Thursday, December 31, 2009

കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 5 || The Principles of Communism - 5

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ അനുബന്ധത്തില്‍ ഫ്രെഡറിക് എംഗല്‍സ് ചോദ്യോത്തരങ്ങളായി കൊടുത്തിരിക്കുന്നവയിലെ ഒരു ചോദ്യമാണിത്. മുമ്പത്തെ ചോദ്യങ്ങള്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന ലേബലില്‍ നിന്നും വായിക്കാം. ഇവിടെ പതിഞ്ചാമത്തെ ചോദ്യം വായിക്കാം. നീളക്കൂടുതലും ലേഖകരുടെ സമയക്കുറവും മൂലം ബാക്കിയുള്ള ചോദ്യങ്ങള്‍ അടുത്ത ഭാഗങ്ങളില്‍ കൊടുക്കുന്നതായിരിക്കും. യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എഴുതിയിട്ടുണ്ട്.]

15. സ്വകാര്യസ്വത്തുടമസ്ഥതയുടെ നിര്‍മ്മാര്‍ജ്ജനം മുമ്പ് അസാദ്ധ്യമായിരുന്നുവെന്നാണോ ഇതിനര്‍ത്ഥം?
അതെ, അസാദ്ധ്യമായിരുന്നു. സാമൂഹ്യക്രമത്തിലൂടെയുണ്ടാകുന്ന ഓരോ മാറ്റവും സ്വത്തുടമാബന്ധങ്ങളിലുണ്ടാകുന്ന ഓരോ വിപ്ലവവും പഴയ സ്വത്തുടമബന്ധങ്ങളുമായി പൊരുത്തപ്പെടാതായിക്കഴിഞ്ഞ പുതിയ ഉല്പാദന ശക്തികള്‍ സൃഷ്ടിക്കപ്പെടുന്നതിന്റെ അവശ്യഫലമാണ്. സ്വകാര്യസ്വത്തുടമസ്ഥത തന്നെ ഉത്ഭവിച്ചത് ഇങ്ങനെയാണ്. സ്വകാര്യസ്വത്തുടമസ്ഥത എക്കാലത്തും നിലവിലുണ്ടായിരുന്നില്ല. മദ്ധ്യയുഗങ്ങളുടെ അവസാനഘട്ടത്തില്‍ നിര്‍മ്മാണത്തൊഴിലിന്റെ രൂപത്തില്‍ പുതിയൊരു ഉല്പാദനരീതി രംഗപ്രവേശം ചെയ്തു. അന്ന് നിലവിലുണ്ടായിരുന്ന ഫ്യൂഡല്‍-ഗില്‍ഡ് സ്വത്തുടമസ്ഥതയുമായി പൊരുത്തപ്പെടാത്തതായിരുന്നുവത്. പഴയ സ്വത്തുടമബന്ധങ്ങള്‍ക്കപ്പുറത്തേക്ക് വളര്‍ന്നു കഴിഞ്ഞിരുന്ന നിര്‍മ്മാണത്തൊഴിലിന്റെ രൂപത്തില്‍ പുതിയൊരു ഉല്പാദനരീതി രംഗപ്രവേശം ചെയ്തു. അന്ന് നിലവിലുണ്ടായിരുന്ന ഫ്യൂഡല്‍-ഗില്‍ഡ് സ്വത്തുടമബന്ധങ്ങള്‍ക്കപ്പുറത്തേക്ക് വളര്‍ന്നുകഴിഞ്ഞിരുന്ന നിര്‍മ്മാണത്തൊഴില്‍ പുതിയ രൂപത്തിലുള്ള സ്വത്തുടമസ്ഥത സൃഷ്ടിച്ചു. അതാണ് സ്വകാര്യസ്വത്തുടമസ്ഥത അടിസ്ഥാനപ്പെടുത്തിയ നിര്‍മ്മാണത്തൊഴിലിന്റെ കാലഘട്ടത്തിലും വന്‍കിട വ്യവസായത്തിന്റെ വികാസത്തിന്റെ ആദ്യഘട്ടത്തിലും സ്വകാര്യ സ്വത്തുടമസ്ഥതയല്ലാതെ മറ്റൊരു രൂപാത്തിലുള്ള സ്വത്തുടമസ്ഥത സാദ്ധ്യമല്ലായിരുന്നു. എല്ലാവര്‍ക്കും നല്‍കുവാന്‍ തികയുന്നതിനു പുറമെ സാമൂഹ്യമൂലധനം വര്‍ദ്ധിപ്പിക്കുവാനും ഉല്പാദനശക്തികളെ കൂടുതല്‍ വികസിപ്പിക്കുവാനും വേണ്ടി ഉല്പന്നങ്ങളുടെ കുറെ മിച്ചം വയ്ക്കുവാന്‍ കൂടി ആവശ്യമായത്ര അളവില്‍ ഉല്പാദനം നടത്തുവാന്‍ കഴിയാത്ത കാലത്തോളം സമൂഹത്തിലെ ഉല്പാദനശക്തികളെ അടക്കി ഭരിക്കുന്ന ഒരു മേധാവി വര്‍ഗ്ഗവും ദരിദ്രമായ ഒരു മര്‍ദ്ദിതവര്‍ഗ്ഗവും എപ്പോഴുമുണ്ടായേ തീരൂ. ഈ വര്‍ഗ്ഗങ്ങള്‍ എത്തരത്തിലുള്ളതാണെന്ന് ഉല്പാദനത്തിന്റെ വികാസഘട്ടത്തെ ആശ്രയിച്ചിരിക്കും. കൃഷിയെ ആശ്രയിച്ചു നിലനിന്ന മദ്ധ്യയുഗങ്ങളില്‍ നാം കാണുന്നത് ഭൂപ്രഭുവിനെയും അടിയാളനേയുമാണ്. മദ്ധ്യയുഗങ്ങളുടെ അവസാനകാലത്ത് നഗരങ്ങളില്‍ ഗില്‍ഡ്‌മേസ്തിരിയും അയാളുടെ കീഴില്‍ പണിയെടുക്കുന്ന അപ്രന്റീസുകളേയും ദിവസവേലക്കാരനേയും കാണാം. പതിനേഴാം നൂറ്റാണ്ടിലുണ്ടായിരുന്നത് നിര്‍മ്മാണത്തൊഴിലുടമകളും നിര്‍മ്മാണത്തൊഴിലാളികളുമാണ്. പത്തൊമ്പതാം നൂറ്റാണ്ടിലുള്ളത് വന്‍കിട ഫാക്ടറിയുടമയും തൊഴിലാളിയുമാണ്. എല്ലാവര്‍ക്കും മതിയായത്ര അളവില്‍ ഇല്പാദനം നടത്തുവാനും സ്വകാര്യ ഉടമസ്ഥത ഉല്പാദനശക്തികള്‍ക്കൊരു വിലങ്ങൗം പ്രതിബന്ധവുമായിത്തീരുവാനുമാവശ്യമായത്ര വിപുലമായി ഉല്പാദനശക്തികള്‍ ഇനിയും വളര്‍ന്നിട്ടില്ലെന്നത് വ്യക്തമാണ്. എന്നിരുന്നാലും ഒന്നാമത്, വന്‍കിടവ്യവസായത്തിന്റെ വികസനം ഇതേവരെ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന തോതില്‍ മൂലധനത്തേയും ഉല്പാദനശക്തികളേയും ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നു. ആ ഉല്പാദനശക്തികളെ ചെറിയൊരു കാലയളവില്‍ അവസാനമില്ലാതെ വര്‍ദ്ധിപ്പിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്. രണ്ടാമത്, ഈ ഉല്പാദനശക്തികള്‍ കുറച്ച് ബൂര്‍ഷ്വാകളുടെ കൈകളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. അതേസമയം, ജനങ്ങളുടെ വമ്പിച്ച വിഭാഗങ്ങള്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ അണികളിലേക്ക് കൂടുതല്‍ കൂടുതല്‍ വീണുകൊണ്ടിരിക്കുന്നു. ബൂര്‍ഷ്വാകളുടെ സമ്പത്ത് പെരുകുന്ന തോതില്‍ തന്നെ അവരുടെ സ്ഥിതി കൂടുതല്‍ കൂടുതല്‍ ദുരിതപൂര്‍ണ്ണവും ദുസ്സഹവുമായി വരികയാണ്. മൂന്നാമത്, ഊറ്റമേറിയതും എളുപ്പം പെരുകുന്നതുമായ ഈ ഉല്പാദനശക്തികള്‍ സ്വകാര്യസ്വത്തുടമസ്ഥതയ്ക്കും ബൂര്‍ഷ്വാകള്‍ക്കുമപ്പുറത്തേക്ക് വളരെയേറെ വളര്‍ന്ന് കഴിഞ്ഞിരിക്കുന്നതിനാല്‍ അവ സാമൂഹ്യക്രമത്തില്‍ പ്രബലമായ കോളിളക്കങ്ങള്‍ക്ക് നിരന്തരം ഇടയാക്കുന്നുണ്ട്. ഇപ്പോള്‍ നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ മാത്രമാണ്, സ്വകാര്യസ്വത്തുടമസ്ഥതയുടെ നിര്‍മ്മാജനം സാദ്ധ്യവും അനുപേക്ഷണീയവുമായി വന്നിരിക്കുന്നത്.
അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്



Sunday, December 20, 2009

കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 4 || The Principles of Communism - 4

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ അനുബന്ധത്തില്‍ ഫ്രെഡറിക് എംഗല്‍സ് ചോദ്യോത്തരങ്ങളായി കൊടുത്തിരിക്കുന്നവയിലെ ഒരു ചോദ്യമാണിത്. മുമ്പത്തെ ചോദ്യങ്ങള്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന ലേബലില്‍ നിന്നും വായിക്കാം. ഇവിടെ പതിനാലാമത്തെ ചോദ്യം വായിക്കാം. നീളക്കൂടുതലും ലേഖകരുടെ സമയക്കുറവും മൂലം ബാക്കിയുള്ള ചോദ്യങ്ങള്‍ അടുത്ത ഭാഗങ്ങളില്‍ കൊടുക്കുന്നതായിരിക്കും. യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എന്നതൊഴിച്ചാല്‍ ബാക്കി വ്യത്യാസങ്ങളൊന്നും തന്നെ ഇല്ല]

14. ഈ പുതിയ സാമൂഹ്യചക്രം എത്തരത്തിലുള്ളതായിരിക്കണം?
ഒന്നാമത്, പുതിയ സാമൂഹ്യക്രമം സാമാന്യമായി വ്യവസായത്തിന്റെയും ഉല്പാദനത്തിന്റെ എല്ലാ ശാഖകളുടെയും നടത്തിപ്പ് പരസ്പര മത്സരത്തിലേര്‍പ്പെട്ടുകൊണ്ട് വെവ്വേറെ നില്‍ക്കുന്ന വ്യക്തികളുടെ കൈകളില്‍ നിന്ന് മാറ്റുന്നതാണ്. പകരമത്, ആ ഉല്പാദനശാഖകളെയെല്ലാം മുഴുവന്‍ സമൂഹത്തിന്റെയും പേരില്‍ - അതായത് സമൂഹത്തിന്റെ താല്പര്യാര്‍ത്ഥവും ഒരു സാമൂഹ്യപദ്ധതിയനുസരിച്ചും സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും പങ്കാളിത്തത്തോടു കൂടിയും നടത്തും. അങ്ങിനെയത് മല്‍സരങ്ങള്‍ അവസാനിപ്പിച്ച്, പകരം ആ സ്ഥാനങ്ങളില്‍ സഹകരണാടിസ്ഥാനത്തിലുള്ള സമ്പ്രദായങ്ങള്‍ ഏര്‍പ്പെടുത്തുന്നതായിരിക്കും. വ്യക്തികള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് വ്യവസായം നടത്തുന്നത് അനിവാര്യമായും സ്വകാര്യ സ്വത്തുടമസ്ഥതയിലേക്ക് വഴിതെളിക്കുന്നത് കൊണ്ടും, മത്സരമെന്നത് സ്വകാര്യസ്വത്തുടമകളായ വ്യക്തികള്‍ വ്യവസായം കടത്തിക്കൊണ്ടുപോകുന്ന വിധമല്ലാതെ മറ്റൊന്നുമല്ലാത്തതുകൊണ്ടും, സ്വകാര്യസ്വത്തുടമസ്ഥതയെ വ്യവസായത്തിന്റെ വ്യക്തിപരമായ നടത്തിപ്പില്‍ നിന്നും വേര്‍തിരിക്കുവാനാകില്ല. അതുകൊണ്ട് സ്വകാര്യസ്വത്തുടമസ്ഥതയും അവസാനിപ്പിക്കേണ്ടി വരും. തല്‍സ്ഥാനത്ത് എല്ലാ ഉല്പാദനോപകരണങ്ങളും പൊതുവായി ഉപയോഗിക്കപ്പെടും. എല്ലാ ഉല്പന്നങ്ങളും പൊതുധാരണയുടെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യപ്പെടും. അതായത്, പൊതുവുടമസ്ഥത എന്ന് പറയുന്ന സമ്പ്രദായം ഏര്‍പ്പെടുത്തുന്നതായിരിക്കും. സ്വകാര്യസ്വത്തുടമസ്ഥതയുടെ നിര്‍മ്മാജനം, വ്യവസായത്തിന്റെ വികാസത്തില്‍ നിന്ന് അനിവാര്യമായും ഉല്‍ഭൂതമാകുന്ന സാമൂഹിക വ്യവസ്ഥയുടെയാകെ പരിവര്‍ത്തനത്തിന്റെ ഏറ്റവും സംക്ഷിപ്തവും സമഗ്രവുമായ പ്രകാശനമാണ്. അതുകൊണ്ട്, സ്വകാര്യസ്വത്തുടമസ്ഥതയുടെ നിര്‍മ്മാജ്ജനം മുഖ്യാവശ്യമായി കമ്മ്യൂണിസ്റ്റുകാര്‍ മുന്നോട്ട് വയ്ക്കുന്നത് തികച്ചും ശരിയാണ്.

അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്



Tuesday, December 15, 2009

മൂല്യവും മിച്ചമൂല്യവും അല്പം ധനശാസ്ത്രവും

[മൂലരൂപത്തില്‍ നിന്നും, അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും സ്ഥല-കാലങ്ങള്‍ക്കനുസൃതമായി തിരുത്തിയിട്ടുണ്ട്]

ഭൗതികമൂല്യങ്ങള്‍ ഉല്പാദിപ്പിക്കാതെ സമൂഹത്തിന് നിലനില്‍ക്കാനോ, വളരാനോ സാദ്ധ്യമല്ലെന്ന് നാം നേരത്തെ മനസ്സിലാക്കിയതാണ്. ഈ ഭൗതികോല്പാദനം ഒരു വ്യവസ്ഥയുമില്ലാതെ നടക്കുകയാണോ? ഒരിക്കലുമല്ല. ഉല്പാദനത്തിനും വിനിയോഗത്തിനും അതിന്റേതായ ചില നിയമങ്ങളുണ്ട്. ധനശാസ്ത്രം ഈ വിധമുള്ള നിയമങ്ങളെക്കുറിച്ചാണ് പറയുന്നത്. സാമ്പത്തികമായ അടിത്തറയിന്മേലാണ് സമൂഹത്തിന്റെ ഉപരിഘടനയാകെ നിലകൊള്ളുന്നത്. സമ്പദ്ഘടന മാറുന്നതോടുകൂടി സമൂഹഘടനയുടെ ഉള്ളടക്കവും സ്വഭാവവും മാറുന്നു. അതുകൊണ്ടാണ് സമ്പദ്‌ഘടന ശാശ്വതമല്ലെന്ന് പറയുന്നത്. അടിമത്തമായാലും നാടുവാഴിത്തമായാലും മുതലാളിത്തമായാലും അവയെല്ലാം തന്നെ ചരിത്രപരമായി ആവിര്‍ഭവിക്കുന്നവയും മാറിമാറിക്കൊണ്ടിരിക്കുന്നവയുമാണ്.

എന്നാല്‍ ബൂര്‍ഷ്വാ ധനശാസ്ത്രജ്ഞന്മാര്‍ ഇതു സമ്മതിക്കില്ല. മുതലാളിത്തസമ്പദ്ഘടനയുടെ അന്തസ്സത്തയെങ്കിലും ശാശ്വതമാണെന്നാണ് അവരുടെ വാദം. മുതലാളിത്ത സമ്പ്രദായം തകര്‍ന്ന് പോകുമെന്നുള്ള ഭയത്തില്‍ നിന്നാണവര്‍ ഇതെല്ലാം പറയുന്നത്. ധനശാസ്ത്രം വര്‍ഗ്ഗസമരവുമായി ബന്ധമില്ലാത്ത ഒന്നാണെന്നും, നിക്ഷ്പക്ഷമായ ഒരു ശാസ്ത്രശാഖയാണെന്നും പ്രചരിപ്പിക്കുവാനുള്ള സാമര്‍ത്ഥ്യവും കൂട്ടത്തില്‍ കാണാം. ഈ കാപട്യങ്ങളെയെല്ലാം മാര്‍ക്സിസം തുറന്ന് കാണിക്കുകയാണ്. മാര്‍ക്സിയന്‍ ധനശാസ്ത്രം തൊഴിലാളി വര്‍ഗ്ഗം നടത്തുന്ന വര്‍ഗ്ഗസമരത്തിനുള്ള ഒന്നാന്തരം പ്രത്യയശാസ്ത്രപരമായ ആയുധമാണ്. ഇതില്‍ നിക്ഷ്പക്ഷതയുടെ പ്രശ്നമേയില്ല. പ്രശ്നങ്ങളിലേക്കിറങ്ങുമ്പോള്‍ നമ്മുക്കത് വ്യക്തമാകും.

മുതലാളിത്ത സമ്പ്രദായത്തില്‍ ദൈവത്തേക്കാള്‍ അധികം ഭയഭക്തിബഹുമാനത്തോടെ പൂജിക്കുന്ന ഒന്നാണ് ലാഭം. ലാഭം എന്ന് വെച്ചാലെന്താണ്? ചരക്കുകള്‍ ചുരുങ്ങിയ വിലയ്ക്ക് വാങ്ങി കൂടുതല്‍ വിലയ്ക്ക് വില്‍ക്കുമ്പോള്‍ കിട്ടുന്ന അധിക സംഖ്യയാണ് ലാഭമെന്ന് ചിലര്‍ ഉടന്‍ ഉത്തരം പറയും. പെട്ടെന്ന് നോക്കിയാല്‍ ഇത് ശരിയാണെന്ന് തോന്നും. എന്നാല്‍ ആഴത്തിലിറങ്ങി പരിശോധിച്ചാല്‍ മനസ്സിലാകും ഇത് തെറ്റാണെന്ന്. മുതലാളിമാര്‍ ചരക്കുകള്‍ വില്‍ക്കുക മാത്രമല്ല ചെയ്യുന്നത്, അവര്‍ വാങ്ങുകയും ചെയ്യുന്നുണ്ട്. ഒരു തുണി മുതലാളിയെ ഉദാഹരണമായെടുക്കാം. തുണി വില്‍ക്കുന്ന മുതലാളി, പരുത്തിയും, യന്ത്രങ്ങളുമൊക്കെ വാങ്ങിയിട്ടാണ് തുണിയാക്കി വില്‍ക്കുന്നത്. തുണി കൂടുതല്‍ വിലയ്ക്ക് വില്‍ക്കുവാന്‍ ശ്രമിച്ചാല്‍ പരുത്തിയും യന്ത്രങ്ങളും കൂടുതല്‍ വിലയ്ക്ക് വില്‍ക്കുവാന്‍ അവയുടെ ഉടമകളും ശ്രമിക്കില്ലേ? ഒരു മുതലാളി മറ്റൊരു മുതലാളിയെ വഞ്ചിച്ചുവെന്നും വരാം. എന്നാല്‍ എല്ലാ മുതലാളിമാരും പരസ്പരം ചതിക്കുവാന്‍ തുടങ്ങിയാലോ? ഒരാളുടെ ലാഭം മറ്റൊരാളുടെ നഷ്ടമായിരിക്കും. സമൂഹത്തെ മൊത്തത്തിലെടുക്കുകയാണെങ്കില്‍ ഇത്തരം വ്യാപാരങ്ങള്‍ മുഖേന മൂല്യം വര്‍ദ്ധിക്കുന്നില്ല. അപ്പോള്‍ കൈമാറ്റം കൊണ്ടാണ് മൂല്യം വര്‍ദ്ധിക്കുന്നത് എന്ന വാദം ശരിയല്ല. യഥാര്‍ത്ഥത്തില്‍ ഉല്പാദന പ്രക്രിയയിലാണ് മൂല്യ വര്‍ദ്ധനയുണ്ടാകുന്നത്. ചരക്കിന്റെ നിര്‍മ്മാണത്തിന് വിനിയോഗിക്കപ്പെടുന്ന ഏതോ ഒരു മുഖ്യവസ്തുവിന്റെ പൂര്‍ണ്ണമായ മൂല്യം ആ വസ്തുവിന്റെ ഉടമസ്ഥന് മുതലാളി കൊടുക്കുന്നില്ല. അതില്‍ നിന്നാണ് ലാഭം ഉണ്ടാകുന്നത്. അതെന്താണ്, അതെങ്ങനെ നടക്കുന്നു എന്ന് നമ്മുക്ക് പരിശോധിക്കാം. മുതലാളിത്ത ചൂഷണത്തിന്റെ രഹസ്യം അപ്പോഴാണ് വ്യക്തമാവുക.

മുതലാളിത്ത സമ്പ്രദായത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്നത് കമ്പോളത്തിന് വേണ്ട ചരക്കുകളാണ്. ചരക്കുകളുടെ അനുസ്യൂതമായ, അനന്തമായ, കൈമാറ്റങ്ങളാണിവിടെ നടക്കുന്നത്. ഇങ്ങനെ നടക്കുന്ന കൈമാറ്റങ്ങള്‍ക്കാധാരമായ വില എങ്ങനെയാണ് നിര്‍ണ്ണയിക്കുന്നത്? പരസ്പരം കൈമാറുന്ന ചരക്കുകളില്‍ തുല്യനിലയിലുള്ള ഒരു പൊതുഗുണമുണ്ടെങ്കില്‍ മാത്രമേ കൈമാറ്റം നടക്കുകയുള്ളൂ. മനുഷ്യാദ്ധ്വാനത്തിന്റെ ഉല്‍പ്പന്നങ്ങളാണ് എല്ലാ ചരക്കുകളും എന്നതാണ് ഈ പൊതുഗുണം. ഒരു മീറ്റര്‍ തുണിക്ക് സമമാണ് ഒരു കിലോഗ്രാം അരിയെന്ന് പറയുമ്പോള്‍ ഒരു മീറ്റര്‍ തുണിയിലും ഒരു കിലോഗ്രാം അരിയിലും അടങ്ങിയ അദ്ധ്വാനം സമമാണെന്നാണ് അര്‍ത്ഥമാക്കുന്നത്. ഈ അദ്ധ്വാനമാണ് ചരക്കിന്റെ മൂല്യം നിര്‍ണ്ണയിക്കുന്നത്.

അദ്ധ്വാനം എന്ന് പറഞ്ഞത്കൊണ്ട് മുഴുവനുമായില്ല. കുഴിമടിയനായ തൊഴിലാളിയെ കാണാം. അതിവിദഗ്ദ്ധനായ തൊഴിലാളിയെയും കാണാം. അപ്പോള്‍ സാമൂഹികമായി എത്ര അദ്ധ്വാനം ആവശ്യമുണ്ടോ, അല്ലെങ്കില്‍ ഒരു ശരാശരി തൊഴിലാളി അതുണ്ടാക്കുന്നതിന് എത്ര സമയം ചെലവഴിക്കേണമോ അതാണ് ചരക്കിന്റെ മൂല്യത്തിനുമടിസ്ഥാനം.

മുതലാളിത്ത സമ്പ്രദായത്തില്‍ അങ്ങാടിയില്‍ ഒരു പുതിയ ചരക്ക് വില്പനയ്ക്ക് വരുന്നുണ്ട്. ആ ചരക്കിന്റെ പേര് അദ്ധ്വാനശക്തിയെന്നാണ്. തൊഴിലാളികളാണത് വില്‍ക്കുന്നത്. മുതലാളിമാരാണ് അത് വാങ്ങുന്നത്. ഈ ചരക്കിന് കൃത്യവില കൊടുക്കുന്നുണ്ടെന്നാണ് മുതലാളിമാര്‍ അവകാശപ്പെടുന്നത്. ആ വിലയെയാണ് നാം കൂലി എന്ന് വിളിക്കുന്നത്. തൊഴിലാളി മുതലാളിക്ക് അദ്ധ്വാനം നല്‍കുന്നു, പകരമായി മുതലാളി കൂലി നല്‍കുന്നു. നീതിപൂര്‍വ്വികമായി നടക്കുന്ന കച്ചവടമല്ലേ ഇത്? ഇതാണ് ബൂര്‍ഷ്വാ ധനശാസ്ത്രത്തിന്റെ ചോദ്യം.

തനിക്ക് കിട്ടുന്ന കൂലിക്ക് പകരമായി തൊഴിലാളി മുതലാളിക്ക് വില്‍ക്കുന്നത്, വാസ്തവത്തില്‍ അദ്ധ്വാനമാണോ? നിക്ഷ്പക്ഷമായൊന്ന് ആലോചിച്ചു നോക്കൂ. ഒരിക്കലുമല്ല, തന്റെ അദ്ധ്വാനം ചരക്കില്‍ നിക്ഷേപിക്കുകയാണ് തൊഴിലാളി ചെയ്തത്. യഥാര്‍ത്ഥത്തില്‍ തൊഴിലാളി കൂലിക്ക് വിറ്റത് അദ്ധ്വാനിക്കുവാനുള്ള കഴിവാണ്, ശക്തിയാണ്. ഉല്പാദനോപകരണങ്ങള്‍ മുതലാളിമാരുടെ കൈകളിലായതുകൊണ്ടും തങ്ങള്‍ക്ക് മറ്റ് യാതൊരു മാര്‍ഗ്ഗവുമില്ലാത്തത് കൊണ്ടുമാണ് തൊഴിലാളികള്‍ ഇങ്ങനെ അദ്ധ്വാനശക്തി വില്‍ക്കുന്നത്.

മറ്റെല്ലാ ചരക്കുകള്‍ക്കുമെന്ന പോലെ അദ്ധ്വാന ശക്തിക്കും രണ്ടു മൂല്യങ്ങളുണ്ട്. ഉപയോഗമൂല്യവും കൈമാറ്റമൂല്യവും. മുതലാളി അദ്ധ്വാനശക്തി വാങ്ങുന്നത് ഉപയോഗിക്കുവാന്‍ വേണ്ടിയാണ്. അദ്ധ്വാനശക്തിയുടെ ഉപയോഗം അദ്ധ്വാനമാണെന്നാണ് മാര്‍ക്സ് പറഞ്ഞത്. അദ്ധ്വ്വാനശക്തിയുടെ ഉപയോഗമൂല്യം മുതലാളിക്ക് വെറുതെ ലഭിക്കില്ല. അത് ലഭിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരികെ നല്‍കണം. എങ്ങനെയാണ് അദ്ധ്വാനശക്തിയുടെ മൂല്യം നിര്‍ണ്ണയിക്കുക? ഒരു മനുഷ്യന് അദ്ധ്വാനിക്കുവാന്‍ കഴിയണമെങ്കില്‍ അവന് ഭക്ഷണം വേണം, തുണി വേണം, പാര്‍പ്പിടം വേണം, കുടുംബാംഗങ്ങളെ പുലര്‍ത്തണം. ഇതിനെല്ലാമാവശ്യമായ നിത്യോപയോഗസാമഗ്രികളുടെ മൂല്യത്തിന് സമമാണ് അദ്ധ്വാനശക്തിയുടെ മൂല്യം.

