Tuesday, April 13, 2010

ജര്‍മ്മന്‍ അഥവാ 'സത്യ' സോഷ്യലിസം || German or 'True' Socialism

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ മൂന്നാം അദ്ധ്യായത്തിലെ ഒരു ഭാഗമാണിത് . യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എഴുതിയിട്ടുണ്ട്.]

1. പിന്തിരിപ്പന്‍ സോഷ്യലിസം

1.a ഫ്യൂഡല്‍ സോഷ്യലിസം


1.b പെറ്റിബൂര്‍ഷ്വാ സോഷ്യലിസം

1.c ജര്‍മ്മന്‍ അഥവാ 'സത്യ' സോഷ്യലിസം

ജര്‍മ്മനിയിലെ ബൂര്‍ഷ്വാസി അവിടത്തെ ഫ്യൂഡല്‍ സ്വേച്ഛാപ്രഭുത്വവുമായി പോരാടുവാന്‍ തുടങ്ങുക മാത്രം ചെയ്‌തിരുന്ന സന്ദര്‍ഭത്തിലാണ് ഫ്രാന്‍സിലെ സോഷ്യലിസ്റ്റ് - കമ്മ്യൂണിസ്റ്റ് സാഹിത്യങ്ങള്‍ - അധികാരത്തിലിരിക്കുന്ന ബൂര്‍ഷ്വാസിയുടെ സമ്മര്‍ദ്ദത്തിന്‍ കീഴില്‍ ജന്മം കൊള്ളുകയും ആ അധികാരത്തിനെതിരായുള്ള സമരത്തെ വെളിപ്പെടുത്തുകയും ചെയ്‌തസാഹിത്യങ്ങള്‍ - ജര്‍മ്മനിയിലേക്ക് കടന്നു ചെന്നത്. ജര്‍മ്മന്‍ തത്വജ്ഞാനികളും തത്വജ്ഞാനികളാകുവാന്‍ ആഗ്രഹിക്കുന്നവരും സുന്ദരീശൈലീ പ്രണയികളും ഈ സാഹിത്യത്തെ ആവേശത്തോടെ ആശ്ലേഷിച്ചു. പക്ഷേ, ഈ സാഹിത്യം ഫ്രാന്‍സില്‍ നിന്നും ജര്‍മ്മനിയിലേക്ക് കുടിയേറിച്ചെന്നപ്പോള്‍, അതോടൊന്നിച്ച് അവിടത്തെ സാമൂഹ്യ സാഹചര്യങ്ങളും ജര്‍മ്മനിയിലേക്ക് കുടിയേറുകയുണ്ടായില്ലെന്ന വസ്‌തുത അവര്‍ വിസ്‌മരിച്ചു എന്ന് മാത്രം. ജര്‍മ്മന്‍ സാമൂഹ്യസ്ഥിതിഗതികളുമായി ഇടപഴകിയപ്പോള്‍ ഈ ഫ്രഞ്ചു സാഹിത്യത്തിന്റെ അടിയന്തിരവും പ്രായോഗികവുമായ പ്രാധാന്യമെല്ലാം നഷ്‌ടപ്പെട്ടു. അതിന്റെ വെറും സാമൂഹ്യവശം മാത്രം അവശേഷിച്ചു. അത് മനുഷ്യസത്തയുടെ സാക്ഷാല്‍ക്കരണത്തെക്കുറിച്ചുള്ള കഴമ്പില്ലാത്ത വേദാന്തം പറച്ചിലാവാതെ തരമില്ലായിരുന്നു. അങ്ങിനെ പതിനെട്ടാം നൂറ്റാണ്ടിലെ ജര്‍മ്മന്‍ തത്വജ്ഞാനികളുടെ ദൃഷ്‌ടിയില്‍ ഒന്നാം ഫ്രഞ്ചുവിപ്ലവത്തിന്റെ ആവശ്യങ്ങളില്‍ 'പ്രായോഗികയുക്തിയുടെ' സാമാന്യവശങ്ങളില്‍ കൂടുതലൊന്നുമുണ്ടയിരുന്നില്ല. അവരുടെ ദൃഷ്ടിയില്‍ ശുദ്ധമായ ഇച്ഛയുടെ, പൊതുവില്‍ പറഞ്ഞാല്‍ യഥാര്‍ത്ഥമായ മനുഷ്യേച്ഛയുടെ, നിയമങ്ങളായിരുന്നു, വിപ്ലവകാരിയായ ഫ്രഞ്ചു ബൂര്‍ഷ്വാസിയുടെ ഇച്ഛയില്‍ പ്രകടമായത്. തങ്ങളുടെ പൗരാണിക ദാര്‍ശനികബോധത്തെ ഈ പുതിയ ഫ്രഞ്ച് ആശയങ്ങളുമായി പൊരുത്തപ്പെടുത്തുക, അഥവാ സ്വന്തം ദാര്‍ശനിക വീക്ഷണം കൈവിടാതെ ഫ്രഞ്ച് ആശയങ്ങളെ പിടിച്ചെടുക്കുക - ഇത്ര മാത്രമാണ് ജര്‍മ്മന്‍ എഴുത്തുകാര്‍ ചെയ്‌തത്.ഒരു വിദേശീയഭാഷയെ പരിഭാഷയിലൂടെ സ്വായത്തമാക്കുന്നതെങ്ങിനെയോ അതേ രീതിയിലാണ് ഈ വെട്ടിപ്പിടുത്തവും നടന്നത്.

