹത്തിന്റെ എല്ലാ പ്രമാണങ്ങളേയും അവ എതിര്‍ക്കുന്നു. അതുകൊണ്ട് തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഉല്‍ബുദ്ധതയ്ക്ക് ഏറ്റവും വിലപിടിച്ച സംഗതികള്‍ അവയില്‍ നിറയെ ഉണ്ട്. ഗ്രാമവും നഗരവും തമ്മിലുള്ള വ്യത്യാസത്തേയും കുടുംബത്തേയും സ്വകാര്യവ്യക്തികളുടെ ഗുണത്തിനുവേണ്ടി വ്യവസായം നടത്തുന്നതിനേയും കൂലി സമ്പ്രദായത്തേയും ഉച്ചാടനം ചെയ്യുക; സാമൂഹ്യമൈത്രി പ്രഖ്യാപിക്കുക; ഭരണകൂടത്തിന്റെ കര്‍ത്തവ്യങ്ങള്‍ ഉല്പാദനത്തിന്റെ മേല്‍നോട്ടം വഹിക്കല്‍ മാത്രമായി മാറ്റുക മുതലായ അവയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രായോഗിക നടപടികളെല്ലാം വര്‍ഗ്ഗവൈരങ്ങളുടെ തിരോധാനത്തിലേക്കു മാത്രമാണ് വിരല്‍ ചൂണ്ടുന്നത്. അക്കാലത്ത് പൊട്ടിപ്പുറപ്പെടുവാന്‍ തുടങ്ങുക മാത്രം ചെയ്തിരുന്ന ഈ വൈരങ്ങളെ അവയുടെ അവ്യക്തവും അനിര്‍വ്വചിതവുമായ ആദ്യരൂപങ്ങളില്‍ മാത്രമേ ഈ പ്രസിദ്ധീകരണങ്ങള്‍ അംഗീകരിച്ചിട്ടുള്ളൂ. അതുകൊണ്ട് ഈ നിര്‍ദ്ദേശങ്ങള്‍ തനി ഉട്ടോപ്യന്‍ സ്വഭാവത്തോടുകൂടിയതാണ്.

വിമര്‍ശനപരവും ഉട്ടോപ്യനുമായ ഈ സോഷ്യലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും പ്രാധാന്യത്തിനു ചരിത്രവികാസവുമായി ഒരു വിപരീതബന്ധമാണുള്ളത്. ആധുനിക വര്‍ഗ്ഗസമരം എത്രത്തോളം വളര്‍ന്ന് വ്യക്തരൂപം കൈക്കൊള്ളുന്നുവോ അത്രത്തോളം തന്നെ, ആ സമരത്തില്‍ നിന്ന് അയഥാര്‍ത്ഥമായി ഒഴിഞ്ഞു നില്‍ക്കുകയും അതിനെ അയഥാര്‍ത്ഥമായി എതിര്‍ക്കുകയും ചെയ്യുന്നതിനൊരു പ്രായോഗികമൂല്യമോ താത്വികന്യായീകരണമോ ഇല്ലാതാവുന്നു. അതുകൊണ്ട്, ഈ സംഹിതകളുടെ പ്രണേതാക്കള്‍ പല നിലയ്ക്കും വിപ്ലവകാരികളായിരുന്നുവെങ്കില്‍ക്കൂടി, അവരുടെ ശിഷ്യന്മാര്‍ ഒന്നൊഴിയാതെ വെറും പിന്തിരിപ്പന്‍ സംഘങ്ങള്‍ രൂപീകരിക്കുകയാണുണ്ടായത്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ പുരോഗമനപരമായ ചരിത്രവികാസത്തിന്റെ ഘടകവിരുദ്ധമായി അവര്‍ തങ്ങളുടെ ഗുരുനാഥന്മാരുടെ മൂലപ്രമാണങ്ങളെ മുറുകെ പിടിച്ചു നില്‍ക്കുന്നു. അതുകൊണ്ട് അവര്‍ വര്‍ഗ്ഗസമരത്തെ മരവിപ്പിക്കുവാനും വര്‍ഗ്ഗവൈരങ്ങളെ അനുരഞ്ജിപ്പിക്കുവാനും നീക്കുപോക്കില്ലാതെ ശ്രമിക്കുന്നു. പരീക്ഷണം വഴി തങ്ങളുടെ സാങ്കല്പികലോകങ്ങള്‍ സാക്ഷാല്‍ക്കരിക്കാമെന്ന്, ഒറ്റപ്പെട്ട 'ഫലന്‍സ്തേറുകള്‍' നിര്‍മ്മിക്കുകയും 'ഹോം കോളനികള്‍' ഒരു 'ചെറു ഇക്കാറിയ'* പടുത്തുയര്‍ത്തുകയും ചെയ്യാമെന്ന് - പുതിയ ജറൂസലേമിന്റെ കൊച്ചു പതിപ്പുകള്‍ സ്ഥാപിക്കാമെന്ന് - അവര്‍ ഇപ്പോഴും സ്വപ്നം കാണുന്നു. മാത്രമല്ല, ഈ ആകാശക്കോട്ടകള്‍ സാക്ഷാല്‍ക്കരിക്കുവാന്‍ ബൂര്‍ഷ്വാകളുടെ വികാരങ്ങളേയും മടിശ്ശീലയേയും അവര്‍ക്കു ശരണം പ്രാപിക്കേണ്ടി വരുന്നു. മുന്‍വിവരിച്ച പിന്തിരപ്പന്‍ അഥവാ യാഥാസ്ഥിതിക സോഷ്യലിസ്റ്റുകാരുടെ ഗണത്തിലേക്ക് അവര്‍ ക്രമേണ അധഃപതിക്കുകയും ചെയ്യുന്നു. പക്ഷേ, അവരില്‍ നിന്നും ഒരു വ്യത്യാസം ഇവര്‍ക്കുണ്ട്. കൂടുതല്‍ ചിട്ടയോടെ കൂടിയ പാണ്ഡിത്യഗര്‍വ്വും തങ്ങളുടെ സാമൂഹ്യശാസ്ത്രത്തിന്റെ അത്ഭുതസിദ്ധിയിലുള്ള ഭ്രാന്തുപിടിച്ച അന്ധവിശ്വാസവും പിന്തിരിപ്പന്‍ സോഷ്യലിസ്റ്റുകാരില്‍ നിന്ന് ഇവരെ വേര്‍തിരിക്കുന്നു.