ഈ മൂല്യം എല്ലാ രാജ്യങ്ങളിലും എല്ലാ കാലത്തും ഒരു പോലെയല്ല. ഉല്പാദനത്തിന്റെ വികാസം, സാങ്കേതിക പുരോഗതി, ജനങ്ങളുടെ ജീവിതനിലവാരം, ഉല്പാദനക്ഷമത തുടങ്ങിയ പല ഘടകങ്ങളേയും ആശ്രയിച്ച് അത് മാറുന്നു. കൂടുതല്‍ നല്ല ജീവിത സൗകര്യങ്ങള്‍ക്കു വേണ്ടി തൊഴിലാളി വര്‍ഗ്ഗം ബൂര്‍ഷ്വാസിക്കെതിരായി നടത്തുന്ന വര്‍ഗ്ഗസമരവും അദ്ധ്വാനശക്തിയുടെ മൂല്യത്തില്‍ മാറ്റം വരുത്തുന്നു. ഈ വര്‍ഗ്ഗസമരമാണ് ഇതിലെ ഏറ്റവും പ്രധാന ഘടകം എന്ന് വേണമെങ്കില്‍ പറയാം.

തൊഴിലാളി തന്റെ അദ്ധ്വാനശക്തി വില്‍ക്കുന്നുവെന്ന് പറയുന്നതിന്റെ അര്‍ത്ഥമെന്താണ്? അത് ഞാന്‍ ചുരുക്കി വിവരിക്കാം. മുതലാളി തൊഴിലാളിയുടെ അദ്ധ്വാനശക്തി വിലയ്ക്ക് വാങ്ങുന്നു. ഒരു മാസം അല്ലെങ്കില്‍ ഒരു ദിവസം, അതുമല്ലെങ്കില്‍ ഒരു മണിക്കൂര്‍ അദ്ധ്വാനിക്കാമെന്ന് തൊഴിലാളി സമ്മതിക്കുന്നു. അങ്ങനെ പണിയെടുക്കുന്നതിന് ഇത്ര രൂപ കൂലി തരാമെന്ന് മുതലാളിയും സമ്മതിക്കുന്നു. അങ്ങനെയാണ് ഫാക്ടറികളില്‍ പണി നടക്കുന്നത്. നിശ്ചയിച്ചത്രയും സമയം തൊഴിലാളി ജോലി ചെയ്യുന്നു. മുന്‍നിശ്ചയിച്ച പ്രകാരമുള്ള കൂലി മുതലാളി കൊടുക്കുകയും ചെയ്യുന്നു. അപ്പോള്‍ ലാഭം എങ്ങനെയുണ്ടാകുമെന്ന ആ പഴയ ചോദ്യം വീണ്ടുമുയരുന്നു.

നമ്മുക്ക് കുറച്ചുകൂടി വിസ്തരിച്ചു പരിശോധിക്കാം. ഒരു തൊഴിലാളി, എട്ടു മണിക്കൂര്‍ പണിയെടുക്കുന്ന ഒരു തുണിമില്‍ നമ്മുക്ക് ഉദാഹരണമായെടുക്കാം. ഒരു തൊഴിലാളി നെയ്യുന്നത് 24 മീറ്റര്‍ തുണിയാണ്, ഒരു മീറ്റര്‍ തുണിക്ക് വില 4 രൂപയാണെങ്കില്‍, തൊഴിലാളി നെയ്യുന്ന മൊത്തം തുണിയുടെ വില 96 രൂപയാണ്. ഇതില്‍ നൂലിന്റെ വിലയും, മറ്റ് അസംസ്കൃത സാധനങ്ങളുടെ വിലയും യന്ത്രത്തിന്റെയും മറ്റും തേയ്മാനച്ചിലവുകളും ഒക്കെ ചേര്‍ത്ത് 56 രൂപ വരുമെന്ന് കണക്കാക്കുക. തൊഴിലാളിയുടെ കൂലി 8 രൂപയെന്നും സങ്കല്‍പ്പിക്കുക. അപ്പോള്‍ ആകെ ഉല്പാദനത്തിനുള്ള ചിലവ് 64 രൂപയും, ലാഭം 32 രൂപയുമാണ്. ഈ ലാഭം നൂലില്‍ നിന്നോ, യന്ത്രത്തില്‍ നിന്നോ, മറ്റേതെങ്കിലും അസംസ്കൃതവസ്തുവില്‍ നിന്നോ, കമ്പോളത്തില്‍ നിന്നോ ഒന്നുമുണ്ടായതല്ല. തൊഴിലാളിയുടെ അദ്ധ്വാനശക്തിയുടെ പ്രയോഗത്തില്‍ നിന്നുമുണ്ടായതാണ്. അപ്പോള്‍ ഒരു തൊഴിലാളി തന്റെ അദ്ധ്വാനത്തിലൂടെ പുതിയതായി സൃഷ്ടിക്കുന്ന മൂല്യത്തിന്റെ അളവും, അയാള്‍ക്ക് യഥാര്‍ത്ഥത്തില്‍ കിട്ടുന്ന അദ്ധ്വാനശക്തിയുടെ മൂല്യത്തിന്റെ അളവും (കൂലി), തമ്മില്‍ വ്യത്യാസമുണ്ടെന്നത് പകല്‍ പോലെ വ്യക്തമാണ്. അദ്ധ്വാനശക്തിയുടെ മൂല്യമേ തൊഴിലാളിക്ക് മുതലാളി കൊടുക്കുന്നുള്ളൂ. അദ്ധ്വാനമെല്ലാം മുതലാളി അപഹരിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് മിച്ചമൂല്യമുണ്ടാകുന്നത്. ഈ യാഥാര്‍ത്ഥ്യം തുറന്ന് കാണിച്ചത് കാള്‍ മാര്‍ക്സാണ്. കൂലി കൊടുത്ത് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കയും മിച്ചമൂല്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് മുതലാളിത്ത സമ്പ്രദായത്തിന്റെ മൗലികമായ സാമ്പത്തിക നയം.

ഈ മിച്ചമൂല്യം വ്യവസായികള്‍ക്ക് മാത്രമല്ല കിട്ടുന്നത്. വ്യവസായികള്‍ ഉണ്ടാക്കുന്ന ചരക്കുകള്‍ വില്‍ക്കുവാന്‍ വ്യാപാരികള്‍ വേണം. വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും കച്ചവടം ചെയ്യുവാനും മറ്റും പണം കൊടുക്കുവാന്‍ ബാങ്ക് വ്യാപാരികള്‍ വേണം. അപ്പോള്‍ ഫാക്ടറി ഉടമകളായ വ്യവസായികള്‍ക്ക് കിട്ടുന്ന മിച്ചമൂല്യം ഇവരെല്ലാം യഥാര്‍ത്ഥത്തില്‍ പങ്കിട്ടെടുക്കുകയാണ് ചെയ്യുന്നത്. സന്തോഷത്തോടെയല്ലെങ്കിലും, ഇവരെല്ലാം പരസ്പരം സഹായിക്കുവാന്‍ ബാദ്ധ്യസ്ഥരാണ്. അതേ സമയം, പരസ്പരമാത്സര്യത്തിലേര്‍പ്പെടുന്നവരുമാണിവര്‍. മാര്‍ക്സിന്റെ മൂലധനത്തില്‍ ഒരു നോവലിലെന്ന പോലെ ഈ ഗതിക്രമം വിവരിച്ചിട്ടുണ്ട്.

മുതലാളി ഉല്പ്പാദനോപകരണങ്ങള്‍ വാങ്ങുകയും ഫാക്ടറികള്‍ നിര്‍മ്മിക്കുകയും തൊഴിലാളികള്‍ക്ക് കൂലി കൊടുക്കുകയും ചെയ്യുന്നതോടു കൂടിയാണ് ഉല്പാദനം ആരംഭിക്കുന്നത്. ഇതിനെല്ലാം വേണ്ട പണത്തിനാണ് മൂലധനമെന്ന് പറയുന്നത്. പിന്നീട് മുതലാളി ആ ഉല്പന്നങ്ങള്‍ വില്‍ക്കുന്നു. അങ്ങിനെ താന്‍ ചിലവാക്കിയതിലും കൂടുതല്‍ പണം അയാള്‍ക്ക് തിരിച്ച് കിട്ടുന്നു. കൂലി കൊടുത്ത തൊഴിലാളികളെ ചൂഷണം ചെയ്ത് മിച്ചമൂല്യം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന മൂല്യമാണ് മൂലധനം. ഒന്നാമതായി ഈ മൂലധനം എങ്ങനെയുണ്ടായി? ഒട്ടും മാന്യമായ രീതിയിലല്ല, തട്ടിപ്പറിച്ചും കൊള്ളയടിച്ചും ഏറ്റവും ഹീനമായ മാര്‍ഗ്ഗങ്ങളുപയോഗിച്ചുമാണ് ആദ്യം മൂലധനം സമാഹരിക്കപ്പെട്ടത്. പ്രാഥമിക മൂലധനസംഭരണം പോലെ ഇത്രയും ക്രൂരമായ ഒരു സംഭവം ചരിത്രത്തില്‍ ഇല്ല. കോളനികളെ കൊള്ളയടിക്കുക, അടിമകളെ വിറ്റ് ലാഭമുണ്ടാക്കുക, കര്‍ഷകരെ ഭൂമിയില്‍ നിന്നും ആട്ടിയോടിച്ച് ഒന്നുമില്ലാത്തവരാക്കുക, തുടങ്ങിയ നീചമായ ശ്രമങ്ങളാണ് തുടക്കത്തില്‍ നടന്നത് അല്ലാതെ അരിഷ്ടിച്ച് ജീവിച്ച സമ്പാദ്യം കൊണ്ടൊന്നുമല്ല ഭൂമുഖത്ത് മുതലാളിമാര്‍ ആദ്യമുണ്ടായത്.

എല്ലാ സാഹചര്യങ്ങളിലും പണമോ ഫാക്ടറികളോ അസംസ്കൃത പദാര്‍ത്ഥങ്ങളോ യന്ത്രോപകരണങ്ങളോ സ്വയമേവ മൂലധനമായിത്തീരുന്നില്ല. ഉല്പാദനോപകരണങ്ങളുടെ സ്വകാര്യ ഉടമകളായ ഒരു വര്‍ഗ്ഗവും, ജീവിക്കുവാന്‍ വേണ്ടി സ്വന്തം അദ്ധ്വാനശക്തി ഒരു ചരക്കെന്ന നിലയ്ക്ക്ക് വില്‍ക്കേണ്ടി വരുന്ന മറ്റൊരു വര്‍ഗ്ഗവും നിലനില്‍ക്കുന്ന സമുദായത്തില്‍ മാത്രമേ പണം മൂലധനമായിത്തീരുന്നുള്ളൂ. അതായത് മുതലാളിമാരും തൊഴിലാളികളും തമ്മിലുള്ള ചൂഷണത്തെ അടിസ്ഥാനമാക്കിയ, സാമൂഹ്യ ബന്ധത്തിന്റെ ഒരു രൂപമാണ് മൂലധനം. ഉല്പാദനോപകരണങ്ങള്‍ പൊതുസ്വത്തായിക്കഴിഞ്ഞാല്‍, മൂലധനം ഇല്ല്ലാതെയാകും. അദ്ധ്വാനശക്തി ഒരു ചരക്കല്ലാതായിത്തീരും.

അപ്പോള്‍ സോഷ്യലിസത്തിന്‍ കീഴില്‍ ചരക്കുകളില്ലാതാവുന്നുണ്ടോ? ഇല്ല. മുഖ്യനിയമം പ്രവര്‍ത്തിക്കുന്നില്ലേ? ഉണ്ട്. മിച്ചമൂല്യം ഉല്പാദിപ്പിക്കപ്പെടുന്നില്ലേ? ഉവ്വ്. പക്ഷെ, അവയൊന്നും ചൂഷണത്തിന്റെ ഉപകരണങ്ങളല്ല. നേരെ മറിച്ച് അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും അവരുടെ ഭരണകൂടത്തിന്റെയും കൈയ്യില്‍ അവരുടെ ജീവിത നിലവാരം ഉത്തരോത്തരം ഉയര്‍ത്തുവാനുള്ള ഉപാധികളാണ്. അതായത്, ഭൂതം വര്‍ത്തമാനത്തെ സേവിക്കുന്നു. മൃതമായ അദ്ധ്വാനം ജീവിക്കുന്ന യജമാനനല്ലാതായിത്തീരുന്നു, ഭൃത്യനാവുന്നു.