പൗരാണിക വിഗ്രഹാരാധകരുടെ ഇതിഹാസകൃതികളടങ്ങുന്ന കയ്യെഴുത്തുരേഖകളുടെ മീതെ കൃസ്‌ത്യന്‍ സന്ന്യാസിമാര്‍ കത്തോലിക്കാപുണ്യവാളന്മാരുടെ കഥയില്ലാത്ത ജീവചരിത്രങ്ങളെഴിതിച്ചേര്‍ത്തതെങ്ങിനെയെന്ന് സുവിദിതമാണ്. എന്നാല്‍ ഫ്രഞ്ച് നിഷിദ്ധസാഹിത്യത്തിന്റെ കാര്യത്തില്‍ ജര്‍മ്മന്‍ എഴുത്തുകാര്‍ നേരെ മറിച്ചാണ് ചെയ്തത്. അവര്‍ ഫ്രഞ്ചുമൂലധനത്തിന്റെ ചുവടെ തങ്ങളുടെ സ്വന്തം ദാര്‍ശനിക വിഡ്ഢിത്തങ്ങളെഴുതിച്ചേര്‍ത്തു. ഉദാഹരണം പറയുകയാണെങ്കില്‍, പണത്തിന്റെ സാമ്പത്തികധര്‍മ്മത്തെപ്പറ്റിയുള്ള ഫ്രഞ്ചുവിമര്‍ശനത്തിന്റെ ചുവടെ അവര്‍ "മനുഷ്യസത്തയുടെ അന്യവല്‍ക്കരണം" എന്നെഴുതി. ബൂര്‍ഷ്വാ ഭരണകൂടത്തെപ്പറ്റിയുള്ള ഫ്രഞ്ച് വിമര്‍ശനത്തിന്റെ ചുവടെ "സാമാന്യഗണത്തിന്റെ സ്ഥാനഭ്രംശം" എന്നുമെഴുതിച്ചേര്‍ത്തു.