അതുകൊണ്ട് ഇവര്‍ തൊഴിലാളിവര്‍ഗ്ഗം നടത്തുന്ന എല്ലാ രാഷ്ട്രീയപ്രവര്‍ത്തനങ്ങളേയും രൂക്ഷമായി എതിര്‍ക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കാരണം തങ്ങളുടെ പുതിയ സുവിശേഷത്തിലുള്ള അവിശ്വാസമാണെന്നത്രെ അവരുടെ അഭിപ്രായം.

ഇംഗ്ലണ്ടിലെ ഓവന്‍ പക്ഷക്കാരും ഫ്രാന്‍സിലെ ഫുര്യേ പക്ഷക്കാരും യഥാക്രമം ചാര്‍ട്ടിസ്റ്റ് പ്രസ്ഥാനക്കാരേയും റിഫോര്‍മിസ്റ്റ് പ്രസ്ഥാനക്കാരേയും എതിര്‍ക്കുന്നു.

*'ഫലന്‍സ്തേറുകള്‍' എന്നത് ഫാറല്‍ ഫുര്യേയുടെ പദ്ധതിയനുസരിച്ചുള്ള സോഷ്യലിസ്റ്റു കോളനികളാണ്. കാബേ തന്റെ സങ്കല്പലോകത്തിനും പിന്നീട് തന്റെ അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് കോളനിയ്ക്കും കൊടുത്തിട്ടുള്ള പേരാണ് 'ഇക്കാറിയ' (1888-ലെ ഇംഗ്ലീഷ് പതിപ്പിനുള്ള എംഗല്‍സിന്റെ കുറിപ്പ്)

അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്.

Wednesday, September 8, 2010

യാഥാസ്ഥിതിക അഥവാ ബൂര്‍ഷ്വാ സോഷ്യലിസം || Conservative or Bourgeois Socialism

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ മൂന്നാം അദ്ധ്യായത്തിലെ ഒരു ഭാഗമാണിത് . യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എഴുതിയിട്ടുണ്ട്.]

1. പിന്തിരിപ്പന്‍ സോഷ്യലിസം

1.a ഫ്യൂഡല്‍ സോഷ്യലിസം

1.b പെറ്റിബൂര്‍ഷ്വാ സോഷ്യലിസം

1.c ജര്‍മ്മന്‍ അഥവാ 'സത്യ' സോഷ്യലിസം

2. യാഥാസ്ഥിതിക അഥവാ ബൂര്‍ഷ്വാ സോഷ്യലിസം.