കടപ്പാട്: "മൂല്യവും മിച്ചമൂല്യവും അല്പം ധനശാസ്ത്രവും", എന്താണ് മാര്‍ക്സിസം? - എന്‍. ഇ. ബാലറാം

Friday, December 11, 2009

ഒരു പഴയ തെലുങ്കാന സമരം || An Old Telengana struggle

നൈസാമിന്റെ ഭരണത്തിന്‍ കീഴിലായിരുന്ന ഹൈദരാബാദ് എന്ന നാട്ടുരാജ്യത്തില്‍ കര്‍ഷകര്‍ക്കെതിരായ ജന്മികളുടെ അതിക്രമങ്ങള്‍ക്ക് അതിരില്ലായിരുന്നു. "വെട്ടി" തുടങ്ങിയ പലതരം അക്രമപ്പിരിവുകള്‍ ഗ്രാമീണജനതയുടെമേല്‍ ബലാല്‍ക്കാരമായി ചുമത്തുക പതിവായിരുന്നു. ലാത്തി, വാള്‍ തുടങ്ങിയ ആയുധങ്ങള്‍ ധരിച്ച ജന്മിമാരുടെ ഗുണ്ടകള്‍ കൃഷിക്കാരെ തല്ലിച്ചതച്ചും എതിര്‍പ്പുകാട്ടിയവരെ കൊലചെയ്തും അവരുടെ ആജ്ഞകളും ആഗ്രഹങ്ങളും നിറവേറ്റി. നൈസാമിന്റെ ഭരണകൂടവും പോലീസും എപ്പോഴും ജന്മിമാരുടെ ഭാഗം ചേര്‍ന്നു. കമ്മ്യൂണിസ്റ്റുകാരും കമ്മ്യൂണിസ്റ്റുകാരല്ലാത്തവരും ഒന്നിച്ചു പ്രവര്‍ത്തിച്ച ഒരു ബഹുജനസംഘടനയായിരുന്നു ആന്ധ്രമഹാസഭ. അത് ജനങ്ങളുടെ ചെറുത്തുനില്പ് വളര്‍ത്തുവാന്‍ സഹായിച്ചു. ജനങ്ങളെയും നേതാക്കളെയും ജന്മികളുടെ ഗുണ്ടകളില്‍ നിന്ന് സംരക്ഷിക്കുവാന്‍ വേണ്ടി, അതിനകം കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലായിക്കഴിഞ്ഞിരുന്ന ആന്ധ്രാമഹാസഭ സ്ക്വാഡുകള്‍ രൂപീകരിക്കുവാനും അവയെ ലാത്തി ധരിപ്പിക്കുവാനും തുടങ്ങി. ജന്മിമരുടെ അതിക്രമങ്ങള്‍ക്കും അക്രമപ്പിരിവുകള്‍ക്കുമെതിരായ സമരം താമസിയാതെ ഭൂമിക്കുവേണ്ടിയുള്ള സമരമായി വളര്‍ന്നു.നിലവിലുള്ള നിയമത്തിനും ജന്മിമാര്‍ക്കും പൂര്‍ണ്ണപിന്തുണ നല്‍കി വന്ന നൈസാമിന്റെ ഭരണത്തിനുമെതിരെ പൊരുതുകയെന്നായിരുന്നു അതിന്റെ അര്‍ത്ഥം. അങ്ങനെയാണ് തെലുങ്കാനയിലെ സായുധസമരത്തിന്റെ സ്വഭാവം പൂര്‍ണ്ണമായും വികാസം പ്രാപിച്ചത്. അത് നൈസാമിന്റെ സായുധസേനയ്ക്കെതിരായ ഒരു സമ്പൂര്‍ണ്ണ ഗറില്ലായുദ്ധമായി വളര്‍ന്നു. ആ സമരത്തിന്റെ ഉയര്‍ന്ന നേതാക്കളിലൊരാളായിരുന്ന സി. രാജേശ്വരറാവു (അദ്ദേഹം പിന്നീട് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി) അതിനെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്, "തെലുങ്കാനാ സായുധസമരത്തിന് രണ്ടു വശങ്ങളുണ്ട് - ഒന്ന് ദേശീയവിമോചനത്തിന്റെ വശവും, മറ്റേത് കാര്‍ഷികവശവും. ഈ രണ്ടു വശങ്ങളുടെയും പ്രാധാന്യം മനസ്സിലാക്കിയാലേ ആ സമരത്തെക്കുറിച്ച് ശരിയായൊരു ധാരണ ലഭിക്കൂ. ആദ്യത്തേത് സമരത്തിന് പരപ്പും മറ്റേത് ആഴവും നല്‍കുന്നു. അതുകൊണ്ട് ഒന്നിനെ മറ്റേതില്‍ നിന്ന് വേര്‍തിരിക്കുവാനാകില്ല"

ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതിനുശേഷം ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യമായിരുന്ന ഹൈദരാബാദിനെ രാജ്യത്തിന്റെ ഒത്ത നടുക്ക് സ്വതന്ത്രരാഷ്ട്രമായി നിലനിര്‍ത്തുവാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ നേതൃത്വം നല്‍കിയ തെലുങ്കാന സമരം, നൈസാമിന്റെ ഈ ഗൂഢാലോചനയ്ക്കെതിരായ സമരമായിരുന്നു, നൈസാമിന്റെ റസാക്കര്‍മാര്‍ക്കും സായുധസേനയ്ക്കും അവര്‍ക്കൊപ്പം നിന്ന ജന്മിമാര്‍ക്കും മറ്റുമെതിരായ സമരമായിരുന്നു. അനേകം പേരുടെ ജീവന്‍ ആഹൂതി ചെയ്യപ്പെട്ട ആ സമരം, ഹൈദരാബാദ് ഇന്ത്യയില്‍ ചേരുന്നതിന് വഴിതെളിച്ചു.

1946-ല്‍ ആരംഭിച്ച്, അത് ഔപചാരികമായി പിന്‍വലിക്കപ്പെട്ട, 1951 വരെ നീണ്ടുനിന്ന ആ സമരം കമ്മ്യൂണിസ്റ്റുകാര്‍ നയിച്ച ഏറ്റവും ധീരോദാത്തമായ സമരങ്ങളിലൊന്നായിരുന്നു. ആ സംസ്ഥാനത്ത് സര്‍വ്വത്ര നടമാടിയിരുന്ന ഫ്യൂഡല്‍ മര്‍ദ്ദനത്തിനെതിരായ ഒരു പോരാട്ടമായിരുന്നു അത്. ആയിരത്തോളം വരുന്ന ജാഗിര്‍ദാര്‍മാരും ദേശ്‌മുഖുകളും ചേര്‍ന്ന് കൃഷിയോഗ്യമായ ഭൂമിയുടെ മൂന്നിലൊരു ഭാഗം കയ്യടക്കി വെച്ചിരുന്നു. ഭൂമിയുടെ 80 ശതമാനവും, ഭൂവുടമകളുടെ 10 ശതമാനത്തിന്റെ കൈകളിലായിരുന്നപ്പോള്‍ അന്ന് 23.77 ലക്ഷം കുടുംബങ്ങളുടെ കൈവശം യാതൊരു ഭൂമിയുമില്ലായിരുന്നു. ഹിന്ദുക്കളായ ഫ്യൂഡല്‍ ജന്മികള്‍ അക്രമികളും വര്‍ഗ്ഗീയവാദികളുമായ റസാര്‍ക്കര്‍മാരുമായി കൈകോര്‍ത്തുപിടിച്ചത് ആ സമരത്തിന്റെ വര്‍ഗസ്വഭാവം കാണിക്കുന്നു.

തെലുങ്കാന സമരത്തിനിടയില്‍ കമ്മ്യൂണിസ്റ്റുകാരും അനുഭാവികളുമായ നാലായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെങ്കിലും അവര്‍ക്ക് നൈസാമിന്റെ സ്വേച്ഛാധിപത്യപരമായ മര്‍ദ്ദനഭരണത്തില്‍ നിന്ന് 2500 ഗ്രാമങ്ങളെ മോചിപ്പിക്കുവാനും, പത്തുലക്ഷത്തോളം ഏക്കര്‍ ഭൂമി വിതരണം ചെയ്യുവാനും, "വെട്ടി" (നിര്‍ബ്ബന്ധിത വേല) ഇല്ലാതാക്കുവാനും കഴിഞ്ഞു.

ആ സമരത്തിന്റെ നേതാക്കളിലൊരാളായിരുന്ന് രവി നാരായണ റെഡ്ഡി തന്റെ അനുഭവങ്ങളെക്കുറിച്ച് അനുസ്മരണമെഴുതിയിട്ടുണ്ട്. അന്നു നടന്ന ഒളിപ്പോരിന്റെ സ്വഭാവം വര്‍ണ്ണിച്ച ശേഷം, അദ്ദേഹമെഴുതി,"നികുതികളും, നിര്‍ബ്ബന്ധിത വേലയും നിര്‍ത്തലാക്കിക്കൊണ്ടും ജന്മിമാരുടെ ഭൂമി വിതരണം ചെയ്തുകൊണ്ടും തുടങ്ങിയ നമ്മുടെ പ്രസ്ഥാനം ജനങ്ങള്‍ ആയിരക്കണക്കിന് ഏക്കര്‍ വരുന്ന തരിശുഭൂമിയും പുറമ്പോക്കുഭൂമിയും വിതരണം ചെയ്യുന്ന നടപടിയുമായി മുന്നോട്ട് പോയി. അവര്‍ ആ ഭൂമിയില്‍ കൃഷിയിറക്കി. ജന്മിമാര്‍ കള്ളപ്രമാണങ്ങളുമായി കൈവശം വച്ചിരുന്ന ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്തു. ജന്മിമാര്‍ക്ക് കൈവശം വയ്ക്കാവുന്ന ഭൂമിയ്ക്ക് പരിധി നിര്‍ണ്ണയിക്കുകയും, മിച്ചമുള്ളത് ജനങ്ങള്‍ക്ക്, വിശേഷിച്ച് കര്‍ഷകത്തൊഴിലാളികള്‍ക്കും ഭൂരഹിതരായ ദരിദ്രര്‍ക്കും, വീതിച്ചു നല്കുകയും ചെയ്തു. ശത്രുവിന്റെ കൂടെ നിന്ന ജന്മിമാരുടെ എല്ലാ ഭൂമിയും പണിയായുധങ്ങളും കന്നുകാലികളും പിടിച്ചെടുത്ത് വിതരണം ചെയ്യപ്പെട്ടു. ഹുണ്ടികക്കാരും ജന്മിമാരും കൈവശം വെച്ചിരുന്ന കടപ്രമാണങ്ങള്‍ നശിപ്പിക്കുകയും ആ കടങ്ങളെല്ലാം അസാധുവാക്കുകയും ചെയ്തു. ഭക്ഷ്യധാന്യങ്ങളുടെ നൂറുകണക്കിന് ക്വിന്റലുകള്‍ ജനവഞ്ചകരുടെ ഗുദാമുകളില്‍ നിന്നു പിടിച്ചെടുത്ത് ജനങ്ങള്‍ക്ക് നല്‍കി. കര്‍ഷകത്തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിച്ചു. ചെത്തുതൊഴിലാളികള്‍ക്ക് കള്ള് ചെത്തുവാനുള്ള മരങ്ങള്‍ വെറുതെ കൊടുത്തു,...."

ഈ സമരത്തിന്റെ അനിവാര്യമായ ഉപോല്പന്നമായിരുന്നു ഭൂസമരവും ജാഗിര്‍ദാര്‍മാരുടെയും ജന്മിമാരുടെയും വക ഭൂമിയുടെ വിതരണവും. പിന്നീട് വന്ന വിനോബ ഭാവെയുടെ ഭൂദാനപ്രസ്ഥാനം തെലുങ്കാന സമരത്തിന്റെ അനന്തരഫലമായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സമരത്തെ നേരിടുകയെന്ന ലക്ഷ്യം കൂടി അതിനുണ്ടായിരുന്നു. വന്‍കിടജന്മിമാര്‍ക്ക് "മാനസാന്തരം വരുത്തിയും" ബലപ്രയോഗം കൂടാതെയും വര്‍ഗ്ഗസമരം ഒഴിവാക്കിയും കൂടുതല്‍ നീതിപൂര്‍വ്വമായ ഭൂവിതരണം നടപ്പില്‍ വരുത്തുന്ന പ്രസ്ഥാനമാണതെന്നായിരുന്നു അവകാശവാദം. അതിന്റെ ഫലമെന്തായിരുന്നുവെന്നും, അതെത്രമാത്രം വിജയിച്ചുവെന്നതിനും ചരിത്രം സാക്ഷിയാണ്.

നൈസാമിനെ താങ്ങിനിര്‍ത്തിയിരുന്ന സാമ്രാജ്യത്വത്തിനും, ജാഗിര്‍ദാര്‍മാരും ജന്മികളും പ്രതിനിധാനം ചെയ്തിരുന്ന ഫ്യൂഡലിസത്തിനുമെതിരായ ഒരു വിമോചനസമരമായിരുന്നു യഥാര്‍ത്ഥത്തില്‍ തെലുങ്കാനയിലെ പോരാട്ടം. ദേശീയോദ്ഗ്രഥനത്തിനുവേണ്ടിയും തെലുങ്കും മറാത്തിയും കന്നഡയും സംസാരിക്കുന്നവരുടെ ഭാഷാ സംസ്കാരങ്ങളുടെ ഉന്നമനത്തിനുവേണ്ടിയുമുള്ള, പൗരസ്വാതന്ത്ര്യങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള ഒരു സമരമായിരുന്നു അത്.

വിശേഷിച്ച് ഇന്ത്യാഗവണ്‍മെന്റ് ആരംഭിച്ച "പോലീസ് നടപടിക്ക്" ശേഷം രാജ്യത്ത് ഉടലെടുത്ത പരിതസ്ഥിതിയില്‍ തുടര്‍ന്നുകൊണ്ടുപോകാനാവാത്തതുകൊണ്ടാണ് അത് പിന്‍വലിക്കേണ്ടി വന്നത്. എങ്കിലും അപ്പോള്‍ നടന്നുകൊണ്ടിരുന്ന സമരങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുവാനാവശ്യമായ പല പാഠങ്ങളും അതില്‍ നിന്ന് പഠിക്കുവാന്‍ കഴിഞ്ഞു. അത് അവശേഷിപ്പിച്ച ധീരോദാത്തതയും വിപ്ലവകരമായ ത്യാഗത്തിന്റെ അനശ്വരവീര്യവും, സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സാമൂഹ്യപുരോഗതിയുടേതുമായ ഒരു നവസമൂഹം കെട്ടിപ്പടുക്കുവാന്‍ തുനിഞ്ഞിറങ്ങിയ എല്ലാവര്‍ക്കും മാതൃകയായി.