ഫ്രഞ്ചുകാരുടെ ചരിത്രവിമര്‍ശനങ്ങളുടെ പിന്‍വശത്ത് ഈ ദാര്‍ശനികപദപ്രയോഗങ്ങള്‍ എഴുതി വച്ചതിന് "കര്‍മ്മമീമാംസയെന്നും", "സത്യ സോഷ്യലിസമെന്നും", "സോഷ്യലിസത്തിന്റെ ജര്‍മ്മന്‍ ശാസ്‌ത്രമെന്നും" "സോഷ്യലിസത്തിന്റെ ദാര്‍ശനികാടിസ്ഥാനമെന്നും" അവര്‍ നാമകരണം ചെയ്തു. ഇങ്ങനെ ഫ്രഞ്ച് സോഷ്യലിസ്റ്റ് - കമ്മ്യൂണിസ്റ്റ് സാഹിത്യത്തെ നിശേഷം ഹതവീര്യമാക്കി. പോരെങ്കില്‍, ജര്‍മ്മന്‍കാരന്റെ കയ്യില്‍ കിട്ടിയതോടു കൂടി ഈ സാഹിത്യം ഒരു വര്‍ഗ്ഗം മറ്റൊരു വര്‍ഗ്ഗത്തിനെതിരായി നടത്തുന്ന സമരത്തെ പ്രകാശിപ്പിക്കാത്തായത് കൊണ്ട്, "ഫ്രഞ്ചുകാരന്റെ ഏകപക്ഷീയത"യെ കീഴടക്കിയിരിക്കുന്നുവെന്നും, താന്‍ പ്രതിനിധാനം ചെയ്യുന്നത് സത്യമായ ആവശ്യങ്ങളെയല്ല, സത്യത്തിന്റെ ആവശ്യങ്ങളെയാണെന്നും, തൊഴിലാളീ വര്‍ഗ്ഗത്തിന്റെ താല്പര്യങ്ങളെയല്ല, മനുഷ്യ സ്വഭാവത്തിന്റെ - ഒരു വര്‍ഗ്ഗത്തിലും പെടാത്തവനും യഥാര്‍ത്ഥമല്ലാത്തവനും ദാര്‍ശനികസങ്കല്പത്തിന്റെ മൂടല്‍മഞ്ഞ് നിറഞ്ഞ ലോകത്തില്‍ മാത്രം ജീവിക്കുന്നവനുമായ സാമാന്യമനുഷ്യന്റെ - താല്പര്യങ്ങളെന്നും അയാള്‍ വിശ്വസിക്കുവാനിടയായി. സ്‌കൂള്‍ കുട്ടികള്‍ക്ക് യോജിച്ച തങ്ങളുടെ അഭ്യാസങ്ങളെ ഗൗരവതരവും പ്രാധാന്യമുള്ളതുമായി കരുതുകയും വിലകെട്ട സ്വന്തം ചരക്കിന്റെ മാഹാത്മ്യത്തെപ്പറ്റി മുറിവൈദ്യന്റെ മട്ടില്‍ പ്രസംഗിക്കുകയും ചെയ്ത ഈ ജര്‍മ്മന്‍ സോഷ്യലിസത്തിന് അതിന്റെ പാണ്ഡിത്യപരമായ നിഷ്‌കളങ്കത ക്രമേണ നഷ്‌ടപ്പെട്ടു. ഫ്യൂഡല്‍ ദുഷ്പ്രഭുത്വത്തിനും സ്വേച്ഛാധിപത്യപരമായ രാജവാഴ്‌ചയ്‌ക്കും എതിരായ ജര്‍മ്മനിയിലേയും, വിശേഷിച്ചു പ്രഷ്യയിലേയും, ബൂര്‍ഷ്വാസിയുടെ സമരം, അതായത് ലിബറല്‍ പ്രസ്ഥാനം കൂടുതല്‍ ഗൗരവതരമായിത്തീര്‍ന്നു.
സോഷ്യലിസ്റ്റാവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് രാഷ്‌ട്രീയ പ്രസ്ഥാനത്തെ നേരിടുവാനും, ലിബറലിസത്തിനും പ്രതിനിധി ഭരണത്തിനും ബൂര്‍ഷ്വാമത്സരത്തിനും ബൂര്‍ഷ്വാ പത്രസ്വാതന്ത്ര്യത്തിനും ബൂര്‍ഷ്വാനിയമനിര്‍മ്മാണത്തിനും ബൂര്‍ഷ്വാസമത്വസ്വാതന്ത്ര്യങ്ങള്‍ക്കുമെതിരായി പരമ്പരാഗതമായ ശാപവചനങ്ങള്‍ വര്‍ഷിക്കുവാനും, ഈ ബൂര്‍ഷ്വാ പ്രസ്ഥാനം നിമിത്തം സര്‍വ്വതും നഷ്‌ടപ്പെടാമെന്നല്ലാതെ യാതൊന്നും നേടാനാവില്ലെന്നതും ബഹുജനങ്ങ‌ള്‍ക്കിടയില്‍ പ്രചരണം നടത്തുവാനും, "സത്യ" സോഷ്യലിസം ആറ്റുനോറ്റുകൊണ്ടിരുന്ന അവസരം അതിന് അത് മൂലം ലഭിച്ചു. അതിന്റെ നിലനില്പിനാവശ്യമായ സാമ്പത്തിക സ്ഥിതിഗതികളോടും അതിനനുയോജ്യമായ രാഷ്‌ട്രീയഭരണഘടനയോടും കൂടിയ ഒരാധുനിക ബൂര്‍ഷ്വാ സമൂഹം നിലനില്‍ക്കുന്നുണ്ടെന്ന അടിസ്ഥാനത്തിലാണ് - ഇതേ സംഗതികള്‍ നേടുകയെന്നതായിരുന്നു ജര്‍മ്മനിയിലാസന്നമായിരുന്ന സമരത്തിന്റെ ലക്ഷ്യം - ഫ്രഞ്ചു വിമര്‍ശനം ഉയര്‍ന്നു വന്നതെന്ന് അതിന്റെ ബാലിശപ്രതിദ്ധ്വനി മാത്രമായ ജര്‍മ്മന്‍ സോഷ്യലിസം, സമയം വന്നപ്പോള്‍ മറന്ന് കളഞ്ഞു.