ബൂര്‍ഷ്വാ സമൂഹത്തിന്റെ തുടര്‍ച്ചയായ നിലനില്‍പ്പ് സുരക്ഷിതമാക്കുന്നതിനുവേണ്ടി ബൂര്‍ഷ്വാസിയില്‍ ഒരു വിഭാഗം സാമൂഹ്യമായ അവശതകള്‍ പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നു.

ധനശാസ്ത്രജ്ഞന്‍മാര്‍, പരോപകാരികള്‍, മനുഷ്യസ്നേഹികള്‍, തൊഴിലാളിവര്‍ഗ്ഗത്തിന്റെ സ്ഥിതി ഭേദപ്പെടുത്തുന്നവര്‍, ധര്‍മ്മസ്ഥാപന സംഘാടകര്‍, ജന്തുഹിംസാ നിവാരണ സംഘക്കാര്‍, മദ്യവര്‍ജ്ജനഭ്രാന്തന്മാര്‍, എല്ലാ തരത്തിലുംപെട്ട തട്ടിപ്പുകാരായ പരിഷ്കരണവാദികള്‍ എല്ലാം ഈ വിഭാഗത്തില്‍പ്പെട്ടവരാണ്. മാത്രമല്ല, ഈ രൂപത്തിലുള്ള സോഷ്യലിസത്തെ സമ്പൂര്‍ണ്ണ വ്യവസ്ഥകളായി രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഈ സോഷ്യലിസ്റ്റ് രൂപത്തിന്റെ ദൃഷ്ടാന്തമായി നമ്മുക്ക് പ്രദോന്റെ 'ദാരിദ്ര്യത്തിന്റെ തത്ത്വശാസ്ത്ര'മെടുക്കാം.

ആധുനിക സാമൂഹ്യസ്ഥിതികളുടെ ഫലമായുണ്ടാകുന്ന സമരങ്ങളും ആപത്തുകളും ഇല്ലാതെ അവയുടെ ഗുണങ്ങളെല്ലാം കിട്ടണമെന്നാണ് സോഷ്യലിസ്റ്റ് ബൂര്‍ഷ്വാകളുടെ മോഹം. നിലവിലുള്ള സമൂഹത്തിലെ വിപ്ലവശക്തികളേയും ശിഥിലീകരണഘടകങ്ങളേയും ഒഴിച്ചുനിര്‍ത്തിക്കൊണ്ട് ഈ സമൂഹത്തെ നിലനിര്‍ത്തണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. തൊഴിലാളിവര്‍ഗ്ഗമില്ലാത്ത ഒരു ബൂര്‍ഷ്വാസിക്കുവേണ്ടിയാണ് അവര്‍ ആശിക്കുന്നത്. തങ്ങള്‍ പരമാധികാരികളായിട്ടുള്ള ലോകമാണ് ഏറ്റവും മെച്ചപ്പെട്ടതെന്ന് ബൂര്‍ഷ്വാസി സ്വാഭാവികമായും ധരിക്കുന്നു. സുഖകരമായ ഈ ധാരണയെ ബൂര്‍ഷ്വാസോഷ്യലിസം ഏതാണ്ട് സമ്പൂര്‍ണ്ണമായ വിവിധവ്യവസ്ഥകളാക്കി വളര്‍ത്തിയിട്ടുണ്ട്. ഇത്തരമൊരു വ്യവസ്ഥ നടപ്പാക്കണമെന്നും അങ്ങനെ പുതിയൊരു സാമൂഹ്യയരൂശലമിലേക്ക് നേരിട്ടു മാര്‍ച്ചു ചെയ്യണമെന്നും അതു തൊഴിലാളി വര്‍ഗ്ഗത്തോട്, ആവശ്യപ്പെടുമ്പോള്‍, തൊഴിലാളിവര്‍ഗ്ഗം നിലവിലുള്ള സമൂഹത്തിന്റെ നാലതിരുകളില്‍ ഒതുങ്ങി നില്‍ക്കണമെന്നും ബൂര്‍ഷ്വാസിയെ സംബന്ധിച്ച എല്ലാ ഗര്‍ഹണീയാഭിപ്രായങ്ങളും വലിച്ചെറിയണമെന്നും ആവശ്യപ്പെടുക മാത്രമാണ് അതു വാസ്തവത്തില്‍ ചെയ്യുന്നത്.