അവലംമ്പം: "ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ എണ്‍പത് വര്‍ഷങ്ങള്‍" - എ.ബി. ബര്‍ധന്‍

Monday, December 7, 2009

കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 3 || The Principles of Communism - 3

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ അനുബന്ധത്തില്‍ ഫ്രെഡറിക് എംഗല്‍സ് ചോദ്യോത്തരങ്ങളായി കൊടുത്തിരിക്കുന്നവയിലെ ഒരു ചോദ്യമാണിത്. ആദ്യത്തെ പത്ത് ചോദ്യങ്ങളും ഉത്തരങ്ങളും വായിക്കുന്നതിന് ഇവിടെയും, പതിനൊന്നാമത്തെ ചോദ്യോത്തരം വായിക്കുന്നതിന് ഇവിടെയും നോക്കുക. ഇവിടെ പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും ചോദ്യങ്ങള്‍ കൊടുത്തിരിക്കുന്നു. നീളക്കൂടുതലും ലേഖകരുടെ സമയക്കുറവും മൂലം ബാക്കിയുള്ള ചോദ്യങ്ങള്‍ അടുത്ത ഭാഗങ്ങളില്‍ കൊടുക്കുന്നതായിരിക്കും. യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എന്നതൊഴിച്ചാല്‍ ബാക്കി മാറ്റങ്ങള്‍ ഒന്നും തന്നെയില്ല]

12. വ്യാവസായിക വിപ്ലവത്തിന്റെ മറ്റ് അനന്തരഫലങ്ങള്‍ എന്തെല്ലാമായിരുന്നു?
ആവിയന്ത്രത്തിന്റെയും മറ്റ് യന്ത്രങ്ങളുടെയും രൂപത്തില്‍ വന്‍കിടവ്യവസായം, ചെറിയൊരു കാലയളവിലേക്കും ചുരുങ്ങിയ ചെലവിലും വ്യാവസായികോല്പാദനം അളവറ്റ തോതില്‍ വര്‍ദ്ധിപ്പിക്കുവാന്‍ കഴിയത്തക്ക ഉപാധികള്‍ സൃഷ്ടിച്ചു. ഉല്പാദനം എളുപ്പമായതുകൊണ്ട് വന്‍കിടവ്യവസായത്തിന്റെ ആവശ്യഫലമായ സ്വതന്ത്രമത്സരം താമസിയാതെ അങ്ങേയറ്റം മൂര്‍ച്ഛിച്ചു. വളരെയേറെ മുതലാളിമാര്‍ വ്യവസായത്തിലേക്കിറങ്ങി. ഉപയോഗിക്കാവുന്നതില്‍ കൂടുതല്‍ സാധനങ്ങള്‍ വളരെ വേഗം തന്നെ ഉല്പാദിപ്പിക്കപ്പെട്ടു. അതിന്റെ ഫലമായി, നിര്‍മ്മിത സാമഗ്രികള്‍ വിറ്റഴിക്കുവാന്‍ കഴിയാതെയായി. വാണിജ്യപ്രതിസന്ധി എന്നു പറയുന്ന സ്ഥിതി സംജാതമായി. ഫാക്ടറികള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നു. ഫാക്ടറി ഉടമകള്‍ പാപ്പരായി. തൊഴിലാളികള്‍ക്ക് പിഴപ്പു മുട്ടി. കൊടിയ ദുരിതം സര്‍വ്വത്ര നടമാടി. കുറേക്കഴിഞ്ഞ് മിച്ചോല്‍പ്പനങ്ങള്‍ വിറ്റഴിക്കപ്പെട്ടു. ഫാക്ടറികള്‍ വീണ്ടും പ്രവര്‍ത്തനനിരതമായി. കൂലി വര്‍ദ്ധിച്ചു. ക്രമേണ വ്യാപാരം പൂര്‍വ്വാധികം ഊര്‍ജ്ജിതമായി നടക്കുവാന്‍ തുടങ്ങി. എന്നാല്‍ അധികം താമസിയാതെ ചരക്കുകള്‍ വീണ്ടും ക്രമത്തിലേറെ ഉല്പാദിപ്പിക്കപ്പെട്ടു. മറ്റൊരു പ്രതിസന്ധി ആരംഭിച്ചു. അത് മുമ്പത്തേതിന്റെ ഗതി തന്നെ പിന്തുടര്‍ന്നു. ഇങ്ങനെ ഈ നൂറ്റാണ്ടിന്റെ ആരംഭം തൊട്ട് വ്യവസായത്തിന്റെ സ്ഥിതി സമൃദ്ധിയുടെയും പ്രതിസന്ധിയുടെയും കാലഘട്ടങ്ങള്‍ക്കിടയില്‍ ആടിക്കളിച്ചുക്കൊണ്ടിരിക്കുകയാണ്. ഒട്ടുമുക്കാലും കൃത്യമായി അഞ്ചു മുതല്‍ ഏഴു വരെ കൊല്ലങ്ങളിടവിട്ട് ഇത്തരം പ്രതിസന്ധി ആവര്‍ത്തിച്ചുവരികയാണ്. ഓരോ തവണയും അത് തൊഴിലാളികള്‍ക്ക് കൂടുതല്‍ ദുസ്സഹമായ ദുരിതം വരുത്തിവയ്ക്കുന്നു, പൊതുവിപ്ലവവിക്ഷോഭവും നിലവിലുള്ള വ്യവസ്ഥിതിക്കൊട്ടാകെ ഏറ്റവും വലിയ അപകടവും ഉളവാക്കുന്നു.

13. മുറയ്ക്ക് ആവര്‍ത്തിക്കുന്ന ഈ വാണിജ്യപ്രതിസന്ധികളില്‍ നിന്ന് എത്തിച്ചേരാവുന്ന നിഗമനങ്ങള്‍ എന്തെല്ലാമാണ്?
ഒന്നാമത്, വന്‍കിടവ്യവസായം തന്നെയാണ് അതിന്റെ വികാസത്തിലെ പ്രാരംഭഘട്ടങ്ങളില്‍ സ്വതന്ത്രമത്സരം സൃഷ്ടിച്ചതെങ്കിലും ഇപ്പോഴത് സ്വതന്ത്രമത്സരത്തിനപ്പുറത്തേക്ക് വളര്‍ന്നിരിക്കുന്നു. മത്സരവും പൊതുവില്‍ വ്യക്തികള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് വ്യാവസായികോല്പാദനം നടത്തുന്നതും വന്‍കിടവ്യവസായത്തിനൊരു വിലങ്ങായിത്തീര്‍ന്നിരിക്കുന്നു. ആ വിലങ്ങ് അതു പൊട്ടിക്കണം, പൊട്ടിക്കുകയും ചെയ്യും. വന്‍കിടവ്യവസായം ഇന്നത്തെ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന കാലത്തോളം ഏഴു വര്‍ഷം കൂടുമ്പോള്‍ ആവര്‍ത്തിക്കുന്ന പൊതുപ്രതിസന്ധിയിലൂടെ കടന്നുപൊയ്ക്കൊണ്ടു മാത്രമേ അതിനു നിലനില്‍ക്കുവാന്‍ കഴിയൂ. ആ കുഴപ്പം ഓരോ തവണയും നാഗരികതയെ ഒന്നടങ്കം ഭീഷണിപ്പെടുത്തുന്നു. അത് തൊഴിലാളികളെ ദുരിതത്തിന്റെ പടുകുഴിയിലേക്ക് വലിച്ചെറിയുന്നുവെന്ന് മാത്രമല്ല, വളരെയേറെ ബൂര്‍ഷ്വാകളെക്കൂടി നശിപ്പിക്കുന്നു. അതുകൊണ്ട് ഒന്നുകില്‍ വന്‍കിടവ്യവസായത്തെ ഉപേക്ഷിക്കണം. അതു സാദ്ധ്യമല്ലെങ്കില്‍ പരസ്പരം മത്സരിക്കുന്ന ഒറ്റയ്ക്കൊറ്റയ്ക്കുള്ള ഫാക്ടറി ഉടമകള്‍ക്കു പകരം സമൂഹമൊട്ടാകെ ഒരു നിശ്ചിതപദ്ധതിയനുസരിച്ചും എല്ലാവരുടെയും ആവശ്യങ്ങളനുസരിച്ചും വ്യാവസായികോല്പാദനം നടത്തിക്കൊണ്ടുപോകുന്ന തികച്ചും പുതിയൊരു സാമൂഹ്യസംവിധാനം അത് ആവശ്യമാക്കിത്തീര്‍ക്കുന്നു.

രണ്ടാമത്, സമൂഹത്തിലെ ഓരോ അംഗത്തിനും തികഞ്ഞ സ്വാതന്ത്ര്യത്തോടെ തന്റെ എല്ലാ ശക്തികളും കഴിവുകളും വികസിപ്പിക്കുവാനും പ്രയോഗിക്കുവാനും കഴിയുമാറ് ജീവിതത്തിനാവശ്യമായ എല്ലാ സാമഗ്രികളും അത്രയധികം ഉല്പാദിപ്പിക്കപ്പെടുന്ന ഒരു സാമൂഹ്യക്രമത്തെ നിലവില്‍ കൊണ്ടുവരാന്‍ വന്‍കിടവ്യവസായത്തിനും അതു സാദ്ധ്യമാക്കിത്തീര്‍ത്തിട്ടുള്ള അപരിമിതമായ ഉല്പാദന വികസനത്തിനും കഴിയുന്നതാണ്. അങ്ങിനെ ഇന്നത്തെ സമൂഹത്തില്‍ എല്ലാ ദുരിതങ്ങളും എല്ലാ വാണിജ്യപ്രതിസന്ധികളും ഉളവാക്കുന്നത് വന്‍കിടവ്യവസായത്തിന്റെ ഏതു ഗുണമാണോ അതേ ഗുണം തന്നെയാണ് വ്യത്യസ്തമായൊരു സാമൂഹ്യസംവിധാനത്തിന്‍ കീഴില്‍ ഈ ദുരിതങ്ങളും വിനാശകരമായ ചാഞ്ചാട്ടങ്ങളും നശിപ്പിക്കുന്നത്. അങ്ങിനെ, രണ്ടു കാര്യങ്ങള്‍ വ്യക്തമായും തെളിയിക്കപ്പെട്ടിരിക്കുന്നു.
  1. മേലാല്‍ ഈ ദോഷങ്ങളെല്ലാം നിലവിലുള്ള സ്ഥിതിഗതികളുമായി പൊരുത്തപ്പെടാതായിക്കഴിഞ്ഞ സാമൂഹ്യക്രമത്തിന്റെ മേല്‍ പൂര്‍ണ്ണമായും ആരോപിക്കാവുന്നതാണ്.
  2. പുതിയൊരു സാമൂഹ്യക്രമം സ്ഥാപിക്കുന്നതിലൂടെ ഈ ദോഷങ്ങള്‍ പൂര്‍ണ്ണമായും നിര്‍മ്മാജനം ചെയ്യാനാവശ്യമായ ഉപാധികള്‍ ഇന്നു തന്നെ നിലവിലുണ്ട്.
(അവസാനിച്ചിട്ടില്ല)

അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്


Sunday, December 6, 2009

കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 2 || The Principles of Communism - 2

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ അനുബന്ധത്തില്‍ ഫ്രെഡറിക് എംഗല്‍സ് ചോദ്യോത്തരങ്ങളായി കൊടുത്തിരിക്കുന്നവയിലെ ഒരു ചോദ്യമാണിത്. ആദ്യത്തെ പത്ത് ചോദ്യങ്ങളും ഉത്തരങ്ങളും വായിക്കുന്നതിന് കഴിഞ്ഞ പോസ്റ്റ് നോക്കുക. ഇത് പതിനൊന്നാമത്തെ ചോദ്യമാണ്. നീളക്കൂടുതലും ലേഖകരുടെ സമയക്കുറവും മൂലം ഒരൊറ്റച്ചോദ്യത്തിലൊതുക്കുന്നു. യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എന്നതൊഴിച്ചാല്‍ ബാക്കി മാറ്റങ്ങള്‍ ഒന്നും തന്നെയില്ല]

11. വ്യാവസായിക വിപ്ലവത്തിന്റെയും സമൂഹം ബൂര്‍ഷ്വായും തൊഴിലാളിയുമായി വിഭജിക്കപ്പെട്ടതിനെയും അടിയന്തിര ഫലങ്ങള്‍ എന്തായിരുന്നു?

ഒന്നാമത്, യന്ത്രാദ്ധ്വാനം വ്യാവസായികോല്‍പ്പന്നങ്ങളുടെ വില നിരന്തരം കുറച്ചതുകൊണ്ട് കായികാദ്ധ്വാനത്തില്‍ അധിഷ്ഠിതമായ നിര്‍മ്മാണത്തൊഴിലിന്റെയോ വ്യവസായത്തിന്റെയോ പഴയ സമ്പ്രദായത്തിന് എല്ലാ രാജ്യങ്ങളിലും സമ്പൂര്‍ണ്ണനാശം സംഭവിച്ചു. ചരിത്രവികാസത്തില്‍ നിന്ന് ഇതേവരെ ഏറെക്കുറെ ഒറ്റപ്പെട്ട് നിന്നിരുന്നതും നിര്‍മ്മാണത്തൊഴിലിനെ അടിസ്ഥാനപ്പെടുത്തിയ വ്യവസായത്തോട് കൂടിയതുമായ എല്ലാ അര്‍ദ്ധകിരാത രാജ്യങ്ങളും അങ്ങിനെ നിര്‍ബ്ബന്ധപൂര്‍വ്വം അവയുടെ ഏകാന്തതയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരപ്പെട്ടു. അവ ഇംഗ്ലീഷുകാരുടെ കുറഞ്ഞ ചരക്കുകള്‍ വാങ്ങുകയും സ്വന്തം നിര്‍മ്മാണത്തൊഴിലാളികളെ നശിക്കാനനുവദിക്കുകയും ചെയ്തു. പരസഹ്രസം വര്‍ഷങ്ങളായി വളര്‍ച്ച മുട്ടിക്കിടന്നിരുന്ന രാജ്യങ്ങള്‍ - ഉദാഹരണത്തിന് ഇന്ത്യ - അടിമുടി വിപ്ലവകരമായി മാറ്റപ്പെട്ടത് ഇങ്ങനെയാണ്. ചൈന പോലും ഇപ്പോള്‍ ഒരു വിപ്ലവത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇംഗ്ലണ്ടില്‍ ഇന്ന് കണ്ടുപിടിച്ച ഒരു യന്ത്രം, ഒരു വര്‍ഷത്തിനുശേഷം ചൈനയിലെ ലക്ഷക്കണക്കിന് തൊഴിലാളികളുടെ പിഴപ്പ് മുട്ടിക്കുമെന്ന സ്ഥിതിവിശേഷമാണിപ്പോള്‍ നിലനില്‍ക്കുന്നത്. ഇങ്ങനെ വന്‍കിട വ്യവസായം ലോകത്തുള്ള എല്ലാ ജനതകളേയും പരസ്പരം ബന്ധപ്പെടുത്തുകയും, ചെറിയ പ്രാദേശിക കമ്പോളങ്ങളെല്ലാം ഒരൊറ്റ ലോകകമ്പോളമായി ഒന്നിച്ച് ചേര്‍ക്കുകയും, എല്ലായിടത്തും നാഗരികതയ്ക്കും പുരോഗതിയ്ക്കും വഴി തെളിക്കുകയും ചെയ്തിരിക്കുന്നു. പരിഷ്കൃതരാജ്യങ്ങളില്‍ നടക്കുന്നതെന്തും മറ്റെല്ലാ രാജ്യങ്ങളിലും പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരിക്കുന്നു. ഉദാഹരണത്തിന് ഇംഗ്ലണ്ടിലേയോ, ഫ്രാന്‍സിലേയോ തൊഴിലാളികള്‍ ഇന്ന് മോചനം നേടുന്നപക്ഷം അത് മറ്റെല്ലാ രാജ്യങ്ങളിലും വിപ്ലവങ്ങള്‍ക്കിടവരുത്താതിരിക്കില്ല. അവ ഇന്നല്ലെങ്കില്‍ നാളെ അവിടങ്ങളിലെ തൊഴിലാളികളുടെയും മോചനത്തിന് വഴി തെളിക്കുന്നതാണ്.