പുരോഹിതന്മാരുടെയും പ്രൊഫസര്‍മാരുടെയും യുങ്കര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും അനുചരവൃന്ദത്തോടുകൂടിയ സ്വേച്ഛാധിപത്യ ഗവണ്‍മെന്റുകളെ സംബന്ധിച്ചിടത്തോളം, തങ്ങളെ ഭീഷണിപ്പെടുത്തുവാന്‍ തുടങ്ങിയിരുന്ന ബൂര്‍ഷ്വാസിക്കെതിരായി ഉപയോഗിക്കുവാനുള്ള സ്വാഗതാര്‍ഹമായ ഒരു ഇമ്പാച്ചിയായി അതുപകരിച്ചു.
അക്കാലത്ത് നടന്ന ജര്‍മ്മന്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ കലാപങ്ങളെ നേരിടുവാന്‍ ഇതേ ഗവണ്‍മെന്റ് തന്നെ ഉപയോഗിച്ചചാട്ടവാറടികളുടെയും വെടിയുണ്ടകളുടെയും കയ്പേറിയ ഗുളികയ്‌ക്ക് ശേഷം, ഇത് മധുരമേറിയ ഒരു പര്യവസാനമായിരുന്നു.
ഇങ്ങനെ ഈ ‘സത്യ സോഷ്യലിസം ’ അന്നത്തെ ഗവണ്‍മെന്റുകള്‍ക്ക് ജര്‍മ്മന്‍ ബൂര്‍ഷ്വാസിയോട് പോരാടുവാനുള്ള ഒരായുധമായി ഉപകരിച്ചപ്പോള്‍ തന്നെ, അത് ഒരു പിന്തിരിപ്പന്‍ താല്പര്യത്തെയാണ്, ജര്‍മ്മന്‍ ഫിലിസ്റ്റൈനുകളുടെ താല്പര്യത്തെയാണ്, നേരിട്ട് പ്രതിനിധാനം ചെയ്‌തത്. ജര്‍മ്മനിയില്‍ നിലവിലുള്ള സ്ഥിതിഗതികളുടെ സാമൂഹ്യാടിസ്ഥാനം പെറ്റി ബൂര്‍ഷ്വാവര്‍ഗ്ഗമാണ്. 16-ആം നൂറ്റാണ്ടിന്റെ അവശിഷ്ടമായ ഈ വര്‍ഗ്ഗം പിന്നീട് പല രൂപത്തിലും കൂടെക്കൂടെ തലപൊക്കിക്കൊണ്ടിരുന്നു.