ഈ സോഷ്യലിസത്തിന്റെ ഇത്ര തന്നെ സംഘടിതമല്ലെങ്കിലും കൂടുതല്‍ പ്രായോഗികമായ രണ്ടാമതൊരു രൂപം, വെറും രാഷ്ട്രീയമായ പരിഷ്കാരങ്ങള്‍ കൊണ്ടൊന്നും ഗുണമില്ലെന്നും ഭൗതികജീവിതസാഹചര്യങ്ങള്‍ക്ക്, സാമ്പത്തികബന്ധങ്ങള്‍ക്ക്, മാറ്റം വന്നാല്‍ മാത്രമേ മെച്ചമുള്ളൂവെന്നും തെളിയിച്ചുകൊണ്ട് തൊഴിലാളിവര്‍ഗ്ഗത്തിന്റെ കണ്ണില്‍ എല്ലാ വിപ്ലവപ്രസ്ഥാനങ്ങളേയും കരിതേച്ചു കാണിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍, ഈ സോഷ്യലിസത്തിന്റെ വിവക്ഷയില്‍, ഭൗതിക ജീവിത സാഹചര്യങ്ങളില്‍ മാറ്റം വരുത്തുകയെന്നതിന്റെ അര്‍ത്ഥം, ബൂര്‍ഷ്വാ ഉല്പാദനബന്ധങ്ങളെ അവസാനിപ്പിക്കുകയെന്നല്ല - അതിന് ഒരു വിപ്ലവം തന്നെ വേണമല്ലോ - നേരെമറിച്ചു, ഈ ബന്ധങ്ങള്‍ തുടര്‍ന്ന് നിലനിര്‍ത്തിക്കൊണ്ടുള്ള ഭരണപരിഷ്കാരങ്ങളാണ്; അതായത്, മൂലധനവും അദ്ധ്വാനവും തമ്മിലുള്ള ബന്ധങ്ങളെ ഒരു വിധത്തിലും ബാധിക്കാത്തതും, കവിഞ്ഞപക്ഷം ബൂര്‍ഷ്വാഗവണ്‍മെന്റിന്റെ ചെലവു ചുരുക്കുവാനും ഭരണ നിര്‍വ്വഹണ ജോലിയെ ലഘൂകരിക്കുവാനും മാത്രം ഉതകുന്നതുമായ പരിഷ്കാരങ്ങള്‍.

വെറുമൊരു അലങ്കാരശബ്ദമായി തീരുമ്പോള്‍ മാത്രമാണ്, ബൂര്‍ഷ്വാസോഷ്യലിസത്തിന് മതിയായ പ്രകടരൂപം ലഭിക്കുന്നത്.

സ്വതന്ത്രവ്യാപാരം - തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഗുണത്തിനു വേണ്ടി, സംരക്ഷണ ചുങ്കങ്ങള്‍ - തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഗുണത്തിനു വേണ്ടി, സംരക്ഷണ ചുങ്കങ്ങള്‍ - തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഗുണത്തിനു വേണ്ടി, ജയില്‍ പരിഷ്കാരം - തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഗുണത്തിനു വേണ്ടി. ഇതാണ് ബൂര്‍ഷ്വാസോഷ്യലിസത്തിന്റെ അവസാനവാക്ക്, കാര്യമായി പറഞ്ഞിട്ടുള്ള ഒരേയൊരു വാക്ക്.

ഇത് ഇങ്ങനെ ചുരുക്കിപ്പറയാം. ബൂര്‍ഷ്വാ ബൂര്‍ഷ്വയായിരിക്കുന്നത് - തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഗുണത്തിനുവേണ്ടിയാണ്.

അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്.

Rate this post

About Me

My photo
Omnipresent. ഞങ്ങളെ എല്ലാവര്‍ക്കുമറിയാം. ഞങ്ങളാരെന്നും, ഞങ്ങളുടെ രാഷ്ട്രീയമെന്തെന്നും എല്ലാം. അത് തന്നെയാണ് ഞങ്ങളുടെ ശാപവും. ഞങ്ങളുടെ അഭിപ്രായങ്ങളെ ആ ഒരു ജാലകത്തില്‍ കൂടി മാത്രം കാണുവാനും വിമര്‍ശിക്കുവാനും തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഒളിച്ചോടി. ഇപ്പോള്‍ ഇവിടെ പൊങ്ങുന്നു.

Followers

Counted!

free web counter
Creative Commons License ബീഫ് ഫ്രൈ || b33f fry by ബീഫ് ഫ്രൈ is licensed under a Creative Commons Attribution 2.5 India License. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ താള്‍ നോക്കുക.