രണ്ടാമത്, എവിടെയൊക്കെ വന്‍കിടവ്യവസായം നിര്‍മ്മാണത്തൊഴിലിന്റെ സ്ഥാനമെടുത്തുവോ, അവിടെല്ലാം വ്യാവസായികവിപ്ലവം ബൂര്‍ഷ്വാസിയുടെയും അതിന്റെ സമ്പത്തിനേയും അധികാരത്തേയും പരമാവധി വളര്‍ത്തുകയും അതിനെ ആ രാജ്യത്തിലെ ഒന്നാമത്തെ വര്‍ഗ്ഗമാക്കുകയും ചെയ്തു. ഇതു സംഭവിച്ചിടത്തെല്ലാം ബൂര്‍ഷ്വാസി രാഷ്ട്രീയാധികാരം സ്വന്തം കയ്യിലെടുക്കുകയും അതുവരെ ഭരണം നടത്തിയിരുന്ന വര്‍ഗ്ഗങ്ങളെ - പ്രഭുവര്‍ഗ്ഗത്തെയും, ഗില്‍ഡുകളില്‍ പെട്ട നഗരവാസികളെയും, ആ രണ്ടു കൂട്ടരെയും പ്രതിനിധാനം ചെയ്ത രാജവാഴ്ചയേയും - പുറത്താക്കുകയും ചെയ്തുവെന്നതാണ് ഇതില്‍ നിന്നുളവായ ഫലം. അവകാശ നിര്‍ണ്ണയമുള്ള ഭൂസ്വത്തുക്കള്‍, അഥവാ ഭൂസ്വത്തുക്കള്‍ വില്‍ക്കരുതെന്നുള്ള നിരോധനങ്ങള്‍ അവസാനിപ്പിച്ചുകൊണ്ടും കുലീനവര്‍ഗ്ഗത്തിന്റെ വിശേഷാവകാശങ്ങള്‍ എടുത്തുകളഞ്ഞുകൊണ്ടുമാണ് ബൂര്‍ഷ്വാസി കുലീനവര്‍ഗ്ഗത്തിന്റെ, അതായത് പ്രഭുവര്‍ഗ്ഗത്തിന്റെ, അധികാരം തകര്‍ത്തെറിഞ്ഞത്. എല്ലാ ഗില്‍ഡുകളും കൈവേലക്കാരുടെ വിശേഷാവകാശങ്ങളും നിലനിര്‍ത്തിക്കൊണ്ടാണ് ബൂര്‍ഷ്വാസി ഗില്‍ഡുകളിലെ നഗരവാസികളുടെ അധികാരം തകര്‍ത്തത്. അവ രണ്ടിന്റെയും സ്ഥാനത്ത് അത് സ്വതന്ത്രമത്സരത്തെ - അതായത്, ഏത് വ്യവസായശാഖ വേണമെങ്കിലും നടത്തിക്കൊണ്ടുപോകുവാന്‍ അവകാശമുള്ളതും ആവശ്യമായത്ര മൂലധനത്തിന്റെ കുറവൊഴിച്ച് മറ്റൊന്നും തന്നെ അയാളെ ഇക്കാര്യത്തില്‍ തടസ്സപ്പെടുത്താത്തതുമായ ഒരു സാമൂഹ്യവ്യവസ്ഥയെ - ഏര്‍പ്പെടുത്തി. അതുകൊണ്ട് കൈവശമുള്ള മൂലധനം, അസമമായിടത്തോളം മാത്രമേ സമൂഹത്തിലെ അംഗങ്ങള്‍ തമ്മില്‍ അസമത്വമുണ്ടായിരിക്കൂ എന്നും, മൂലധനമാണ് നിര്‍ണ്ണായകശക്തിയെന്നും, അക്കാരണത്താല്‍ മുതലാളികള്‍ അഥവാ ബൂര്‍ഷ്വാസി സമൂഹത്തിലെ ഒന്നാമത്തെ വര്‍ഗ്ഗമായിക്കഴിഞ്ഞുവെന്നുമുള്ള ഒരു പരസ്യപ്രഖ്യാപനമാണ് സ്വതന്ത്രമത്സരത്തിന്റെ ഏര്‍പ്പെടുത്തല്‍. എന്നാല്‍ വന്‍കിട വ്യവസായത്തിന്റെ ആരംഭത്തില്‍ സ്വതന്ത്രമത്സരം കൂടിയേ തീരൂ. കാരണം, ആ സാമൂഹികവ്യവസ്ഥയില്‍ മാത്രമേ വന്‍കിടവ്യവസായത്തിന് വളരാനൊക്കൂ. അങ്ങിനെ പ്രഭുവര്‍ഗ്ഗത്തിന്റെയും ഗില്‍ഡുകളിലെ നഗരവാസികളേയും സാമൂഹ്യാധികാരം തകര്‍ത്തശേഷം ബൂര്‍ഷ്വാസി അവരുടെ രാഷ്ട്രീയാധികാരത്തേയും തകര്‍ത്തു. സമൂഹത്തിലെ ഒന്നാമത്തെ വര്‍ഗ്ഗമായിക്കഴിഞ്ഞതിനു ശേഷം ബൂര്‍ഷ്വാസി രാഷ്ട്രീയരംഗത്തും ഒന്നാമത്തെ വര്‍ഗ്ഗമാണെന്ന് സ്വയം പ്രഖ്യാപിച്ചു. പ്രാതിനിധ്യസമ്പ്രദായം ഏര്‍പ്പെടുത്തിക്കൊണ്ടാണ് അത് അങ്ങിനെ ചെയ്തത്. നിയമത്തിന്റെ മുന്നിലുള്ള ബൂര്‍ഷ്വാ അസമത്വത്തിലും സ്വതന്ത്ര മത്സരത്തിന്റെ നിയമപരമായ അംഗീകരണത്തിലും അധിഷ്ഠിതമായ പ്രസ്ടുതസമ്പ്രദായം യുറോപ്യന്‍ രാജ്യങ്ങളില്‍ നടപ്പില്‍ വരുത്തിയത് വ്യവസ്ഥാപിതരാജവാഴ്ചയുടെ രൂപത്തിലാണ്. ആ വ്യവസ്ഥാപിതരാജവാഴ്ചകളുടെ കീഴില്‍ കുറെ മൂലധനം കൈവശമുള്ളവര്‍ക്കു മാത്രമേ - അതായത് ബൂര്‍ഷ്വാകള്‍ക്ക് മാത്രമേ - വോട്ടവകാശമുള്ളൂ. ആ ബൂര്‍ഷ്വാ വോട്ടര്‍മാര്‍ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നു. ആ ബൂര്‍ഷ്വാ ജനപ്രതിനിധികള്‍ നികുതി ചുമത്താതിരിക്കാനുള്ള അവകാശമുപയോഗിച്ച് ബൂര്‍ഷ്വാ ഗവണ്‍മെന്റിന്റെ തിരഞ്ഞെടുക്കുന്നു.

മൂന്നാമത്, വ്യാവസായിക വിപ്ലവം ബൂര്‍ഷ്വാസിയെ വളര്‍ത്തിക്കൊണ്ടുവന്നിടത്തോളം തന്നെ തൊഴിലാളിവര്‍ഗ്ഗത്തിനേയും വളര്‍ത്തിക്കൊണ്ടുവന്നു. ബൂര്‍ഷ്വാസി ധനമാര്‍ജ്ജിക്കുന്തോറും തൊഴിലാളികള്‍ എണ്ണത്തില്‍ പെരുകി വന്നു. മൂലധനത്തിനു മാത്രമേ തൊഴിലാളികളെ പണിക്ക് വയ്ക്കുവാന്‍ കഴിയുകയുള്ളൂവെന്നതുകൊണ്ടും തൊഴിലാളികളെ പണിക്കു വെച്ചാല്‍ മാത്രമേ മൂലധനം വളരുകയുള്ളൂവെന്നത് കൊണ്ടും മൂലധനത്തിന്റെ വളര്‍ച്ചയുടെ തോതില്‍ത്തന്നെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയും നടക്കുന്നു. അതോടൊപ്പം വ്യാവസായിക വിപ്ലവം ബൂര്‍ഷ്വാകളേയും തൊഴിലാളികളേയും, വ്യവസായം ഏറ്റവും ലാഭകരമായി നടത്തുവാന്‍ കഴിയുന്ന വലിയ പട്ടണങ്ങളിലേക്ക് ഒന്നിച്ചുകൊണ്ടുവരുന്നു. വമ്പിച്ച ജനസഞ്ചയങ്ങളെ ഇങ്ങനെ ഒരൊറ്റയിടത്ത് തടുത്തുകൂട്ടുന്നതുവഴി അത് തൊഴിലാളികളെ സ്വന്തം ശക്തിയെക്കുറിച്ച് ബോധവാന്മാരാക്കുന്നു. മാത്രമല്ല, വ്യാവസായികവിപ്ലവം വികസിച്ചുവരുന്തോറും, കായികാദ്ധ്വാനത്തെ പുറന്തള്ളുന്ന യന്ത്രങ്ങള്‍ കൂടുതല്‍ കൂടുതല്‍ കണ്ടുപിടിക്കുന്തോറും മുമ്പ് പറഞ്ഞതുപോലെ വന്‍കിടവ്യവസായം ഏറ്റവും താണ നിലവാരത്തിലേക്ക് കൂലി കുറച്ചുകൊണ്ടുവരികയും അങ്ങിനെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ സ്ഥിതി കൂടുതല്‍ കൂടുതല്‍ ദുസ്സഹമാക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒരു വശത്ത് തൊഴിലാളി വര്‍ഗ്ഗത്തിന്റെ അസംതൃപ്തി വര്‍ദ്ധിച്ചു വരുന്നതിനാലും മറുവശത്ത് അതിന്റെ ശക്തി വര്‍ദ്ധിച്ചു വരുന്നതിനാലും വ്യാവസായികവിപ്ലവം തൊഴിലാളിവര്‍ഗ്ഗത്താല്‍ നടത്തപ്പെടുന്ന ഒരു സാമൂഹ്യവിപ്ലവത്തിന്റെ കളമൊരുക്കുന്നു.

(അവസാനിച്ചിട്ടില്ല)

അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്


Saturday, December 5, 2009

കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ || The Principles of Communism