ഈ വര്‍ഗ്ഗത്തെ വെച്ചുപുലര്‍ത്തുകയെന്ന് വെച്ചാല്‍ ജര്‍മ്മനിയിലെ നിലവിലുള്ള സ്ഥിതിഗതികളെ വച്ചുപുലര്‍ത്തുകയെന്നര്‍ത്ഥമാണ്. ബൂര്‍ഷ്വാസിയുടെ വ്യാവസായികവും രാഷ്‌ട്രീയവുമായ ആധിപത്യം ഈ വര്‍ഗ്ഗത്തിന്റെ മുമ്പില്‍ നിസ്സംശയമായ വിനാശത്തിന്റെ ഭീഷണിയുയര്‍ത്തി. ഒരു ഭാഗത്ത് മൂലധനകേന്ദ്രീകരണത്തില്‍ നിന്നും മറുഭാഗത്ത് വിപ്ലവകാരിയായ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആവിര്‍ഭാവത്തില്‍ നിന്നും ഉളവായതായിരുന്നു ആ ഭീഷണി. "സത്യ" സോഷ്യലിസം ഒരൊറ്റ വെടിക്ക് ഈ രണ്ടു പക്ഷികളെയും കൊല്ലുമെന്ന് തോന്നി. അത് ഒരു പകര്‍ച്ചവ്യാധി പോലെ പടര്‍ന്ന് പിടിച്ചു.

വാഗ്‌ധോരണിയുടെ പുഷ്പങ്ങള്‍ തുന്നിപ്പിടിപ്പിച്ചതും നിര്‍ജ്ജീവവികാരങ്ങളുടെ മഞ്ഞുതുള്ളികളില്‍ മുക്കിയെടുത്തതുമായ ഊഹാപോഹ ചിലന്തിവലയുടെ പട്ടുടയാട - വെറും എല്ലും തോലുമായിത്തീര്‍ന്നിട്ടുള്ള തങ്ങളുടെ ദയനീയ ‘സനാതനസത്യങ്ങളെ ’ കെട്ടിപ്പൊതിയുവാന്‍ ജര്‍മ്മന്‍ സോഷ്യലിസ്റ്റുകാര്‍ ഉപയോഗിച്ച ആദ്ധ്യാത്മിക പട്ടുടയാട - അത്തരക്കാരായ പൊതുജനങ്ങള്‍ക്കിടയില്‍ അവരുടെ ചരക്കിന്റെ ചെലവു വര്‍ദ്ധിപ്പിക്കുവാന്‍ അത്ഭുതകരമാം വിധം സഹായിച്ചു.

അതോടൊപ്പം, പെറ്റിബൂര്‍ഷ്വാ ഫിലിസ്റ്റൈന്‍ വര്‍ഗ്ഗത്തിന്റെ വാചമടിക്കുന്ന പ്രതിനിധിയായി പ്രവര്‍ത്തിക്കുകയാണ് സ്വന്തം ധര്‍മ്മമെന്ന് ജര്‍മ്മന്‍ സോഷ്യലിസം അധികമധികം അംഗീകരിക്കുകയും ചെയ്തു. ജര്‍മ്മന്‍ രാഷ്‌ട്രമാണ് മാതൃകാരാഷ്‌ട്രമെന്നും, അല്പനായ ജര്‍മ്മന്‍ ഫിലിസ്റ്റൈനാണ് മാതൃകാമനുഷ്യനെന്നും അത് പ്രഖ്യാപിച്ചു. ഈ മാതൃകാമനുഷ്യന്റെ അധമമായ എല്ലാ അല്പത്തത്തിനും, അതിന്റെ യഥാര്‍ത്ഥ സ്വഭാവത്തിന് വിപരീതമായി, നിഗൂഢവും കൂടുതല്‍ ഉയര്‍ന്നതുമായ ഒരു സോഷ്യലിസ്റ്റ് വ്യാഖ്യാനം അത് നല്‍കി. കമ്മ്യൂണിസത്തിന്റെ "മൃഗീയമാംവിധം നശീകരണാത്മകമായ" പ്രവണതകളെ നേരിട്ടെതിര്‍ക്കുകയും എല്ലാ വര്‍ഗ്ഗസമരങ്ങളോടും അതിനുള്ള അതി കഠിനവും നിക്ഷ്പക്ഷവുമായ അവജ്ഞ പ്രഖ്യാപിക്കുകയും ചെയ്യുകയെന്ന അങ്ങേയറ്റത്തെ നിലവരെ അത് പോയി. സോഷ്യലിസ്റ്റ് സാഹിത്യമെന്നും കമ്മ്യൂണിസ്റ്റ് സാഹിത്യമെന്നും പേര് പറഞ്ഞിന്ന് (1847) ജര്‍മ്മനിയില്‍ പ്രചരിച്ച് വരുന്ന പ്രസിദ്ധീകരണങ്ങളില്‍ അല്പം ചിലതൊഴിച്ച് ബാക്കിയുള്ളതെല്ലാം തന്നെ നാറിപുളിച്ചും ചുണകെട്ടതുമായ ഈ സാഹിത്യശാഖയില്‍ പെട്ടതാണ്.*