  1. കമ്മ്യൂണിസമെന്നാല്‍ എന്ത്?
    തൊഴിലാളിവര്‍ഗ്ഗവിമോചനത്തിനുള്ള ഉപാധികളെന്ത് എന്നതിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങളാണ് കമ്മ്യൂണിസം.
  2. തൊഴിലാളിവര്‍ഗ്ഗമെന്നാല്‍ എന്താണ്?
    സമൂഹത്തിലെ ഏത് വര്‍ഗ്ഗമാണോ ഏതെങ്കിലും മൂലധനത്തില്‍ നിന്നു കിട്ടുന്ന ലാഭം കൊണ്ടല്ലാതെ പൂര്‍ണ്ണമായും സ്വന്തം അദ്ധ്വാനം വില്‍ക്കുന്നതു വഴി മാത്രം ഉപജീവനമാര്‍ഗ്ഗം നടത്തുന്നത്, അവരാണ് തൊഴിലാളി വര്‍ഗ്ഗം. തൊഴിലാളി വര്‍ഗ്ഗത്തിന്റെ സുഖവും ദുഖഃവും, ജീവിതവും മരണവും, അതിന്റെ നിലനില്പാകെതന്നെ ആശ്രയിച്ചിരിക്കുന്നത് അദ്ധ്വാനത്തിനുള്ള ആവശ്യകതയെയാണ്. അതായത് വ്യാപാരത്തിന്റെ നല്ല കാലവും ചീത്തക്കാലവും മാറിമാറിവരുന്നതിനേയും അനിയന്ത്രിതമായ മല്‍സരത്തില്‍ നിന്നുള്ളവാകുന്ന ഏറ്റക്കുറച്ചിലുകളേയും കൂടെ അത് ആശ്രയിക്കുന്നു. പ്രോലെറ്റേറിയേറ്റ്, അഥവാ പ്രോലെറ്റേറിയന്മാരുടെ വര്‍ഗ്ഗം, ഒറ്റ വാക്കില്‍ പറഞ്ഞാല്‍, പത്തൊമ്പതാം നൂറ്റാണ്ടിലെ പണിയാള വര്‍ഗ്ഗമാണ്.
  3. പ്രോലിറ്റേറിയന്മാര്‍ എക്കാലത്തുമുണ്ടായിരുന്നില്ലെന്നല്ലേ ഇതിന്റെ അര്‍ത്ഥം?
    അല്ല. പാവങ്ങളും പണിയെടുക്കുന്ന വര്‍ഗ്ഗങ്ങളും എക്കാലത്തും നിലനിന്നിട്ടുണ്ട്. പണിയെടുക്കുന്ന വര്‍ഗ്ഗങ്ങള്‍ സാധാരണഗതിയില്‍ പാവങ്ങളുമായിരുന്നു. എന്നാല്‍ മല്‍സരം എക്കാലത്തും സ്വതന്ത്രവും അനിയന്ത്രിതവുമായിരുന്നിട്ടില്ലെന്നതു പോലെ തന്നെ, മുകളില്‍ പറഞ്ഞ സാഹചര്യങ്ങളില്‍ ജീവിക്കുന്ന തരത്തിലുള്ള പാവങ്ങള്‍, തൊഴിലാളികള്‍, അതായത് പ്രോലിറ്റേറിയന്മാര്‍, എക്കാലത്തും ഉണ്ടായിരുന്നിട്ടില്ല.
  4. പ്രോലിറ്റേറിയേറ്റ് എങ്ങനെ ആവിര്‍ഭവിച്ചു?
    കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഇംഗ്ലണ്ടില്‍ നടന്നതും അതിനുശേഷം ലോകത്തിലെ എല്ലാ പരിഷ്കൃത രാജ്യങ്ങളിലും ആവര്‍ത്തിച്ചതുമായ വ്യാവസായിക വിപ്ലവത്തിന്റെ ഫലമായിട്ടാണ് തൊഴിലാളിവര്‍ഗ്ഗം ഉയര്‍ന്നു വന്നത്. ആവിയന്ത്രത്തിന്റെയും പലതരം നൂല്‍നൂല്പുയന്ത്രങ്ങളുടെയും യന്ത്രത്തറിയുടെയും മറ്റനേകം യന്ത്രോപകരണങ്ങളുടെയ്യും കണ്ടുപിടുത്തമാണ് ഈ വ്യാവസായികവിപ്ലവത്തെ നിലവില്‍ കൊണ്ടുവന്നത്. വളരെ വിലപിടിച്ചതും അതുകൊണ്ടുതന്നെ വലിയ മുതലാളിമാര്‍ക്ക് മാത്രം വാങ്ങാന്‍ കഴിയുന്നതുമായ ആ യന്ത്രങ്ങള്‍ അതേവരെ നിലനിന്നിരുന്ന ഉല്പാദനരീതികളെ ആകെ മാറ്റി മറിച്ചു. അതേവരെ ഉണ്ടായിരുന്ന തൊഴിലാളികളെ അവ പുറന്തള്ളി. കാരണം, തൊഴിലാളികള്‍ക്ക് തങ്ങളുടെ മോശപ്പെട്ട ചര്‍ക്കകളും കൈത്തറികളും കൊണ്ടു നിര്‍മ്മിക്കുവാന്‍ കഴിഞ്ഞതിനേക്കാള്‍ വിലകുറഞ്ഞതും മെച്ചപ്പെട്ടതുമായ ചരക്കുകളെ യന്ത്രങ്ങള്‍ ഉല്പാദിപ്പിച്ചു. അങ്ങനെ ഈ യന്ത്രങ്ങള്‍ വ്യവസായത്തെ അപ്പാടെ തന്നെ വലിയ മുതലാളിമാരുടെ കൈകളില്‍ ഏല്പിച്ചുകൊടുക്കയും തൊഴിലാളികളുടെ തുച്ഛമായ സ്വത്തിന് (പണിയായുധങ്ങളും കൈത്തറികളും മറ്റും) വിലയില്ലാതാകുകയും ചെയ്തു. താമസിയാതെ സര്‍വ്വതും മുതലാളിമാരുടെ വകയായി. തൊഴിലാളികള്‍ക്ക് യാതൊന്നും ശേഷിച്ചില്ല. ഇങ്ങനെയാണ് തുണിയുല്പാദനരംഗത്ത് ഫാക്ടറി സമ്പ്രദായം ഏര്‍പ്പെടുത്തിയത്. യന്ത്രോപകരണങ്ങളും ഫാക്ടറി സമ്പ്രദായവും ഏര്‍പ്പെടുത്തുന്നതിന് ഒരിക്കല്‍ ഉത്തേജനം കിട്ടിയതോടെ ഫാക്ടറിസമ്പ്രദായം അതിവേഗം മറ്റെല്ലാ വ്യവസായശാഖകളേയും കടന്നാക്രമിച്ചു - വിശേഷിച്ച് തുണി, പുസ്തകമുദ്രണം, കളിമണ്‍പാത്രങ്ങളുടെയും ലോഹപദാര്‍ത്ഥങ്ങളുടെയും നിര്‍മ്മാണം, എന്നീ വ്യവസായങ്ങളെ. അദ്ധ്വാനം നിരവധി തൊഴിലാളികള്‍ക്കിടയിലായി കൂടുതല്‍ കൂടുതല്‍ വിഭജിക്കപ്പെട്ടു. മുമ്പ് മുഴുവന്‍ ഉല്പന്നവും നിര്‍മ്മിച്ചിരുന്ന തൊഴിലാളി ഇപ്പോള്‍ അതിന്റെ ഒരു ഭാഗം മാത്രമേ നിര്‍മ്മിക്കുന്നുള്ളൂ. ഈ തൊഴില്‍വിഭജനത്തിന്റെ ഫലമായി ഉല്പന്നങ്ങള്‍ കൂടുതല്‍ വേഗത്തിലും അങ്ങിനെ വിലകുറച്ചും നിര്‍മ്മിക്കുവാന്‍ കഴിഞ്ഞു. അത് ഓരോ തൊഴിലാളിയുടെയും അദ്ധ്വാനത്തെ വളരെയേറെ ലളിതവും നിരന്തരം ആവര്‍ത്തിക്കുന്നതുമായ യാന്ത്രികപ്രവര്‍ത്തിയാക്കി ചുരുക്കി. ഒരു യന്ത്രത്തിന് അത്ര തന്നെയെന്നു മാത്രമല്ല അതിലേറെ എത്രെയോ നന്നായി ചെയ്യാവുന്ന പ്രവര്‍ത്തിയാണിത്. അങ്ങനെ നൂല്‍നൂല്പു-നെയ്ത്തു വ്യവസായത്തെപ്പോലെ തന്നെ ഈ വ്യവസായശാഖകളെയെല്ലാം ഒന്നൊന്നായി ആവിശക്തിയുടെയും യന്ത്രോപകരണങ്ങളുടെയും ഫാക്ടറിസമ്പ്രദായത്തിന്റെയും ആധിപത്യത്തിനു കീഴിലായി. എന്നാല്‍ അതുവഴി അവയെല്ലാം വന്‍കിടമുതലാളിമാരുടെ കൈകളില്‍ വന്നുവീഴുകയാണുണ്ടായത്. ഇവിടെയും തൊഴിലാളികള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ അവസാന ലാഞ്ഛനയും നഷ്ടപ്പെട്ടു, ക്രമേണ, ശരിക്കുള്ള നിര്‍മ്മാണത്തൊഴിലിനു (മാനുഫാക്ചര്‍) പുറമെ കൈത്തൊഴിലുകളും ഫാക്ടറിസമ്പ്രദായത്തിന്റെ മേധാവിത്വത്തിന് അടിപ്പെട്ടു. കാരണം വളരെയേറെ ചെലവു ചുരുക്കിയും തൊഴിലാളികള്‍ക്കിടയില്‍ അദ്ധ്വാനം വിഭജിച്ചുകൊടുത്തും വലിയ പണിശാലകള്‍ പണിതുകൊണ്ട് ഇവിടെയും വലിയ മുതലാളിമാര്‍ ചെറിയ കൈവേലക്കാരെ കൂടുതല്‍ കൂടുതല്‍ തള്ളിമാറ്റി. പരിഷ്കൃതരാജ്യങ്ങളില്‍ അദ്ധ്വാനത്തിന്റെ ഏതാണ്ടെല്ലാ ശാഖകളും ഫാക്ടറിസമ്പ്രദായത്തിന്‍ കീഴില്‍ നടത്തിവരാനും ആ ശാഖകളില്‍ ഒട്ടുമിക്കതിലും വന്‍കിട വ്യവസായം കൈത്തൊഴിലിനേയും നിര്‍മ്മാണത്തൊഴിലിനേയും തള്ളിപ്പുറത്താക്കുവാനും ഇടയായത് ഇങ്ങനെയാണ്. ഇതിന്റെ ഫലമായി മുമ്പത്തെ ഇടത്തരം വര്‍ഗ്ഗങ്ങള്‍, വിശേഷിച്ച് ചെറുകിടകൈവേലക്കാരായ മേസ്ത്രിമാര്‍, അധികമധികം നാശത്തിലേക്കു തള്ളിവിടപ്പെട്ടിരിക്കുന്നു. തൊഴിലാളികളുടെ മുമ്പത്തെ സ്ഥിതി പാടെ മാറിയിക്കുന്നു. മറ്റെല്ലാ വര്‍ഗ്ഗങ്ങളെയും ക്രമേണ വിഴുങ്ങിക്കൊണ്ട് രണ്ടു പുതിയ വര്‍ഗ്ഗങ്ങള്‍ നിലവില്‍ വന്നിരിക്കുന്നു. അതായത്:
    1. വലിയ മുതലാളിമാരുടെ വര്‍ഗ്ഗം. എല്ലാ പരിഷ്കൃതരാജ്യങ്ങളിലും എല്ലാ ഉപജീവനോപാധികളും ആ ഉപജീവനോപാധികള്‍ ഉല്പാദിപ്പിക്കുവാനാവശ്യമായ അസംസ്കൃതപദാര്‍ത്ഥങ്ങളും ഉപകരണങ്ങളും (യന്ത്രോപകരണങ്ങള്‍, ഫാക്ടറികള്‍ മുതലായവ) ഏതാണ്ട് പൂര്‍ണ്ണമായും അവരുടെ വകയാണ്. ഈ വര്‍ഗ്ഗമാണ് ബൂര്‍ഷ്വാവര്‍ഗ്ഗം അഥവാ ബൂര്‍ഷ്വാസി.
    2. യാതൊന്നും സ്വന്തമായിട്ടില്ലാത്തവരും അതുകൊണ്ട് അവശ്യം വേണ്ട ഉപജീവനോപാധികള്‍ ലഭിക്കുന്നതിനു പകരമായി തങ്ങളുടെ അദ്ധ്വാനം ബൂര്‍ഷ്വാകള്‍ക്കു വില്‍ക്കുവാന്‍ നിര്‍ബന്ധിതരായിട്ടുള്ളവരുമായ ആളുകളുടെ വര്‍ഗ്ഗം. ഈ വര്‍ഗ്ഗത്തെ തൊഴിലാളി വര്‍ഗ്ഗം അഥവാ പ്രോലിറ്റേറിയറ്റ് എന്ന് വിളിക്കുന്നു.
  5. തൊഴിലാളികള്‍ ബൂര്‍ഷ്വാകള്‍ക്ക് ഇങ്ങനെ അദ്ധ്വാനം വില്‍ക്കുന്നത് ഏതു സാഹചര്യത്തിലാണ്?
    മറ്റേതൊരു ചരക്കിനേയും പോലെ അദ്ധ്വാനവും ഒരു ചരക്കാണ്. മറ്റേതൊരു ചരക്കിന്റെയും വിലയെ നിര്‍ണ്ണയിക്കുന്ന നിയമങ്ങള്‍ തന്നെ അതിന്റെ വിലയെ നിര്‍ണ്ണയിക്കുന്നു. വന്‍കിടവ്യവസായത്തിന്റെ ആധിപത്യത്തിന്റെ കീഴിലായാലും (രണ്ടും ഒന്നു തന്നെയാണെന്ന് നാം വഴിയെ കാണുന്നതാണ്) ഒരു ചരക്കിന്റെ വില. ശരാശരിയെടുത്താല്‍, എപ്പോഴും ആ ചരക്കിന്റെ ഉല്പാദനച്ചെലവിനു തുല്യമായിരിക്കും. അതുകൊണ്ട് അദ്ധ്വാനത്തിന്റെ വിലയും അദ്ധ്വാനത്തിന്റെ ഉല്പാദനച്ചെലവിനു തുല്യമാണെന്നു വരുന്നു. തൊഴിലാളിയെ അദ്ധ്വാനത്തിനു പ്രാപ്തനാക്കാനും തൊഴിലാളിവര്‍ഗ്ഗം നാശമടയാതിരിക്കാനും ആവശ്യമായ ഉപജീവനോപാധികളുടെ തുകയാണ് കൃത്യമായും അദ്ധ്വാനത്തിന്റെ ഉല്പാദനച്ചെലവില്‍ അടങ്ങിയിരിക്കുന്നത്. എന്നുവെച്ചാല്‍, ഈ ഉദ്ദേശത്തിനു വേണ്ടിവരുന്നതിലും കൂടുതലായി യാതൊന്നും തൊഴിലാളിക്ക് തന്റെ അദ്ധ്വാനത്തിനു പ്രതിഫലമായി ലഭിക്കുകയില്ലെന്നര്‍ത്ഥം. ജീവന്‍ നിലനിര്‍ത്താന്‍ ഏറ്റവും ചുരുങ്ങിയത്, ഏറ്റവും കുറഞ്ഞത്, എത്ര വേണോ അതായിരിക്കും അദ്ധ്വാനത്തിന്റെ വില അഥവാ കൂലി. വ്യാപാരം ചിലപ്പോള്‍ മോശവും ചിലപ്പോള്‍ മെച്ചവുമായിരിക്കുമെന്നതു കൊണ്ട്, ഫാക്ടറി ഉടമയ്ക്ക് തന്റെ ചരക്കിന് ഒരു സമയത്ത് കൂടുതലും വേറൊരു സമയത്ത് കുറച്ചും കിട്ടുന്നുവെന്നപോലെതന്നെ തൊഴിലാളിക്ക് ചിലപ്പോള്‍ കൂടുതലും ചിലപ്പോള്‍ കുറച്ചുമായിരിക്കും കിട്ടുന്നത്. എങ്കിലും നല്ല നല്ല കാലമായാലും ചീത്തക്കാലമായാലും ഫാക്ടറി ഉടമയ്ക്ക് തന്റെ ചരക്കിന്റെ ശരാശരി കിട്ടുന്നത് അതിന്റെ ഉല്പാദനച്ചെലവിനേക്കാള്‍ കൂടുതലോ കുറവോ ആയിരിക്കില്ല എന്നതു പോലെ തന്നെ, തൊഴിലാളിക്ക് ശരാശരി കിട്ടുന്ന കുറഞ്ഞ (മിനിമം) കൂലിയേക്കാള്‍ കൂടുതലോ കുറവോ ആയിരിക്കില്ല. അദ്ധ്വാനത്തിന്റെ എല്ലാ ശാഖകളെയും വന്‍കിടവ്യവസായം എത്രകണ്ട് കൂടുതല്‍ ഏറ്റേടുക്കുന്നുവോ അത്രകണ്ട് കൂടുതല്‍ കര്‍ശനമായി കൂലിയെ സംബന്ധിച്ച ഈ സാമ്പത്തിക നയം നടപ്പാക്കപ്പെടുന്നതാണ്.
  6. വ്യാവസായികവിപ്ലവത്തിന് മുമ്പ്, എന്തെല്ലാം പണിയാളവര്‍ഗ്ഗങ്ങളാണ് നിലവിലുണ്ടായിരുന്നത്?
    സമൂഹത്തിന്റെ വ്യത്യസ്തവികാസഘട്ടങ്ങളനുസരിച്ച് പണിയാളവര്‍ഗ്ഗങ്ങള്‍ വ്യത്യസ്തസാഹചര്യങ്ങളില്‍ ജീവിക്കുകയും സ്വത്തുടമവര്‍ഗ്ഗങ്ങളും ഭരണാധികാരി വര്‍ഗ്ഗങ്ങളുമായി വ്യത്യസ്ത ബന്ധങ്ങള്‍ വച്ചു പുലര്‍ത്തുകയും ചെയ്തുവന്നു. പ്രാചീനകാലത്ത് പണിയാളര്‍ തങ്ങളുടെ ഉടമകളുടെ അടിമകളായിരുന്നു. പല പിന്നോക്കരാജ്യങ്ങളിലും ഐക്യനാടുകളിലെ തെക്കന്‍ പ്രദേശങ്ങളില്‍ പോലും അവര്‍ ഇന്നും അങ്ങനെയാണ്. മദ്ധ്യയുഗങ്ങളിലും വ്യാവസായികവിപ്ലവം നടക്കുന്നതുവരെയും പട്ടണങ്ങളില്‍ പെറ്റി ബൂര്‍ഷ്വാ യജമാനന്മാരുടെ കീഴില്‍ പണിയെടുക്കുന്ന കൈവേലക്കാരുണ്ടായിരുന്നു. നിര്‍മ്മാണത്തൊഴില്‍ വളര്‍ന്നു വന്നതോടെ നിര്‍മ്മാണത്തൊഴിലാളികള്‍ ക്രമേണ രംഗത്തു വന്നു. ഏറെക്കുറെ വലിയ മുതലാളിമാരാണ് ഇപ്പോള്‍ അവരെ പണിക്കു വെച്ചിരിക്കുന്നത്.
  7. തൊഴിലാളി അടിമയില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നത് ഏത് വിധത്തിലാണ്?
    അടിമ എക്കാലത്തേക്കുമായി വില്‍ക്കപ്പെടുന്നു. തൊഴിലാളിക്ക് ദിവസം തോറും സ്വയം വില്‍ക്കേണ്ടി വരുന്നു. ഒരു നിശ്ചിത യജമാനന്റെ സ്വത്തായ ഓരോ പ്രത്യേകം പ്രത്യേകം അടിമയ്ക്കും യജമാനന്റെ താല്പര്യത്തിനു വേണ്ടി മാത്രമാണെങ്കിലും എത്ര തന്നെ മോശപ്പെട്ടതാണെങ്കിലും ഉപജീവനത്തിന് ഉറപ്പുണ്ട്. ഓരോ പ്രത്യേകം പ്രത്യേകം തൊഴിലാളിയും ബൂര്‍ഷ്വാവര്‍ഗത്തിന്റെയാകെ സ്വത്താണെന്ന് പറയാം. ആര്‍ക്കെങ്കിലും ആവശ്യമുള്ളപ്പോള്‍ മാത്രമേ അവന്റെ അദ്ധ്വാനത്തെ വാങ്ങുന്നുള്ളൂ. ആ നിലയ്ക്ക് അവന്റെ ഉപജീവനത്തിന് ഉറപ്പില്ല. തൊഴിലാളി വര്‍ഗത്തിന് മൊത്തത്തില്‍ മാത്രമെ ഈ ഉപജീവനത്തിന് ഉറപ്പുള്ളൂ. അടിമ നില്ക്കുന്നത് മല്‍സരത്തിന് വെളിയിലാണ്. തൊഴിലാളി നില്‍ക്കുന്നത് അതിനകത്തും. അതിന്റെ എല്ലാ ചാഞ്ചാട്ടങ്ങളും അവന്‍ അനുഭവിക്കുന്നു. അടിമയെ കണക്കാക്കുന്നത് ഒരു സാധനമായിട്ടാണ്, സിവില്‍ സമൂഹത്തിലെ അംഗമായിട്ടല്ല. തൊഴിലാളിയെ വീക്ഷിക്കുന്നത് ഒരു വ്യക്തിയെന്ന നിലയിലാണ്, സിവില്‍ സമൂഹത്തിലെ അംഗമെന്ന നിലയ്ക്കാണ്. അങ്ങനെ അടിമ തൊഴിലാളിയേക്കാള്‍ ഭേദപ്പെട്ട ജീവിതം നയിച്ചെന്നു വരാം. എങ്കിലും തൊഴിലാളി സമൂഹത്തിന്റെ കൂടുതലുയര്‍ന്ന ഒരു വികാസഘട്ടത്തില്‍ പെട്ടവനാണ്. അടിമയേക്കാള്‍ ഉയര്‍ന്ന പടിയിലാണ് അവന്‍ നില്‍ക്കുന്നത്. എല്ലാ സ്വകാര്യ സ്വത്തുടമ ബന്ധങ്ങളിലും വെച്ച് അടിമത്ത ബന്ധത്തെ മാത്രം തകര്‍ത്തുകൊണ്ട് അടിമ മോചനം നേടുകയും അങ്ങനെ ഒരു തൊഴിലാളിയായിത്തീരുകയും ചെയ്യുന്നു. പൊതുവില്‍ സ്വകാര്യസ്വത്തിനെ തന്നെ ഇല്ലാതാക്കിക്കൊണ്ടു മാത്രമേ തൊഴിലാളിക്ക് മോചനം നേടുവാന്‍ കഴിയൂ.
  8. തൊഴിലാളി അടിയാളനില്‍ നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നത് ഏത് വിധത്തിലാണ്?
    ഒരു ഉല്പാദനോപകരണം, ഒരു തുണ്ട് ഭൂമി, അടിയാളന്റെ കൈവശത്തിലും ഉപയോഗത്തിലുമുണ്ട്. അതിനു പകരമായി അവന്‍ ഉല്പന്നത്തിന്റെ ഒരംശം ഏല്പിക്കുകയോ പണിയെടുക്കുകയോ ചെയ്യുന്നു. തൊഴിലാളിയാകട്ടെ, മറ്റൊരാളിന്റെ വകയായ ഉല്പാദനോപകരണങ്ങള്‍ വെച്ച് പണിയെടുക്കുകയും ഉല്പന്നത്തിന്റെ ഒരംശം പകരമായി അവന് കിട്ടുകയും ചെയ്യുന്നു. അടിയാളന്‍ കൊടുക്കുന്നു, തൊഴിലാളിക്ക് കൊടുക്കപ്പെടുന്നു. അടിയാളന് ഉപജീവനത്തിന് ഉറപ്പുണ്ട്, തൊഴിലാളിക്ക് അതില്ല. അടിയാളന്‍ മല്‍സരത്തിന് പുറത്തും തൊഴിലാളി അതിനകത്തുമാണ്. പട്ടണത്തിലേക്ക് ഓടിപ്പോയി അവിടെ ഒരു കൈവേലക്കാരനായിത്തീരുകയോ, തന്റെ ഭൂവുടമയ്ക്ക് അദ്ധ്വാനവും ഉല്പന്നങ്ങളും കൊടുക്കുന്നതിന് പകരം പണം കൊടുത്ത് അതുവഴി ഒരു വെറുമ്പാട്ടക്കാരനാവുകയോ, അതുമല്ലെങ്കില്‍ തന്റെ ഫ്യൂഡല്‍ ഭൂപ്രഭുവിനെ അടിച്ചോടിച്ചിട്ട് താന്‍ തന്നെ സ്വത്തുടമയാവുകയോ ചെയ്തിട്ടാണ് - ചുരുക്കിപ്പറഞ്ഞാല്‍, സ്വത്തുടമവര്‍ഗ്ഗത്തിന്റെ അണികളിലും മല്‍സരത്തിലും ഒരു വഴിക്കല്ലെങ്കില്‍ മറ്റൊരു വഴിക്ക് പ്രവേശിച്ചുകൊണ്ടാണ് - അടിയാളന്‍ മോചനം നേടുന്നത്. മല്‍സരവും സ്വകാര്യസ്വത്തും എല്ലാ വര്‍ഗ്ഗവൈജാത്യങ്ങളും അവസാനിപ്പിച്ചുകൊണ്ടാണ് തൊഴിലാളി മോചനം നേടുന്നത്.
  9. തൊഴിലാളി കൈവേലക്കാരനില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നത് ഏത് വിധത്തിലാണ്?
    (ഉത്തരമെഴുതാന്‍ വേണ്ടി കയ്യെഴുത്തു പ്രതിയില്‍ എംഗല്‍സ് കുറച്ചു സ്ഥലമൊഴിച്ചിട്ടുണ്ട്)
  10. തൊഴിലാളി നിര്‍മ്മാണത്തൊഴിലിലെ വേലക്കാരനില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്ന ഏത് വിധത്തിലാണ്?
    പതിനാറാം നൂറ്റാണ്ട് തൊട്ട് പതിനെട്ടാം നൂറ്റാണ്ട് വരെയുള്ള കാലത്തെ നിര്‍മ്മാണത്തൊഴിലാളി ഒട്ടുമുക്കാലും എല്ലായിടത്തും തന്റെ ഉല്പാദനോപകരണത്തിന്റെ - തന്റെ തറിയുടെയും കുടുംബത്തിലെ ചര്‍ക്കയുടെയും - ഉടമയായിരുന്നു. കൂടാതെ, ഒഴിവു സമയത്ത് കൃഷി ചെയ്തുപോന്ന ചെറിയൊരു തുണ്ടു ഭൂമിയും അവനു സ്വന്തമായിട്ടുണ്ടായിരുന്നു. തൊഴിലാളിക്ക് ഇതൊന്നുമില്ല. തന്റെ ഭൂവുടമയോ തൊഴിലുടമയോ ആയി ഏറെക്കുറെ പിതൃതന്ത്രാത്മകമായ ബന്ധങ്ങള്‍ പുലര്‍ത്തിക്കൊണ്ട് ഏതാണ്ട് പൂര്‍ണ്ണമായും നാട്ടിന്‍പുറത്തു തന്നെയാണ് നിര്‍മ്മാണത്തൊഴിലാളിയുടെ താമസം. തൊഴിലാളിയാകട്ടെ, ഒട്ടുമുക്കാലും താമസിക്കുന്നത് വലിയ പട്ടണങ്ങളിലാണ്. അവനും തൊഴിലുടമയും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായും സാമ്പത്തികാധിഷ്ഠിതമാണ്. വന്‍കിടവ്യവസായം നിര്‍മ്മാണത്തൊഴിലാളിയെ അവന്റെ പിതൃതന്ത്രാത്മക സാഹചര്യങ്ങളില്‍ നിന്നും പിഴുതു മാറ്റുന്നു. സ്വന്തമായിട്ട് അപ്പോഴും കൈവശമുള്ള സ്വത്ത് നഷ്ടപ്പെട്ട് അവന്‍ ഒരു തൊഴിലാളിയായിത്തീരുന്നു.

(കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവിലെ ഒരു ഭാഗമാണിത്. പൂര്‍ണ്ണമായിട്ടില്ല. അടുത്ത ഭാഗം ഉടനെ തന്നെ ഇടുന്നതായിരിക്കും)

അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്


Rate this post

About Me

My photo
Omnipresent. ഞങ്ങളെ എല്ലാവര്‍ക്കുമറിയാം. ഞങ്ങളാരെന്നും, ഞങ്ങളുടെ രാഷ്ട്രീയമെന്തെന്നും എല്ലാം. അത് തന്നെയാണ് ഞങ്ങളുടെ ശാപവും. ഞങ്ങളുടെ അഭിപ്രായങ്ങളെ ആ ഒരു ജാലകത്തില്‍ കൂടി മാത്രം കാണുവാനും വിമര്‍ശിക്കുവാനും തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഒളിച്ചോടി. ഇപ്പോള്‍ ഇവിടെ പൊങ്ങുന്നു.

Followers

Counted!

free web counter
Creative Commons License ബീഫ് ഫ്രൈ || b33f fry by ബീഫ് ഫ്രൈ is licensed under a Creative Commons Attribution 2.5 India License. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ താള്‍ നോക്കുക.