*1848-ലെ വിപ്ലവക്കൊടുങ്കാറ്റ് ഈ വൃത്തികെട്ട പ്രവണതയെ മുഴുവന്‍ അടിച്ചു മാറ്റുകയും അതിന്റെ ഉപജ്ഞാതാക്കള്‍ക്ക് വീണ്ടും സോഷ്യലിസത്തില്‍ കൂടുതല്‍ കൈകടത്തുവാനുള്ള ആഗ്രഹം ഇല്ലാതാക്കുകയും ചെയ്‌തു. ഈ പ്രവണതയുടെ പ്രമുഖപ്രതിനിധിയും വിശിഷ്‌ടമാതൃകകയും മി. കാള്‍ ഗ്രുന്‍ ആണ് (1890-ലെ ജര്‍മ്മന്‍ പതിപ്പിനുള്ള എംഗല്‍സിന്റെ കുറിപ്പ്)

അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്

1 comment:

  1. ജര്‍മ്മനിയിലെ ബൂര്‍ഷ്വാസി അവിടത്തെ ഫ്യൂഡല്‍ സ്വേച്ഛാപ്രഭുത്വവുമായി പോരാടുവാന്‍ തുടങ്ങുക മാത്രം ചെയ്‌തിരുന്ന സന്ദര്‍ഭത്തിലാണ് ഫ്രാന്‍സിലെ സോഷ്യലിസ്റ്റ് - കമ്മ്യൂണിസ്റ്റ് സാഹിത്യങ്ങള്‍ - അധികാരത്തിലിരിക്കുന്ന ബൂര്‍ഷ്വാസിയുടെ സമ്മര്‍ദ്ദത്തിന്‍ കീഴില്‍ ജന്മം കൊള്ളുകയും ആ അധികാരത്തിനെതിരായുള്ള സമരത്തെ വെളിപ്പെടുത്തുകയും ചെയ്‌തസാഹിത്യങ്ങള്‍ - ജര്‍മ്മനിയിലേക്ക് കടന്നു ചെന്നത്. ജര്‍മ്മന്‍ തത്വജ്ഞാനികളും തത്വജ്ഞാനികളാകുവാന്‍ ആഗ്രഹിക്കുന്നവരും സുന്ദരീശൈലീ പ്രണയികളും ഈ സാഹിത്യത്തെ ആവേശത്തോടെ ആശ്ലേഷിച്ചു.

    ReplyDelete

Rate this post

About Me

My photo
Omnipresent. ഞങ്ങളെ എല്ലാവര്‍ക്കുമറിയാം. ഞങ്ങളാരെന്നും, ഞങ്ങളുടെ രാഷ്ട്രീയമെന്തെന്നും എല്ലാം. അത് തന്നെയാണ് ഞങ്ങളുടെ ശാപവും. ഞങ്ങളുടെ അഭിപ്രായങ്ങളെ ആ ഒരു ജാലകത്തില്‍ കൂടി മാത്രം കാണുവാനും വിമര്‍ശിക്കുവാനും തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഒളിച്ചോടി. ഇപ്പോള്‍ ഇവിടെ പൊങ്ങുന്നു.

Followers

Counted!

free web counter
Creative Commons License ബീഫ് ഫ്രൈ || b33f fry by ബീഫ് ഫ്രൈ is licensed under a Creative Commons Attribution 2.5 India License. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ താള്‍ നോക്കുക.